ഒരു മറുവിളിക്കായി റൂട്ട് ഇന്നും കാത്തിരിക്കുന്നു; ജോട്ട പോയത് ആ വിവാഹ വീഡിയോ കാണാതെ...
text_fieldsപോർട്ടോ: പ്രണയിച്ചു കൊതിതീരും മുൻപേ മരണം കവർന്ന ലിവർപൂൾ താരം ഡിയാഗോ ജോട്ടയുടെ ഓർമ്മകൾക്ക് ഒരു വയസ്സ് തികയുമ്പോൾ വിങ്ങലായി ഒരു സന്ദേശം. "പ്രിയപ്പെട്ടവനെ, വണ്ടി നിർത്തുമ്പോൾ എന്നെ ഒന്ന് വിളിക്കൂ, നിനക്ക് കാണിച്ചുതരാൻ ഇവിടെ ഒരു കാര്യമുണ്ട്"– പതിനൊന്ന് ദിവസം മുൻപ് നടന്ന തങ്ങളുടെ വിവാഹത്തിന്റെ മനോഹരമായൊരു വീഡിയോ റൂട്ട് കാർഡോസോ ജോട്ടയ്ക്ക് അയക്കുമ്പോൾ അതൊരു യാത്രാമൊഴിയാകുമെന്ന് അവൾ കരുതിയിരുന്നില്ല.വിവാഹത്തിന്റെ പതിനൊന്നാം നാളാണ് കാറപകടത്തിൽ ജോട്ട മരിക്കുന്നത്. ജീവിതത്തിലെ അവസാന നിമിഷങ്ങളെക്കുറിച്ചുള്ള ഈ പുതിയ വെളിപ്പെടുത്തലുകൾ ഒരു ജീവചരിത്ര ഗ്രന്ഥത്തിലൂടെയാണ് പുറത്തുവരുന്നത്.
പോർട്ടോയിൽ നിന്ന് ഇംഗ്ലണ്ടിലേക്കുള്ള യാത്രയിലായിരുന്നു ജോട്ട. ശ്വാസകോശ ശസ്ത്രക്രിയയെത്തുടർന്ന് ഡോക്ടർമാർ വിമാനയാത്ര വിലക്കിയതാണ് ജോട്ടയെ ലംബോർഗിനിയുടെ സ്റ്റിയറിംഗിന് പിന്നിലെത്തിച്ചത്. വീട്ടിൽ നിന്ന് ഇംഗ്ലണ്ടിലേക്കുള്ള ആ യാത്രയിൽ കൂട്ടിന് അനിയൻ ആന്ദ്രെ സിൽവയുമുണ്ടായിരുന്നു. സ്പെയിനിലെ അതിർത്തിക്കടുത്ത് വെച്ച് ടയർ പൊട്ടിത്തെറിച്ച കാർ നിയന്ത്രണം വിട്ട് കത്തിയമരുമ്പോൾ ഫുട്ബോൾ ലോകത്തിന് നഷ്ടമായത് പകരം വെക്കാനില്ലാത്ത ഒരു പോരാളിയെയായിരുന്നു.
മണിക്കൂറുകൾ കഴിഞ്ഞിട്ടും ഫോൺ ബെല്ലടിക്കുന്നത് തുടർന്നപ്പോൾ റൂട്ടിന്റെ ഉള്ളിൽ ആധി പടർന്നു. അവൾ ഹോട്ടലുകളിലും ആശുപത്രികളിലും മാറി മാറി വിളിച്ചു. ഒടുവിൽ ആ ദുരന്തവാർത്ത എത്തുമ്പോൾ പ്രിയപ്പെട്ടവന്റെ ഫോണിൽ ആ സന്ദേശം മറുപടിയില്ലാതെ ബാക്കിനിന്നു. താമസിക്കേണ്ട ഹോട്ടലുകളിലും ആശുപത്രികളിലും ഒടുവിൽ പൊലീസിലും വിളിച്ചു. ജോട്ടയുടെ അച്ഛൻ ജോക്വിമിനെ റൂട്ട് വിളിക്കുമ്പോൾ രാത്രി വൈകിയിരുന്നു. "ആ വിളി വന്നപ്പോൾത്തന്നെ ഉള്ളിലൊരു ആധി തോന്നിയിരുന്നു" എന്ന് ജോക്വിം പുസ്തകത്തിൽ ഓർക്കുന്നു. "ആന്ദ്രെ സിൽവയ്ക്ക് അയച്ച സന്ദേശത്തിന് മറുപടി വരാതിരുന്നപ്പോൾത്തന്നെ ഉള്ളിലൊരു കല്ലുകടിയുണ്ടായിരുന്നു"– ജോട്ടയുടെ അമ്മ ഇസബെൽ ആ രാത്രിയെ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്.
ഹോസെ മാനുവൽ ഡെൽഗാഡോ രചിച്ച 'നൂൻക മായിസ് ഇ മുയിറ്റോ ടെമ്പോ' (ഇനി ഒരിക്കലുമില്ല എന്നത് ഒരുപാട് കാലമാണ്) എന്ന പുസ്തകത്തിലാണ് ജോട്ടയുടെ ജീവിതത്തിലെ ഈ കാണാപ്പുറങ്ങൾ വിവരിക്കുന്നത്. കോടികൾ വിലമതിക്കുന്ന താരമായിട്ടും ലാളിത്യം മുറുകെപ്പിടിച്ച, കുടുംബത്തിന് പ്രാധാന്യം നൽകിയ ഒരാളായിരുന്നു ജോട്ടയെന്ന് പുസ്തകം പറയുന്നു. ആ ഗോൾവേട്ടക്കാരന്റെ ഓർമ്മകൾക്ക് മുൻപിൽ ഫുട്ബോൾ ലോകം ഇന്നും കണ്ണീരോടെ നിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

