ലെസ്റ്റർ സിറ്റിയെ തകർത്തു; പ്രീമിയർ ലീഗിൽ കുതിപ്പ് തുടർന്ന് സിറ്റി
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടരുന്ന മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്ത് ലീഡുയർത്തി. ഗോൾ മഴ പെയ്ത മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ 6-3ന് തകർത്തായിരുന്നു സിറ്റിയുടെ കുതിപ്പ്. ഇതോടെ സിറ്റിക്ക് 19 കളികളിൽ 47 പോയന്റായി. 18 മത്സരങ്ങളിൽ 41 പോയന്റുള്ള ലിവർപൂളും 19 കളികളിൽ അത്രയും പോയന്റുള്ള ചെൽസിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ആഴ്സനൽ (35), ടോട്ടൻഹാം (29), വെസ്റ്റ്ഹാം യുനൈറ്റഡ് (28), മാഞ്ചസ്റ്റർ യുനൈറ്റഡ് (27) ടീമുകളാണ് തുടർസ്ഥാനങ്ങളിൽ.
ചെൽസി 3-1ന് ആസ്റ്റൺവില്ലയെ തോൽപിച്ചപ്പോൾ ആഴ്സനൽ 5-0ത്തിന് നോർവിച് സിറ്റിയെയും ടോട്ടൻഹാം 3-0ത്തിന് ക്രിസ്റ്റൽ പാലസിനെയും തകർത്തു. സതാംപ്ടൺ 3-2ന് വെസ്റ്റ്ഹാമിനെയും ബ്രൈറ്റൺ 2-0ത്തിന് ബ്രെൻറ്ഫോഡിനെയും കീഴടക്കി. സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ 25 മിനിറ്റിനകം നാല് ഗോളിന് മുന്നിലെത്തിയ സിറ്റിക്കെതിരെ ലെസ്റ്റർ രണ്ടാം പകുതിയിൽ 10 മിനിറ്റിനുള്ളിൽ മൂന്ന് ഗോളടിച്ച് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും രണ്ടുതവണ കൂടി സ്കോർ ചെയ്ത സിറ്റി ആ പ്രതീക്ഷ തല്ലിക്കെടുത്തി. റഹീം സ്റ്റെർലിങ് (2), കെവിൻ ഡിബ്രൂയ്ൻ, റിയാദ് മെഹ്റസ്, ഇൽകായ് ഗുൻഡോഗൻ, അയ്മറിക് ലാപോർട്ടെ എന്നിവരാണ് സിറ്റിക്കായി സ്കോർ ചെയ്തത്. ലെസ്റ്ററിെൻറ ഗോളുകൾ ജയിംസ് മാഡിസൺ, അഡെമോല ലുക്മാൻ, കെലേചി ഇഹെനാചോ എന്നിവർ നേടി.
ജോർജീന്യോയുടെ ഇരട്ട പെനാൽറ്റിയും തിരിച്ചെത്തിയ റൊമേലു ലുകാകുവിെൻറ ഗോളുമാണ് ആസ്റ്റൺവില്ലക്കെതിരെ ചെൽസിക്ക് വിജയം നൽകിയത്. വില്ലയുടെ ഗോൾ ചെൽസി ഡിഫൻഡർ റീസ് ജയിംസിെൻറ വകയായിരുന്നു.
മിന്നും ഫോമിലുള്ള ആഴ്സനലിനായി ബുകായോ സാക (2), കീറൺ ടിയർനി, അലക്സാൻഡ്രെ ലാകസറ്റ്, എമിൽ സ്മിത്ത് റോവ് എന്നിവരാണ് നോർവിചിനെതിരെ സ്കോർ ചെയ്തത്. ക്രിസ്റ്റൽ പാലസിെൻറ വിൽഫ്രഡ് സാഹ 37ാം മിനിറ്റിൽ ചുവപ്പ്കാർഡ് കണ്ട കളിയിൽ ടോട്ടൻഹാമിനായി ഹാരി കെയ്ൻ, ലൂകാസ് മൗറ, ഹ്യൂങ് മിൻ സൺ എന്നിവർ ഗോൾ നേടി. സതാംപ്ടണിനായി മുഹമ്മദ് അൽയൂനുസി, ജയിംസ് വാഡ്പ്രൗസ്, യാൻ ബെഡ്നാരെക് എന്നിവരും വെസ്റ്റ്ഹാമിനായി മികെയ്ൽ അന്റോണിയോ, സൈദ് ബിൻറഹ്മ എന്നിവരും സ്കോർ ചെയ്തു. ബ്രെന്റ്ഫോഡിനെതിരെ ലിയാൻഡ്രോ ട്രൊസാർഡ്, നീൽ മൗപേ എന്നിവരാണ് ബ്രൈറ്റണിെൻറ ഗോളുകൾ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.