ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ രണ്ടാംപാദം;ബയേണിനെതിരെ റയലിന് മരണപ്പോര്,സ്പോർട്ടിങ്ങിനെതിരെ ആഴ്സനൽ
text_fieldsആഴ്സനൽ താരങ്ങൾ പരിശീലനത്തിൽ
മ്യൂണിക്/ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ രണ്ടാംപാദത്തിൽ ബുധനാഴ്ച ബയേൺ മ്യൂണിക്കിനെ റയൽ മഡ്രിഡും ആഴ്സനലിനെ സ്പോർട്ടിങ് സി.പിയും നേരിടും. എവേ മത്സരങ്ങൾ ജയിച്ച ആവേശത്തിലാണ് ബയേണും ആഴ്സനലും സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്. റയലിനെയും സ്പോർട്ടിങ്ങിനെയും സംബന്ധിച്ച് സെമി ഫൈനലിൽ കടക്കാൻ ജീവന്മരണ പോരാട്ടം പുറത്തെടുക്കേണ്ടിവരും.
സാൻഡിയാഗോ ബെർണബ്യൂവിൽ നടന്ന ആദ്യ പാദത്തിൽ 1-2നായിരുന്നു റയലിനെതിരെ ബയേണിന്റെ ജയം. ജർമൻ ബുണ്ടസ് ലിഗ ജേതാക്കളെ ഹോം ഗ്രൗണ്ടായ അലയൻസ് അറീനയിൽ തോൽപിക്കുക എളുപ്പമല്ല. എന്നിരുന്നാലും, ചാമ്പ്യൻസ് ലീഗിൽ റയലിന്റെ അപ്രതീക്ഷിത തിരിച്ചുവരവുകളുടെ ചരിത്രമുണ്ട്. മികച്ച ഫോമിലുള്ള ഹാരി കെയ്ൻ, മൈക്കൽ ഒലീസ് എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ. ലൂയിസ് ഡയസും ജമാൽ മുസിയാലയും ഇവർക്കൊപ്പം ചേരുമ്പോൾ സന്ദർശകരുടെ പ്രതിരോധനിരക്ക് പിടിപ്പത് പണിയാവും. കഴിഞ്ഞ കളിയിൽ ഗോൾകീപ്പർ മാനുവൽ നോയർ മിന്നും പ്രകടനം പുറത്തെടുത്തിരുന്നു. റയലിന് റോഡ്രിഗോയുടെ അഭാവം വലിയ തിരിച്ചടിയാണ്. കിലിയൻ എംബാപ്പെയും വിനീഷ്യസ് ജൂനിയറുമടങ്ങുന്ന മുന്നേറ്റ നിര മികവ് കാട്ടിയാൽ ഫലം മാറും.
ലിസ്ബനിൽ നടന്ന ഒന്നാം പാദ മത്സരത്തിന്റെ ഇൻജുറി ടൈമിൽ കായ് ഹാവെർട്സ് നേടിക്കൊടുത്ത ഒറ്റ ഗോൾ ലീഡിന്റെ ബലത്തിലാണ് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ സ്പോർട്ടിങ്ങിനെതിരെ ആഴ്സനൽ ഇറങ്ങുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടേബിൾ ടോപ്പർമാരായ ഗണ്ണേഴ്സിന് ചാമ്പ്യൻസ് ലീഗ് കിരീടവും വിട്ടുകൊടുക്കാൻ വയ്യ. ഇക്കുറി ചാമ്പ്യൻസ് ലീഗിൽ ഒരു തോൽവി പോലും അറിയാത്ത ടീമാണ് ആഴ്സനൽ. എന്നാൽ, പ്രീമിയർ ലീഗിലെ സമീപകാല പ്രകടനങ്ങൾ അത്ര ആശാവഹമല്ല. രണ്ട് ടീമുകളെയും പരിക്കുകൾ അലട്ടുന്നുണ്ട്. കഴിഞ്ഞ 40 മത്സരങ്ങളിൽ 38 എണ്ണത്തിലും ഗോൾ നേടിയ ടീമാണ് പോർചുഗീസുകാരായ സ്പോർട്ടിങ്. 33 ഗോളുകൾ നേടിയ കൊളംബിയൻ താരം ലൂയിസ് സുവാരസിലാണ് പ്രധാന പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

