ചാമ്പ്യൻസ് ലീഗ്; പാരീസിൽ പതറി ലിവർപൂൾ, പി.എസ്.ജിക്കെതിരെ രണ്ട് ഗോളിന്‍റെ തോൽവി
text_fieldsപാരീസ് : ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ലിവർപൂളിന് തോൽവി. നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആർനെ സ്ലോട്ടും സംഘവും കീഴടങ്ങിയത്. മാഞ്ചസ്റ്റർ സിറ്റിയോട് എഫ്.എ കപ്പിലേറ്റ പ്രഹരത്തിന് പിന്നാലെ പാരീസിലും തോൽവി വഴങ്ങിയതോടെ ലിവർപൂളിന്റെ സീസൺ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയേറ്റു. പ്രതിരോധം ശക്തമാക്കാനായി സ്ലോട്ട് പരീക്ഷിച്ച 3-4-2-1 ഫോർമേഷൻ തീർത്തും പരാജയപ്പെടുന്ന കാഴ്ചയാണ് പാർക് ഡെ പ്രിൻസസിൽ കണ്ടത്.
കളി തുടങ്ങി 11-ാം മിനിറ്റിൽ തന്നെ പി.എസ്.ജി വലകുലുക്കി. ലിവർപൂൾ പ്രതിരോധ നിരയുടെ സാന്നിധ്യത്തിലും ഡിസൈർ ഡൂ ആണ് പാരീസ് നിരയെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉതിർക്കാൻ കഴിയാത്ത വിധം ലിവർപൂൾ നിഷ്പ്രഭമായിരുന്നു. രണ്ടാം പകുതിയിൽ ക്വിച്ച ക്വാറത്സെലിയ പി.എസ്.ജിയുടെ രണ്ടാം ഗോളും കണ്ടെത്തി. ജോവാ നീവ്സിന്റെ തകർപ്പൻ പാസിനൊടുവിൽ ലിവർപൂൾ ഗോളി മാമർദാഷ് വില്ലിയെ മറികടന്നാണ് ക്വാറത്സെലിയ ലക്ഷ്യം കണ്ടത്. പ്രതിരോധം ശക്തമാക്കി കളിച്ചിട്ടും പി.എസ്.ജിയുടെ ആക്രമണത്തെ തടയാൻ ലിവർപൂളിനായില്ല. ഗോളുകൾ മടക്കാനും ആക്രമിച്ച് കളിക്കാത്തതും സ്ലോട്ടിന് തലവേദനയായി. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ പി.എസ്.ജിക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും കൂടുതൽ ഗോൾ വഴങ്ങാതെ ലിവർപൂൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. ഗോൾകീപ്പർ മാമർദാഷ് വില്ലിയുടെ രക്ഷപ്പെടുത്തലുകളും നിർണ്ണായകമായി. രണ്ട് ഗോൾ കടവുമായി സ്വന്തം മൈതാനത്ത് നടക്കുന്ന രണ്ടാം പാദത്തിന് ഇറങ്ങുമ്പോൾ ലിവർപൂളിന് അത്ഭുതങ്ങൾ കാട്ടേണ്ടി വരും. നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയുടെ കരുത്തിന് മുന്നിൽ ലിവർപൂൾ രണ്ടാം പാദത്തിൽ എങ്ങനെ തിരിച്ചുവരുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

