എന്തുകൊണ്ട് ഗബ്രിയേൽ ടൈബ്രേക്കറിലെ അഞ്ചാം കിക്കെടുത്തു? ആർട്ടെറ്റയുടെ മറുപടി ഇങ്ങനെ
text_fieldsലണ്ടൻ : കന്നി ചാമ്പ്യൻസ് ലീഗ് കിരീടം സ്വപ്നം കണ്ട് ഫൈനലിൽ പി.എസ്.ജിക്കെതിരെ പന്ത് തട്ടാനിറങ്ങിയ ആഴ്സണലിന് നിരാശയായിരുന്നു ഫലം. കലാശപ്പോരിൽ പി.എസ്.ജിക്ക് മുന്നിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഗണ്ണേഴ്സ് വീണത് (4-3). പെനാൽറ്റി ഷൂട്ടൗട്ടിൽ ആഴ്സണലിനായി അഞ്ചാം കിക്കെടുത്ത് ഗബ്രിയേൽ മാഗല്ലാസ് അത് പാഴാക്കിയതാണ് മത്സരത്തിന്റെ ഗതി നിർണ്ണയിച്ചത്. മത്സരശേഷം, ടീമിലെ പ്രധാന പെനാൽറ്റി ടേക്കർമാർ മാറിനിൽക്കെ ഗബ്രിയേൽ മാഗല്ലാസ് എന്തുകൊണ്ട് നിർണ്ണായകമായ അഞ്ചാം കിക്കെടുക്കാൻ മുന്നോട്ടുവന്നു എന്നതിനെക്കുറിച്ച് ആഴ്സണൽ കോച്ച് മൈക്കൽ ആർട്ടെറ്റ വിശദീകരിച്ചു.
"അഞ്ചാമത്തെ പെനാൽറ്റി താൻ എടുക്കാമെന്ന് ഗബ്രിയേൽ തന്നെ ആവശ്യപ്പെടുകയായിരുന്നു. ഇത്തരം സാഹചര്യങ്ങൾക്കായി ഞങ്ങൾ നേരത്തെ തന്നെ പരിശീലനം നടത്തിയിട്ടുണ്ട്. സാധാരണയായി ബുക്കായോ സാക്ക, മാർട്ടിൻ ഒഡെഗാർഡ്, കൈ ഹാവെർട്സ് എന്നിവരാണ് പെനാൽറ്റികൾ എടുക്കാറുള്ളത്. എന്നാൽ മത്സരം അധികസമയത്തേക്ക് നീങ്ങിയാൽ പെനാൽറ്റി എടുക്കുന്നവർ മാറുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. പരിശീലനത്തിൽ എബെറിച്ചി എസെ ഒട്ടും പിഴവില്ലാതെ പെനാൽറ്റികൾ എടുക്കുന്ന താരമാണ്. എങ്കിലും, ഫൈനലിന്റെ സമ്മർദ്ദത്തിൽ കാര്യങ്ങൾ എപ്പോഴും നമ്മൾ ആഗ്രഹിക്കുന്നത് പോലെ നടക്കണമെന്നില്ല. നിർഭാഗ്യവശാൽ ഇന്ന് ഞങ്ങൾക്ക് കൃത്യത പുലർത്താൻ സാധിച്ചില്ല," ആർട്ടെറ്റ വ്യക്തമാക്കി.
ഗബ്രിയേലിന് ആശ്വാസമായി ഷ്മൈക്കൽ
മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഗബ്രിയേൽ നിർണ്ണായക നിമിഷത്തിൽ പെനാൽറ്റി പാഴാക്കിയത് ഏറെ വേദനിപ്പിച്ചെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പീറ്റർ ഷ്മൈക്കൽ പറഞ്ഞു. "ഫൈനലിലെ ഏറ്റവും മികച്ച താരം ഗബ്രിയേൽ ആയിരുന്നു. അദ്ദേഹത്തിന്റെ പ്രതിരോധം അപാരമായിരുന്നു. എന്നിട്ടും തോൽവിക്ക് കാരണക്കാരനായ താരമായി അദ്ദേഹം മാറിയതിൽ എനിക്ക് ഏറെ വിഷമം തോന്നുന്നു," ഷ്മൈക്കൽ സി.ബി.എസ് സ്‌പോർട്‌സിനോട് പറഞ്ഞു.
പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ തോൽവി ആഴ്സണലിന് വലിയൊരു തിരിച്ചടിയാണ്. ക്ലബ്ബിന്റെ ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണ് ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

