ഡോർട്ട്മുണ്ടിനെ നാലടിയിൽ വീഴ്ത്തി ബാഴ്സ; ഇരട്ടഗോളുമായി ലെവൻഡോവ്സ്കി; റാഫിഞ്ഞ ഇനി മെസ്സിക്കൊപ്പം
text_fieldsമഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ തരിപ്പണമാക്കി ബാഴ്സലോണ.
പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കി ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ മറുപടിയില്ലാത്ത നാലു ഗോളുകൾക്കാണ് സ്പാനിഷ് ക്ലബിന്‍റെ ജയം. ഒരു ഗോൾ നേടുകയും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത ബ്രസീൽ താരം റാഫിഞ്ഞ ഇതിഹാസ താരം ലയണൽ മെസ്സിയുടെ റെക്കോഡിനൊപ്പമെത്തി. കൗമാര താരം ലമീൻ യമാലാണ് നാലാം ഗോൾ നേടിയത്.
ഈമാസം 15ന് ഡോർട്ട്മുണ്ടിന്‍റെ മൈതാനത്താണ് രണ്ടാംപാദ പോരാട്ടം. പന്തു കൈവശം വെക്കുന്നതിലും ഷോട്ടുകൾ തൊടുക്കുന്നതിലും ഉൾപ്പെടെ മത്സരത്തിലുടനീളം ബാഴ്സയുടെ ആധിപത്യമായിരുന്നു. തുടക്കം മുതൽ തന്നെ ബാഴ്സ താരങ്ങൾ ജർമൻ ക്ലബിന്‍റെ ബോക്സിനുള്ളിൽ വെല്ലുവിളി ഉയർത്തി. ആദ്യ ഏഴു മിനിറ്റിനുള്ളിൽ മൂന്നു തവണയാണ് ഡോർട്ട്മുണ്ട് ഗോൾകീപ്പർ ഗ്രിഗർ കോബിയെ യമാലും ലെവൻഡോവ്സ്കിയും പരീക്ഷിച്ചത്. ഒടുവിൽ 25ാം മിനിറ്റിൽ റാഫിഞ്ഞയിലൂടെ കറ്റാലൻസ് ലീഡെടുത്തു. പോ കുബാർസിയുടെ ക്രോസിൽനിന്നാണ് റാഫിഞ്ഞ വല കുലുക്കിയത്.
വാർ പരിശോധനക്കൊടുവിലാണ് ഗോൾ അനുവദിച്ചത്. 1-0 സ്കോറിനാണ് മത്സരം ഇടവേളക്ക് പിരിഞ്ഞത്.
രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ഡോർട്ട്മുണ്ടിന്‍റെ ശ്രമങ്ങൾക്ക് തുടക്കത്തിലെ തിരിച്ചടി. 48ാം മിനിറ്റിൽ പോളിഷ് താരത്തിലൂടെ ബാഴ്സ ലീഡ് വർധിപ്പിച്ചു. റാഫിഞ്ഞയുടെ ഹെഡ്ഡർ മറ്റൊരു ഹെഡ്ഡറിലൂടെ ലെവൻഡോവ്സ്കി വലയിലാക്കി. 66ാം മിനിറ്റിലായിരുന്നു താരത്തിന്‍റെ രണ്ടാം ഗോൾ. ക്ലബിനായി താരത്തിന്‍റെ 99ാം ഗോൾ. ഫെർമിൻ ലോപ്പസാണ് ഗോളിന് വഴിയൊരുക്കിയത്.
77ാം മിനിറ്റിൽ യമാലിലൂടെ ബാഴ്സ ഗോൾ പട്ടിക പൂർത്തിയാക്കി. റാഫിഞ്ഞയാണ് അസിസ്റ്റ് നൽകിയത്. ഇതോടെ താരം മെസ്സിയുടെ റെക്കോഡിനൊപ്പമെത്തിയത്. ചാമ്പ്യൻസ് ലീഗിന്‍റെ ഒരു സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ (19 തവണ) നൽകിയ താരമെന്ന നേട്ടമാണ് റാഫിഞ്ഞ സ്വന്തമാക്കിയത്. 2011-12 സീസണിലാണ് മെസ്സി ബാഴ്സക്കായി 19 അസിസ്റ്റുകൾ നൽകിയത്.
ചാമ്പ്യൻസ് ലീഗിൽ റാഫിഞ്ഞയുടെ 12ാം ഗോളാണിത്. 2019നുശേഷം ആദ്യ സെമി സ്വപ്നം കാണുന്ന ബാഴ്സയെ ഇനി അട്ടിമറിക്കണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം. ജയത്തോടെ ബാഴ്സ അപരാജിത കുതിപ്പ് 23 മത്സരങ്ങളിലേക്ക് നീട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

