കളിയാത്രക്കായി ബസുകൾ ഒരുങ്ങി
text_fieldsദോഹ: ലോകകപ്പിനെത്തുന്ന ദശലക്ഷം കാണികളുടെ സുഖകരമായ യാത്രക്കായി സർവസജ്ജമായി മുവാസലാത്ത്. ലോകകപ്പിനെത്തുന്ന ആരാധകർക്ക് സുഗമവും സുരക്ഷിതവും സുഖകരവുമായ ഗതാഗത അനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിരത്തുകളിൽ ബസുകൾ വിന്യസിക്കുന്നതോടൊപ്പം പ്രത്യേക സാങ്കേതിക സംഘത്തെയും അണിനിരത്തിയിട്ടുണ്ട്.
ടൂർണമെന്റിലുടനീളം 4000 ബസുകൾ സർവിസ് നടത്തുമ്പോൾ 3000 ബസുകൾ ആരാധകരുടെ ഗതാഗതത്തിനായി മാത്രം നീക്കിവെച്ചിട്ടുണ്ട്. ഇവയിൽ സീറോ കാർബൺ എമിഷൻ വിഭാഗത്തിൽ 800ലധികം ഇലക്ട്രിക് ബസുകളും ഉൾപ്പെടും.ടൂർണമെന്റാനന്തരം ഖത്തർ തേടുന്ന സുസ്ഥിര വികസന പദ്ധതികൾക്കായി 'ലെഗസി' പദ്ധതിയെന്ന നിലയിൽ കർവ സ്ഥാപിക്കുന്ന ആധുനികവും സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത പരിഹാരങ്ങൾക്കനുസൃതമായാണ് ഇവയുടെ പ്രവർത്തനം.
മെട്രോ സ്റ്റേഷനുകളിൽനിന്ന് സ്റ്റേഡിയങ്ങളിലേക്കും പാർക്ക് ആൻഡ് മൂവ് സ്റ്റോപ്പുകളിലേക്കും തിരിച്ചുമുള്ള സർവിസ് ദോഹക്കുള്ളിലെ ഗതാഗത സർവിസ് എന്നിവക്ക് പുറമെ, ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളങ്ങളെ സ്റ്റേഡിയങ്ങളുമായും സെൻട്രൽ ദോഹയുമായും ബന്ധിപ്പിക്കുന്ന ഷട്ടിൽ സർവിസ്, ആരാധകർക്ക് എല്ലാ വേദികളിലേക്കും ഗതാഗതം സുഗമമാക്കുന്നതിനുള്ള എക്സ്പ്രസ് ബസ് സർവിസ് തുടങ്ങിയവയും ഉൾപ്പെടുന്നതാണ് ടൂർണമെന്റ് കാലയളവിലെ ഗതാഗത സേവനങ്ങളെന്ന് കർവ വ്യക്തമാക്കി.
23 മെട്രോ സ്റ്റേഷനുകളിൽനിന്നായി 43 ട്രാക്കുകളിൽ മെട്രോ ലിങ്ക് സർവിസ് ബസുകൾ സാധാരണപോലെ പ്രവർത്തിക്കുമെന്നും കമ്പനി അറിയിച്ചു. മെട്രോ ലിങ്ക് സേവനങ്ങൾക്കായി 90 ഇലക്ട്രിക്-സീറോ കാർബൺ എമിഷൻ ബസുകളുൾപ്പെടെ 248 ബസുകളാണ് നിരത്തിലിറക്കിയിരിക്കുന്നത്. ആരാധകർക്കും അതിഥികൾക്കും വേണ്ടി ഗതാഗത സേവനം ഉറപ്പുവരുത്താൻ ആഴ്ചയിൽ എല്ലാ ദിവസവും ഇവ പ്രവർത്തിക്കുമെന്നും കർവ വിശദീകരിച്ചു.
അബൂ സംറ അതിർത്തിയിൽനിന്ന് സെൻട്രൽ ദോഹയിലെ അൽ മെസീല മെട്രോ സ്റ്റേഷനിലേക്ക് 24 മണിക്കൂറും ഗതാഗത സേവനം ഉറപ്പാക്കിയിട്ടുണ്ട്. സെൻട്രൽ ദോഹയിലും കോർണിഷിലുമായി 76ലധികം ബസ് സ്റ്റേഷനുകളാണ് ടൂർണമെന്റിനായി സജ്ജമാക്കിയിരിക്കുന്നത്.ബി-റിങ്, സി-റിങ് റോഡുകളിൽ സാധാരണ പോലെയും ബസ് സർവിസ് ഉണ്ടായിരിക്കും.
അതേസമയം, ടൂർണമെന്റ് കാലയളവിൽ നൂറുകണക്കിന് ബസുകൾ സർവിസ് നടത്തുമെന്നും ഇതിൽ 25 ശതമാനം ബസുകളും പൂർണമായും പരിസ്ഥിതി സൗഹൃദമായിരിക്കുമെന്നും ഫിഫ ലോകകപ്പ് ഖത്തർ 2022 സംഘാടകർ നടത്തിയ വാർത്തസമ്മേളനത്തിൽ മുവാസലാത്ത് ഓപറേഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അഹ്മദ് ഹസൻ അൽ ഉബൈദലി പറഞ്ഞു.ബസുകൾക്ക് പുറമെ, ഹമദ് രാജ്യാന്തര വിമാനത്താവളം, ദോഹ അന്താരാഷ്ട്ര വിമാനത്താവളം, രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 3000ത്തിലധികം ടാക്സികളും ലിമോസിനുകളും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വേഗത്തിലുള്ളതും സുരക്ഷിതവുമായ ഗതാഗത സേവനങ്ങൾ നൽകുന്നതിനുള്ള തയാറെടുപ്പുകൾ കർവ പൂർത്തിയാക്കിയതായും ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് ഡ്രൈവർമാരെയും സാങ്കേതിക വിദഗ്ധരെയും സപ്പോർട്ട് സ്റ്റാഫിനെയും കൂടാതെ അഡ്മിനിസ്ട്രേറ്റിവ്, ടെക്നിക്കൽ സ്റ്റാഫ് എന്നിവരെയും നിയമിക്കുകയും പരിശീലനം നൽകുകയും ചെയ്തതായും അദ്ദേഹം വിശദീകരിച്ചു. ടാക്സികൾ, ലിമോസിനുകൾ, മാസ് ട്രാൻസിറ്റ് ബസുകൾ, ഇവന്റുകൾക്കായുള്ള സ്വകാര്യ ബസുകൾ എന്നിവയെല്ലാം ഇതിലുൾപ്പെടുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.