എൽച്ചെയെ തകർത്ത് ബാഴ്സലോണയ്ക്ക് ഗംഭീര തുടക്കം; ഇരട്ട ഗോളുകളുമായി റഫീഞ്ഞയും ഫെർമിനും
text_fieldsതുടർച്ചയായ മൂന്നാം ലാലിഗ കിരീടം ലക്ഷ്യമിട്ടിറങ്ങിയ ബാഴ്സലോണയ്ക്ക് പുതിയ സീസണിൽ ഗംഭീര തുടക്കം. ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ എൽച്ചെയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് കറ്റാലൻ പട തകർത്തത്. നായകൻ റഫീഞ്ഞയും ഫെർമിൻ ലോപ്പസും ബാഴ്സയ്ക്കായി ഇരട്ട ഗോളുകൾ നേടി.
കഴിഞ്ഞ രണ്ട് സീസണുകളിലും സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ ഹാൻസി ഫ്ലിക്കിൻ്റെ സംഘത്തിന് ഇതിലും മികച്ചൊരു തുടക്കം ലഭിക്കാനില്ല. ലോകകപ്പിൽ പ്രതീക്ഷിച്ചത്ര തിളങ്ങാൻ കഴിയാതിരുന്ന റഫീഞ്ഞയും പരിക്കുമൂലം പുറത്തായിരുന്ന ഫെർമിനും ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ മികച്ച ഫോമിലാണ് കളത്തിലിറങ്ങിയത്.
14-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റഫീഞ്ഞയാണ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. എൽച്ചെ താരം വിക്ടർ ചുസ്റ്റ് റഫീഞ്ഞയെ ബോക്സിൽ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നുമെത്തിയ പുതിയ താരം കരീം അദയേമി ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ബാഴ്സയുടെ ലീഡ് ഉയർത്തി. റഫീഞ്ഞയുടെ മികച്ചൊരു പാസിൽ നിന്നായിരുന്നു അദയേമിയുടെ ഗോൾ.
രണ്ടാം പകുതിയിൽ ഇംഗ്ലീഷ് വിങ്ങർ ആന്റണി ഗോർഡനും തിളങ്ങി. 67-ാം മിനിറ്റിൽ റാഫീഞ്ഞയുടെ രണ്ടാമത്തെ ഗോളിനും പിന്നീട് ഫെർമിൻ്റെ ആദ്യ ഗോളിനും വഴിയൊരുക്കിയത് പുതിയതായി ടീമിലെത്തിയ ഈ ഇംഗ്ലണ്ട് താരമായിരുന്നു. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ബോക്സിൻ്റെ അരികിൽ നിന്നുള്ള തകർപ്പൻ ഷോട്ടിലൂടെ 23-കാരനായ ഫെർമിൻ ലോപ്പസ് തൻ്റെ രണ്ടാം ഗോളും ടീമിൻ്റെ അഞ്ചാം ഗോളും വലയിലാക്കി ബാഴ്സയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.
അതേസമയം, മികച്ച വിജയത്തിനിടയിലും ആദ്യ പകുതിയിൽ കാൽമുട്ടിന് പരിക്കേറ്റ് മിഡ്‌ഫീൽഡർ ഗാവി കളംവിട്ടത് ബാഴ്സലോണയ്ക്ക് നേരിയ തിരിച്ചടിയായി. താരത്തിന്റെ പരിക്കിന്റെ തീവ്രത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ക്ലബ്ബ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

