വിനി, റഫീഞ്ഞ, എൻഡ്രിക്; ഇന്ത്യക്കെതിരെ പന്തുതട്ടാൻ വമ്പൻ നിര, ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു
text_fieldsറിയോ ഡി ജനീറോ: ഫുട്ബാൾ ആരാധകർക്ക് ആവേശമായി ഇന്ത്യക്കെതിരായ സൗഹൃദ മത്സരത്തിനുള്ള ബ്രസീൽ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. ലോക ഫുട്ബാളിലെ സൂപ്പർ താരങ്ങളായ വിനീഷ്യസ് ജൂനിയർ, ബാഴ്സലോണയുടെ റഫീഞ്ഞ, പി.എസ്.ജിയുടെ മാർക്വിന്യോസ് എന്നിവർ ഉൾപ്പെടുന്ന 26 അംഗ ശക്തമായ ടീമിനെയാണ് മുഖ്യ പരിശീലകൻ കാർലോ ആഞ്ചലോട്ടി അവതരിപ്പിച്ചത്. ഇന്ത്യക്ക് പുറമെ ആസ്‌ട്രേലിയക്കെതിരെയും ബ്രസീൽ സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്.
ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകീട്ട് 7.30നാണ് ഇന്ത്യ-ബ്രസീൽ പോരാട്ടം അരങ്ങേറുന്നത്. ബ്രസീൽ ഫുട്ബാൾ ടീം ചരിത്രത്തിലാദ്യമായാണ് ഇന്ത്യക്കെതിരെ കളത്തിലിറങ്ങുന്നത്. ഇതിന് മുന്നോടിയായി സെപ്റ്റംബർ 25ന് ടൗൺസ്‌വില്ലെയിലും 29ന് ബ്രിസ്ബേനിലും വെച്ച് അവർ ആസ്‌ട്രേലിയയെ നേരിടും. വിരമിക്കൽ പ്രഖ്യാപിച്ച നെയ്മർ ഇല്ലാതെയാണ് മഞ്ഞപ്പടയുടെ വരവ്.
അടുത്തിടെ സമാപിച്ച 2026 ലോകകപ്പിന് ശേഷം ബ്രസീൽ കളിക്കുന്ന ആദ്യ മത്സരങ്ങളാണിത്. ലോകകപ്പ് പ്രീ-ക്വാർട്ടറിൽ നോർവെയോട് പരാജയപ്പെട്ട് പുറത്തായെങ്കിലും വ്യക്തിഗത മികവിൽ വിനീഷ്യസ് ജൂനിയർ തിളങ്ങിയിരുന്നു. നാല് ഗോളുകളും ഒരു അസിസ്റ്റുമാണ് താരം സ്വന്തമാക്കിയത്. റിയോയിലെ ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ ആസ്ഥാനത്ത് വെച്ചാണ് ആഞ്ചലോട്ടി ടീമിനെ പ്രഖ്യാപിച്ചത്. പുതിയ സ്ക്വാഡിലെ പത്ത് താരങ്ങൾ ബ്രസീലിയൻ ആഭ്യന്തര ലീഗിൽ നിന്നുള്ളവരാണ്.
അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ ഇന്ത്യയിൽ കളിക്കാനെത്തുന്നത് ബഹുഭൂരിപക്ഷം വരുന്ന ആരാധകരിലും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ, ഇന്ത്യൻ ദേശീയ ടീമിന്റെ നിലവിലെ മോശം അവസ്ഥയിൽ ഈ മത്സരത്തിന്റെ പ്രസക്തിയെച്ചൊല്ലി വിമർശനങ്ങളും ഉയരുന്നുണ്ട്. 12 വർഷം പിന്നിട്ടിട്ടും ഇന്ത്യൻ സൂപ്പർ ലീഗ് അടക്കമുള്ള ആഭ്യന്തര ലീഗുകൾക്ക് ദേശീയ ഫുട്ബോളിന്റെ നിലവാരം ഉയർത്താൻ സാധിച്ചിട്ടില്ല. ലോകകപ്പ് യോഗ്യത നേടാനാവാതെ ഇന്ത്യൻ ടീം ഓരോ വർഷവും പിന്നോട്ട് പോവുകയുമാണ്. യാഥാർഥ്യങ്ങളിൽ നിന്ന് ആരാധകരുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമായാണ് ചില ഫുട്ബോൾ നിരീക്ഷകർ ഈ വമ്പൻ പോരാട്ടത്തെ വിലയിരുത്തുന്നത്.
സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീം
ഗോൾകീപ്പർമാർ: ഹ്യൂഗോ സൗസ (കൊറിന്ത്യൻസ്), പെഡ്രോ മൊറോസ്‌കോ (കോറിറ്റിബ), ഒറ്റാവിയോ (ക്രൂസെയ്‌റോ).
പ്രതിരോധം: ആർതർ ഡയസ് (അത്‌ലറ്റിക്കോ-പി.ആർ), ഡഗ്ലസ് സാന്റോസ് (സെനിറ്റ്), ഗബ്രിയേൽ മഗൽഹെസ് (ആഴ്സണൽ), ജെയ്ർ (നോട്ടിങ്ഹാം ഫോറസ്റ്റ്), മാർക്വിന്യോസ് (പി.എസ്.ജി), മാത്യു ഷിൻഹോ (കൊറിന്ത്യൻസ്), മൗറോ ജൂനിയർ (പി.എസ്.വി ഐന്തോവൻ), വിറ്റോർ റെയ്‌സ് (മാഞ്ചസ്റ്റർ സിറ്റി), വെസ്‌ലി (റോമ).
മധ്യനിര: ആന്ദ്രെ സാന്റോസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ബ്രെനോ ബിഡോൺ (കൊറിന്ത്യൻസ്), ബ്രൂണോ ഗ്വിമാറസ് (ആഴ്സണൽ), ഡാനിലോ സാന്റോസ് (ബൊട്ടാഫോഗോ), ഡഗ്ലസ് ലൂയിസ് (യുവന്റസ്), ഗബ്രിയേൽ ബോൺടെംപോ (സാന്റോസ്).
മുന്നേറ്റം: എൻഡ്രിക് (റയൽ മാഡ്രിഡ്), എസ്റ്റാവോ (ചെൽസി), ജാവോ പെഡ്രോ (ഫ്ലെമെംഗോ), റഫീഞ്ഞ (ബാഴ്സലോണ), റയാൻ (ബോൺമൗത്ത്), സാമുവൽ ലിനോ (ഫ്ലെമെംഗോ), വിനീഷ്യസ് ജൂനിയർ (റയൽ മാഡ്രിഡ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

