ആ കണക്കും തീർത്തു! ചെന്നൈയിനിന്‍റെ തട്ടകത്തിൽ ആദ്യ ജയം കുറിച്ച് ബ്ലാസ്റ്റേഴ്സ് (3-1)
text_fieldsചെന്നൈ: ഐ.എസ്.എല്ലിൽ ചെന്നൈയിൻ എഫ്.സിയുടെ തട്ടകത്തിൽ ഇതുവരെ ജയിച്ചിട്ടില്ലെന്ന പേരുദോഷം ഒടുവിൽ കേരളം തിരുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മഞ്ഞപ്പടയുടെ ചരിത്ര ജയം. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് പ്രതീക്ഷ കാത്തു.
ജീസസ് ജിമിനസും കോറോ സിങ്ങും ക്വാമി പെപ്രയുമാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്. വിൻസി ബെരേറ്റ ആതിഥേയർക്കായി ആശ്വാസ ഗോൾ നേടി. ജോർദാൻ വിൽമർ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയത് ചെന്നൈയിന് തിരിച്ചടിയായി. മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ജിമിനസിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. കോറോ നടത്തിയ നീക്കമാണ് ഗോളിലെത്തിയത്. ബോക്സിനുള്ളിലുണ്ടായിരുന്ന ജീസസ് പന്ത് ലക്ഷ്യത്തിലെത്തിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും വേഗതയേറിയ ഗോളാണിത്. തൊട്ടുപിന്നാലെ ജീസസിന് മറ്റൊരു ഓപ്പൺ അവസരം കൂടി ലഭിച്ചെങ്കിലും താരത്തിന്‍റെ ഷോട്ട് ചെന്നൈയിൻ ഗോൾ കീപ്പർ രക്ഷപ്പെടുത്തി.
മത്സരത്തിന്റെ 36ാം മിനിറ്റിലാണ് മോശം പെരുമാറ്റത്തെ തുടർന്ന് ചെന്നൈയിന്റെ വിൽമർ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത്. മിലോസിനെ അനാവശ്യമായി ഫൗൾ ചെയ്തതിനാണ് റഫറി ചുവപ്പ് കാർഡ് നൽകിയത്. ഇതോടെ ചെന്നൈയിൻ 10 പേരിലേക്ക് ചുരുങ്ങി. പിന്നാലെ ആക്രമണം ശക്തമാക്കിയ ബ്ലാസ്റ്റേഴ്സ് ഇൻജുറി ടൈമിൽ (45+3) കോറോയിലൂടെ ലീഡ് ഉയർത്തി. അഡ്രിയാൻ ലൂനയാണ് ഗോളിന് വഴിയൊരുക്കിയത്.
രണ്ടാംപകുതിയുടെ 56ാം മിനിറ്റിൽ ക്വാമി പെപ്രയിലൂടെ ബ്ലാസ്റ്റേഴ്സ് മൂന്നാമത്തെ ഗോളും നേടി. ഇത്തവണയും ലൂനയാണ് അസിസ്റ്റ് നൽകിയത്. ബോക്സിന്‍റെ മധ്യത്തിൽനിന്നുള്ള പെപ്രയുടെ ഇടങ്കാൽ ഷോട്ട് ഗോൾ കീപ്പർക്ക് ഒരു അവസരവും കൊടുക്കാതെ വലയിൽ. ഇൻജുറി ടൈമിൽ (90+1) വിൻസി ബെരേറ്റയിലൂടെ ചെന്നൈയിൻ ഒരു ഗോൾ മടക്കി. ഇതിനിടെ നോഹ സദോയിക്ക് സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്‍റെ ഷോട്ട് പോസ്റ്റിനു മുകളിലൂടെ പുറത്തേക്ക്. ഈസമയം ലൂന ഉൾപ്പെടെ രണ്ടു താരങ്ങൾ ആരാലും മാർക്ക് ചെയ്യപ്പെടാതെ ബോക്സിനുള്ളിലുണ്ടായിരുന്നു. പിന്നാലെ അവസരം നഷ്ടപ്പെടുത്തിയതിന്‍റെ നീരസത്തിൽ ലൂന സദോയിയുമായി ഗ്രൗണ്ടിൽ കൊമ്പുകോർത്തു. സഹതാരങ്ങൾ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.
മത്സരത്തിൽ നിരവധി ഗോളവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് ബ്ലാസ്റ്റേഴ്സിന്‍റെ വില്ലനായത്. സീസണിൽ ചെന്നൈയിനെതിരെ തുടർച്ചയായ രണ്ടാം ജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. കഴിഞ്ഞ നവംബറിൽ കൊച്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ 3-0നാണ് ചെന്നൈ ടീമിനെ കേരളം തകർത്തുവിട്ടത്. ജയത്തോടെ 19 മത്സരങ്ങളിൽനിന്ന് 24 പോയന്‍റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തു തന്നെ തുടരുകയാണ്. 19 കളികളിൽനിന്ന് 18 പോയന്‍റുള്ള ചെന്നൈയിൻ പത്താം സ്ഥാനത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

