ജർമൻ സൂപ്പർ കപ്പ്: ബയേൺ മ്യൂണിക് ചാമ്പ്യന്മാർ, പൊരുതിവീണ് ഡോർട്ട്മുണ്ട്
text_fieldsഡോർട്ട്മുണ്ട്: പുതിയ ഫുട്ബാൾ സീസണിന് കിരീടത്തോടെ വിജയത്തുടക്കമിട്ട് ബയേൺ മ്യൂണിക്. 2026-ലെ ജർമൻ സൂപ്പർ കപ്പിൽ ചിരവൈരികളായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) പരാജയപ്പെടുത്തിയാണ് ബയേൺ കിരീടം ചൂടിയത്. ഒരു ഗോളടിക്കുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത ഫ്രഞ്ച് താരം മൈക്കൽ ഒലിസെയാണ് ബയേണിന്റെ വിജയശിൽപ്പി. ബയേണിന്റെ പന്ത്രണ്ടാം സൂപ്പർ കപ്പ് നേട്ടമാണിത്. 2025-ൽ ഇതിഹാസ താരം ഫ്രാൻസ് ബെക്കൻബോവറിന്റെ പേര് നൽകിയതിന് ശേഷം ബയേൺ തുടർച്ചയായി നേടുന്ന രണ്ടാമത്തെ സൂപ്പർ കപ്പ് കിരീടം കൂടിയാണിത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ പൂർണ്ണ ആധിപത്യം ബയേണിനായിരുന്നു. പരിശീലകൻ വിൻസെന്റ് കോംപനിയുടെ തന്ത്രങ്ങൾ മൈതാനത്ത് കൃത്യമായി ഫലം കണ്ടു. 28-ാം മിനിറ്റിൽ നഥാനിയേൽ ബ്രൗണിലൂടെ ബയേൺ അക്കൗണ്ട് തുറന്നു. ഫ്രാങ്ക്ഫർട്ടിൽ നിന്നും ബയേണിലെത്തിയ ബ്രൗണിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. ഒലിസെ നൽകിയ പാസാണ് ബ്രൗൺ വലയിലെത്തിച്ചത്. പിന്നീട് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഡോർട്ട്മുണ്ട് താരം ജോബ് ബെല്ലിങ്ഹാമിന്റെ പിഴവ് മുതലെടുത്ത് ഒലിസെ ബയേണിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. ഇതിനിടെ ഡോർട്ട്മുണ്ടിന്റെ റാമി ബെൻസെബൈനി പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.
രണ്ടാം പകുതിയിൽ പുതിയ സൈനിങ്ങുകളായ ജിയാനിസ് കോൺസ്റ്റന്റേലിയാസ്, കോൺസ്റ്റാന്റിനോസ് കരേറ്റ്സാസ് എന്നിവരിലൂടെ ഡോർട്ട്മുണ്ട് ശക്തമായി തിരിച്ചടിച്ചു. 75-ാം മിനിറ്റിൽ ഫാബിയോ സിൽവയിലൂടെ ഡോർട്ട്മുണ്ട് ഒരു ഗോൾ മടക്കി. എന്നാൽ സമനില ഗോളിനായുള്ള ശ്രമങ്ങൾ ബയേൺ പ്രതിരോധത്തിൽ തട്ടിത്തകർന്നു. ഇഞ്ചുറി ടൈമിൽ മാക്സിമിലിയൻ ബെയറിന് ലഭിച്ച സുവർണാവസരം ലക്ഷ്യത്തിലെത്തിക്കാനും ഡോർട്ട്മുണ്ടിനായില്ല. അവസാന മിനിറ്റിൽ ബയേണിന്റെ പുതിയ താരം ഇസ്മായിൽ സെയ്ബാരിയെ ഫൗൾ ചെയ്തതിന് റാമി ബെൻസെബൈനി ചുവപ്പുകാർഡ് കണ്ട് പുറത്തായത് ഡോർട്ട്മുണ്ടിന് വലിയ തിരിച്ചടിയായി.
ജർമൻ ദേശീയ ടീമിന്റെ പുതിയ പരിശീലകൻ യുർഗൻ ക്ലോപ്പിനെ സാക്ഷിയാക്കിയാണ് ഡോർട്ട്മുണ്ടിന്റെ മൈതാനത്ത് ബയേൺ കിരീടമുയർത്തിയത്. എന്നാൽ സ്റ്റാർ സ്ട്രൈക്കർ ജമാൽ മ്യൂസിയാല ഇല്ലാതെയാണ് ബയേൺ ഇറങ്ങിയത്. സൗഹൃദ മത്സരങ്ങൾക്കിടെ തുടർച്ചയായി രണ്ട് തവണ കുഴഞ്ഞുവീണതിനെത്തുടർന്ന് താരം നാഡീസംബന്ധമായ ചികിത്സയിലാണ്. വെള്ളിയാഴ്ച വിഎഫ്‌ബി സ്റ്റുട്ട്ഗാർട്ടുമായാണ് ബുണ്ടസ്ലിഗയിൽ ബയേണിന്റെ ആദ്യ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

