20,687 അംഗങ്ങൾ അവിശ്വാസം രേഖപ്പെടുത്തി; ബാഴ്സലോണ പ്രസിഡൻറ് പുറത്തേക്ക്
text_fieldsബാഴ്സലോണ: അവിശ്വാസ വോട്ടെടുപ്പിൽ 20,687 അംഗങ്ങൾ ഒപ്പുവെച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ബാഴ്സലോണ പ്രസിഡൻറ് ജോസഫ് മറിയ ബർതമ്യൂ രാജിവെക്കാനുള്ള സാധ്യതകൾ തെളിഞ്ഞു. സെപ്റ്റംബർ 17 വരെ മാത്രം 20,687 ക്ലബ് അംഗങ്ങളാണ് പ്രസിഡൻറിനെതിരെ ഒപ്പുവെച്ചതെന്ന് ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.
ആകെ ക്ലബ് അംഗങ്ങളിൽ 10 ശതമാനം പേരെങ്കിലും ഒപ്പുവെച്ചാലാണ് പ്രസിഡൻറിനെതിരെയുള്ള അവിശ്വാസം നടപ്പാകുക. പത്തുശതമാനത്തിന് വേണ്ട 16,521 വോട്ടുകൾ ഇതിനോടകം തന്നെ പിന്നിട്ടുണ്ട്. എന്നാൽ രേഖപ്പെടുത്തിയ പേരുകളെല്ലാം കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി ഉറപ്പാക്കിയ ശേഷമാകും തുടർനടപടികൾ ഉണ്ടാകുക.
ആഗസ്റ്റ് മാസത്തിൽ ലയണൽ മെസ്സി ക്ലബ് വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബെർതമ്യൂവിനെതിരെ ഒപ്പുശേഖരണം ആരംഭിച്ചത്. മെസ്സിയും ബെർതമ്യൂവും തമ്മിലുള്ള അസ്വാരസ്യങ്ങൾ പലകുറി വാർത്തയായിരുന്നു.
എന്നാൽ മെസ്സിയുമായുള്ള സംഭവം മഞ്ഞുമലയുടെ ചെറിയ ഭാഗം മാത്രമാണെന്നും വർഷങ്ങളായുള്ള കെടുകാര്യസ്ഥതക്കെതിരാണ് പരാതി നൽകിയതെന്നും പ്രസിഡൻറ് സ്ഥാനം കണ്ണുവെച്ചിട്ടുള്ള ജോർഡി ഫാറേ പ്രതികരിച്ചു. 1998ലും 2008ലും സമാനമായി ക്ലബ് പ്രസിഡൻറിനെ വോട്ടിങ്ങിലൂടെ പുറത്താക്കിയിട്ടുണ്ട്.
സൂപ്പർതാരം ലയണൽ മെസ്സി ക്ലബ് വിടുന്നെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധവുമായി ആരാധകർ ബാഴ്സയുടെ ഹോം ഗ്രൗണ്ടായ നൂകാംപ് സ്റ്റേഡിയത്തിന് മുമ്പിൽ അണി നിരന്നിരുന്നു. 'MessiSiBartoNo' അഥവാ മെസ്സി വേണം ക്ലബ് പ്രസിഡൻറ് ബാർതമ്യൂ വേണ്ട എന്നാണ് പ്രതിഷേധത്തിൽ പ്രധാനമായും ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.