ഏഷ്യൻ കപ്പ്; ഇന്നുമുതൽ എട്ടിന്റെ കളി
text_fieldsദോഹ: ഒരു ദിവസത്തെ ഇടവേളക്കുശേഷം, ഏഷ്യൻ കപ്പിലെ പോരാട്ടം വെള്ളിയാഴ്ച മുതൽ അവസാന എട്ടിലേക്ക്. 24 ടീമുകളിൽനിന്ന് 16 പേരും പുറത്തായതോടെ ഇനി കിരീടസ്വപ്നങ്ങൾക്ക് മൂർച്ചയേറും. ബുധനാഴ്ച രാത്രിയിൽ നടന്ന അവസാന പ്രീക്വാർട്ടറിൽ ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശത്തിനൊടുവിൽ ഇറാനും കടന്നുകൂടിയതോടെ ഫൈനൽ എട്ടിലെ ചിത്രം തെളിഞ്ഞു.
അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാടകീയ നിമിഷങ്ങൾക്കൊടുവിലായിരുന്നു ഇറാനും സിറിയയും അങ്കം പൂർത്തിയാക്കിയത്. 34ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയ ഇറാന്റെ മെഹ്ദി തരിമി അധികം വൈകാതെ റെഡ്കാർഡുമായി പുറത്തായി. മറ്റൊരു പെനാൽറ്റിയിലൂടെ സിറിയ സമനില പിടിച്ചതിനുപിന്നാലെ കളി ഫുൾടൈമും എക്സ്ട്രാ ടൈമും കടന്ന് ഷൂട്ടൗട്ടിലെത്തിയപ്പോർ ഇറാന്റെ പരിചയസമ്പത്ത് തുണയായി മാറി. സിറിയയുടെ കിക്കിനെ തടുത്തിട്ട ഇറാൻ ഗോൾ കീപ്പർ അലിറിസയാണ് ടീമിന്റെ വിജയ ശിൽപിയായ ക്വാർട്ടർ ടിക്കറ്റ് സമ്മാനിച്ചത്. ഷൂട്ടൗട്ടിൽ 5-3 എന്നായിരുന്നു സ്കോർ.
ഇന്ന് കൊറിയ x ആസ്ട്രേലിയ ത്രില്ലർ
ക്വാർട്ടർ ഫൈനലിൽ ഇടംനേടിയ എട്ടിൽ അഞ്ചുപേരും ഏഷ്യൻ കപ്പിലെ മുൻ ജേതാക്കളാണ്. ജപ്പാൻ നാലും ഇറാൻ മൂന്നും ദക്ഷിണ കൊറിയ രണ്ടും ആസ്ട്രേലിയ, ഖത്തർ ടീമുകൾ ഒരോ തവണയും കിരീടമണിഞ്ഞവർ. അരങ്ങേറ്റക്കാരായ തജികിസ്താനാണ് തുടക്കം ഗംഭീരമാക്കി കുതിക്കുന്നത്. ഉസ്ബകിസ്താൻ, ജോർഡൻ എന്നിവർ കൂടിയാകുന്നതോടെ പട്ടിക പൂർത്തിയായി.
വെള്ളി, ശനി ദിവസങ്ങളിലായി ക്വാർട്ടർ ഫൈനൽ മത്സരങ്ങളും പൂർത്തിയാകും. കിരീട സ്വപ്നങ്ങളുമായി വിമാനം കയറിയെത്തിയ കരുത്തരായ സൗദി അറേബ്യ, ഇറാഖ്, യു.എ.ഇ ടീമുകളുടെ വീഴ്ചക്കും പ്രീക്വാർട്ടർ സാക്ഷിയായി. ആദ്യ ദിനത്തിൽ ഏഷ്യൻകപ്പിലെ അരങ്ങേറ്റക്കാരായ തജികിസ്താൻ ജോർഡനെയും മുൻ ചാമ്പ്യന്മാരുടെ അങ്കത്തിൽ ആസ്ട്രേലിയയെ ദക്ഷിണ കൊറിയയും നേരിടും. ശനിയാഴ്ചയാണ് ഇറാൻ-ജപ്പാൻ, ഖത്തർ- ഉസ്ബകിസ്താൻ മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.