പെലെയുടെ 1958 ലോകകപ്പ് ഫൈനൽ ജേഴ്സി ലേലത്തിന്; പ്രതീക്ഷിക്കുന്നത് 57 കോടിയിലധികം രൂപ
text_fieldsന്യൂയോർക്ക്: ഫുട്ബാൾ ഇതിഹാസം പെലെ തന്റെ കന്നി ലോകകപ്പ് കിരീടം നേടിയ 1958-ലെ ലോകകപ്പ് ഫൈനലിൽ ധരിച്ച വിഖ്യാതമായ ജേഴ്സി ലേലത്തിന്. ഫൈൻ ആർട്ട് കമ്പനിയായ 'സോതെബീസ്' ആണ് ജേഴ്സി ലേലത്തിന് വെക്കുന്നത്. ജൂൺ 29 മുതൽ ജൂലൈ 16 വരെ നടക്കുന്ന ഓൺലൈൻ ലേലത്തിൽ ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പത്താം നമ്പർ ജേഴ്സിക്ക് 6 മില്യൺ ഡോളർ (ഏകദേശം 57 കോടിയിലധികം രൂപ) വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്വീഡനെതിരായ ഫൈനലിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ ഐതിഹാസിക വിജയം. ആ മത്സരത്തിൽ തന്റെ പതിനേഴാം വയസ്സിൽ പെലെ രണ്ട് ഗോളുകൾ നേടിയിരുന്നു. സാവോപോളോയിലെ തെരുവുകളിൽ കടലാസും പഴയ തുണികളും നിറച്ച പന്തുകൾ തട്ടി കളിപഠിച്ച പെലെ, ഫുട്ബാൾ ലോകത്തെ ഏറ്റവും മികച്ച കളിക്കാരനായി മാറുന്നതിന്റെ തുടക്കമായിരുന്നു ആ മത്സരം.
രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിൽ ബ്രസീൽ ദേശീയ ടീമിനും ക്ലബ്ബായ സാന്റോസിനും വേണ്ടി അദ്ദേഹം തകർപ്പൻ പ്രകടനങ്ങൾ പുറത്തെടുത്തു. ലോക ഫുട്ബാളിലെ ഏറ്റവും മികച്ച കളിക്കാരെക്കുറിച്ച് സംസാരിക്കുമ്പോൾ, ഡീഗോ മറഡോണ, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കൊപ്പമാണ് പെലെയുടെ സ്ഥാനം. ഫിഫയുടെ കണക്കുകൾ പ്രകാരം 1,366 മത്സരങ്ങളിൽ നിന്ന് 1,281 ഗോളുകളാണ് പെലെ അടിച്ചുകൂട്ടിയത്. അതായത് ഓരോ മത്സരത്തിലും ശരാശരി 0.94 ഗോളുകൾ. അനൗദ്യോഗിക മത്സരങ്ങൾ മാറ്റിനിർത്തിയാൽ, 812 ഔദ്യോഗിക മത്സരങ്ങളിൽ നിന്നായി 757 ഗോളുകളാണ് അദ്ദേഹം നേടിയത്. ബ്രസീലിനായി കളിച്ച 114 മത്സരങ്ങളിൽ നിന്ന് 95 ഗോളുകളും അദ്ദേഹം സ്വന്തമാക്കി.
കായിക ലോകത്തെ വിലപിടിപ്പുള്ള ലേലങ്ങളുടെ ചരിത്രത്തിൽ അർജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയുമായി ബന്ധപ്പെട്ട വസ്തുക്കൾക്കും വലിയ ഡിമാൻഡാണുള്ളത്. 1986 ലെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ പ്രശസ്തമായ 'ദൈവത്തിന്റെ കൈ' ഗോൾ നേടിയപ്പോൾ ഉപയോഗിച്ച 'അഡിഡാസ് അസ്ടെക' പന്ത് അടുത്തിടെ 2.5 മുതൽ 3 മില്യൺ പൗണ്ട് വരെ തുകയ്ക്കാണ് ലേലത്തിൽ വിറ്റുപോയത്. അന്ന് മത്സരം നിയന്ത്രിച്ചിരുന്ന ടുണീഷ്യൻ റഫറി അലി ബിൻ നാസറിന്റെ പക്കലായിരുന്നു ഈ പന്ത്.
കൂടാതെ, ഇതേ മത്സരത്തിൽ മറഡോണ ധരിച്ചിരുന്ന ജേഴ്സിയും കഴിഞ്ഞ മെയ് മാസത്തിൽ വലിയ തുകയ്ക്ക് ലേലം ചെയ്തിരുന്നു. 7.1 മില്യൺ പൗണ്ടിനാണ് ആ ജേഴ്സി അന്ന് വിറ്റുപോയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ആദ്യ ഗോൾ കൈകൊണ്ട് നേടിയ മറഡോണ, പിന്നീട് 'നൂറ്റാണ്ടിന്റെ ഗോൾ' എന്ന് വിശേഷിപ്പിക്കപ്പെട്ട അവിശ്വസനീയമായ ഒരു സോളോ ഗോളിലൂടെ അർജന്റീനയെ വിജയത്തിലേക്ക് നയിക്കുകയും, ആ ടൂർണമെന്റിൽ കിരീടം ചൂടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

