ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യൻമാർക്ക് വിജയത്തുടക്കം; കോൺവെൻട്രി സിറ്റിയെ ആഴ്സനൽ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്
text_fieldsലണ്ടൻ : പ്രീമിയർ ലീഗ് കിരീടം നിലനിർത്താനുള്ള പോരാട്ടത്തിന് തകർപ്പൻ ജയത്തോടെ തുടക്കമിട്ട് ആഴ്‌സനൽ. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന സീസണിലെ ഉദ്ഘാടന മത്സരത്തിൽ നവാഗതരായ കോൺവെൻട്രി സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാർ തകർത്തുവിട്ടത്. സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ നിമിഷം മുതൽ ആക്രമിച്ചു കളിച്ച ആഴ്‌സനലിനായി കൈ ഹാവെർട്സ്, ബുകായോ സാക്ക, ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് എന്നിവർ വലകുലുക്കി.
കഴിഞ്ഞ സീസണിൽ എമിറേറ്റ്സിലെ അവസാന ഗോൾ കുറിച്ച ഹാവെർട്സ് തന്നെയാണ് ഇത്തവണത്തെ ആദ്യ ഗോളും നേടിയത്. റിക്കാർഡോ കാലാഫിയോറിയുടെ മനോഹരമായ ക്രോസിന് കൃത്യമായി കാലുവെച്ച് ഹാവെർട്സ് ആഴ്‌സനലിന് ആദ്യ ലീഡ് നൽകി. 23-ാം മിനിറ്റിൽ ഫാർ പോസ്റ്റിൽ ലഭിച്ച അവസരം വലയിലാക്കി ബുകായോ സാക്ക ലീഡ് രണ്ടാക്കി ഉയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മികച്ചൊരു ടീം നീക്കത്തിനൊടുവിൽ നായകൻ ഒഡെഗാർഡ് മൂന്നാം ഗോളും നേടി വിജയം പൂർത്തിയാക്കി.
നൈജീരിയൻ താരം ഫ്രാങ്ക് ഒന്യേക്കയെ ആദ്യ ഇലവനിൽ ഇറക്കിയും പുതുതായി ടീമിലെത്തിയ തായ്‌വോ അവോണിയിയെ ബെഞ്ചിലിരുത്തിയുമാണ് ഫ്രാങ്ക് ലാംപാർഡിന്റെ കോൺവെൻട്രി കളത്തിലിറങ്ങിയതെങ്കിലും ആഴ്‌സനൽ പ്രതിരോധത്തിന് യാതൊരു ഭീഷണിയും ഉയർത്താൻ അവർക്കായില്ല.
ഈ വിജയത്തോടെ തുടർച്ചയായ അഞ്ചാം സീസണിലും ഉദ്ഘാടന മത്സരം ജയിക്കുന്ന ചാമ്പ്യന്മാരെന്ന റെക്കോർഡ് ആഴ്‌സനൽ സ്വന്തമാക്കി. അതേസമയം 25 വർഷത്തിന് ശേഷമുള്ള പ്രീമിയർ ലീഗിലെ ആദ്യ ജയത്തിനായുള്ള കോൺവെൻട്രി കാത്തിരിപ്പ് ഇനിയും നീളും. മൂന്ന് പോയിന്റോടെ പട്ടികയിൽ ഒന്നാമതെത്തിയ ആഴ്‌സനലിന്റെ അടുത്ത പോരാട്ടം ആസ്റ്റൺ വില്ലയ്‌ക്കെതിരെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

