ലോകകപ്പിനെത്തുന്നത് 200ഓളം രാജ്യക്കാർ
text_fieldsദോഹയിലെ ബഹുനില കെട്ടിടങ്ങളിലൊന്നിൽ ക്രൊയേഷ്യൻ താരം ലൂകാ മോഡ്രിച്ചിന്റെ ചിത്രം പതിച്ചപ്പോൾ
ദോഹ: ഫിഫ ലോകകപ്പിനെത്തുന്നവർക്ക് താമസിക്കുന്നതിനുള്ള ബുക്കിങ് പ്ലാറ്റ്ഫോമിൽ ഏകദേശം ഇരുനൂറോളം രാജ്യങ്ങളിൽനിന്നുള്ള ആരാധകരുടെ ബുക്കിങ് രേഖപ്പെടുത്തി.www.qatar2022.qa എന്ന വെബ്സൈറ്റിലെ ബുക്കിങ് പ്ലാറ്റ്ഫോമിൽ ഏറ്റവും കൂടുതൽ ബുക്കിങ് നടത്തിയത് അമേരിക്കയിൽനിന്നുള്ളവരാണ്. അതേസമയം, ജി.സി.സി രാജ്യങ്ങളിൽ സൗദി അറേബ്യയാണ് മുന്നിലെന്ന് സുപ്രീം കമ്മിറ്റി ഹൗസിങ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ ഉമർ അൽ ജാബിർ പറഞ്ഞു.
മെക്സിക്കോ, അർജൻറീന, ബ്രിട്ടൻ, ഇന്ത്യ, ബ്രസീൽ എന്നിവരാണ് താമസസൗകര്യ ബുക്കിങ് വെബ്പോർട്ടലിലെ മുൻനിര രാജ്യങ്ങൾ. അപ്പാർട്ട്മെൻറുകൾ, വില്ലകൾ, ക്രൂസ് ഷിപ് ഹോട്ടലുകൾ, ഫാൻ വില്ലേജുകൾ, ഹോട്ടലുകൾ തുടങ്ങി നിരവധി താമസ സൗകര്യങ്ങളാണ് ഔദ്യോഗിക പ്ലാറ്റ്ഫോമിലുള്ളത് -ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. മത്സര ടിക്കറ്റുകൾ കരസ്ഥമാക്കിയ ആരാധകർക്ക് അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകൾ, വാണിജ്യ പ്ലാറ്റ്ഫോമുകൾ, അല്ലെങ്കിൽ ഹോട്ടലുകളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ തുടങ്ങി ഏതു പ്ലാറ്റ്ഫോമുകൾ വഴിയും താമസസൗകര്യം ബുക്ക് ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, അറിയപ്പെടാത്തതും അനൗദ്യോഗികവുമായ മാർഗങ്ങളിലൂടെ താമസത്തിനായുള്ള ബുക്കിങ് നിരുത്സാഹപ്പെടുത്തുന്നതായും അതൊഴിവാക്കണമെന്ന് ആരാധകരോട് അഭ്യർഥിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.ടൂർണമെൻറിനിടെ ആരാധകർക്ക് തങ്ങളുടെ കുടുംബങ്ങൾക്കൊപ്പവും സുഹൃത്തുക്കളുടെ കൂടെയും താമസിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന്, ഈ രീതി അധികൃതർ മുന്നോട്ടുവെക്കുന്ന ഒന്നിലധികം താമസ സൗകര്യങ്ങളിൽ ഒന്നാണെന്ന് പറഞ്ഞു.
ആരാധകർക്ക് ആതിഥേയത്വം നൽകാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കും പ്രവാസികൾക്കും അവരുടെ വീടുകളെയും അതിഥികളാകുന്ന ആരാധകരെ സംബന്ധിച്ചും ആവശ്യമായ വിവരങ്ങൾ നൽകി താമസത്തിനായി ഇതുവഴി രജിസ്റ്റർ ചെയ്യാം. രജിസ്േട്രഷന് ശേഷം താമസസൗകര്യം ഉറപ്പാക്കിയാൽ, ആരാധകർക്ക് താമസസൗകര്യം ബുക്ക് ചെയ്യാതെ തന്നെ ഹയ്യ കാർഡിന് അപേക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു.12 ലക്ഷത്തിലധികം ആരാധകരെയാണ് ഖത്തർ പ്രതീക്ഷിക്കുന്നതെന്നും അവർക്കെല്ലാവർക്കും താമസസൗകര്യമൊരുക്കാൻ ഖത്തർ തയാറായിക്കഴിഞ്ഞതായും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

