കിരീടമോഹം പൊലിഞ്ഞ് ദുഹൈൽ
text_fieldsപെനാൽറ്റി ഷൂട്ടൗട്ടിൽ ദുഹൈലിനെ തോൽപിച്ച അൽ സൈലിയ ടീം അംഗങ്ങളുടെ ആഹ്ലാദം
ദോഹ: തുടർച്ചയായ രണ്ട് കിരീട വിജയങ്ങളുമായി അമീർ കപ്പ് ഫുട്ബാളിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിനിറങ്ങിയ അൽ ദുഹൈലിന് അടിതെറ്റി. ഉരീദു കപ്പിലും ഖത്തർ കപ്പിലും മുത്തമിട്ട ആവേശത്തിൽ അമീർ കപ്പ് സെമി ലക്ഷ്യമിട്ടിറങ്ങിയ ഹെർനാൻ ക്രെസ്പോയുടെ അൽ ദുഹൈലിനെ അൽ സൈലിയയാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയത്. നിലവിലെ അമീർ കപ്പ് ജേതാക്കൾ കൂടിയായിരുന്ന ദുഹൈലിന് സീസണിലെ നാല് കിരീടം എന്ന മോഹം ഇതോടെ പൊലിഞ്ഞു. നിശ്ചിത സമയത്ത് 2-2ന് സമനില പാലിച്ച കളിയുടെ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു തോൽവി (5-4).
മറ്റൊരു ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അൽ ഗറാഫയെ വീഴ്ത്തി അൽ ഷഹാനിയയും സെമിയിൽ കടന്നു. നിശ്ചിത സമയത്ത് 3-3ന് സമനിലയിൽ പിരിഞ്ഞ ശേഷം, പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3നായിരുന്നു ഷഹാനിയയുടെ വിജയം. സെമിയിൽ അൽ അറബിയും അൽ സൈലിയയും തമ്മിലാവും ആദ്യപോരാട്ടം. അൽ സദ്ദ്-ഉം സലാൽ ക്വാർട്ടറിലെ വിജയികൾ തമ്മിലാവും അൽ ഷഹാനിയയുടെ സെമി മത്സരം.
സൂപ്പർ താരങ്ങളും സൂപ്പർ പരിശീലകനുമായിറങ്ങിയ ദുഹൈലിന് അപ്രതീക്ഷിത തിരിച്ചടിയായി സെമിക്കും മുമ്പേയുള്ള ഈ തോൽവി. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 18ാം മിനിറ്റിൽ മെഹർദാദ് മുഹമ്മദിയുടെ പെനാൽറ്റിയിലൂടെ വലകുലുക്കി അൽ സൈലിയ കളിയുടെ ഗതി നിശ്ചയിച്ചിരുന്നു. എങ്കിലും രണ്ടുതവണ പിന്നിൽ നിന്ന ശേഷം, ഒപ്പമെത്തി ദുഹൈൽ കളി പെനാൽറ്റി ഷൂട്ടൗട്ടിലെത്തിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ മുഹമ്മദ് മുൻതാരിയുടെ ഗോളാണ് ദുഹൈലിന് ഫുൾടൈമിൽ സമനില സമ്മാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

