ലോകകപ്പ് ട്രോഫിയുടെ 144ഓളം വ്യാജ പതിപ്പുകൾ പിടിച്ചെടുത്തു
text_fieldsദോഹ: ലോകകപ്പ് ജേതാക്കൾക്കുള്ള സ്വർണക്കപ്പിന്റെ വ്യാജ പതിപ്പുകൾ പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനിൽ ഇൻവെസ്റ്റിഗേഷന്റെ സാമ്പത്തിക- സൈബർ കുറ്റകൃത്യ അന്വേഷണ വിഭാഗമാണ് പരിശോധനയിൽ 144ഓളം വ്യാജ ട്രോഫികൾ പിടികൂടിയത്. ബൗദ്ധിക സ്വത്തവകാശ സംരക്ഷണ വിഭാഗവുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് ലോകകപ്പിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ വ്യാജ ട്രോഫികൾ പിടിച്ചെടുത്തത്.
ഓൺലൈൻ സൈറ്റുകൾ വഴി ലോകകപ്പ് ട്രോഫിയുടെ വ്യാജ പതിപ്പുകൾ വിൽപന നടത്തുന്നതുസംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു അന്വേഷണം ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറ്റക്കാർക്കെതിരെ നിയമ നടപടികളും ആരംഭിച്ചു. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ആതിഥേയത്വം വഹിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട 2021ലെ 10ാം നമ്പര്‍ നിയമപ്രകാരമാണ് ലംഘനമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ലോകകപ്പുമായി ബന്ധപ്പെട്ട് ഫിഫയുടെ ബൗദ്ധിക സ്വത്തവകാശ നിയമം സംബന്ധിച്ച് നേരത്തെതന്നെ പല കേന്ദ്രങ്ങൾ വഴി നിർദേശങ്ങൾ നൽകിയിരുന്നു. ലോകകപ്പുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളുടെയെല്ലാം നിർമാണവും വിൽപനയും ഫിഫ അംഗീകൃത ഏജൻസികൾ മാത്രം വഴിയാണ്.നേരത്തെതന്നെ അനുമതി നൽകിയ അംഗീകൃത കേന്ദ്രങ്ങൾ വഴിയാണ് ലോകകപ്പ് ട്രോഫി, മുദ്രകൾ, ഭാഗ്യ ചിഹ്നം ഉൾപ്പെടെയുള്ളവ പതിച്ചതും മാതൃകയിലുള്ളതുമായ വസ്തുക്കൾ വാങ്ങേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.