ശ്രീശങ്കർ ഇന്നിറങ്ങും; സ്വർണ പ്രതീക്ഷയിൽ നീരജ്
text_fieldsഗ്ലാസ്ഗോ: കോമൺവെൽത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വിളനിലമായ അത്ലറ്റിക്സ് പോരാട്ടങ്ങൾക്ക് ട്രാക്കും ഫീൽഡും ഉണരുന്നു. ഒളിമ്പിക്സ് മെഡൽ ജേതാക്കളും ഏഷ്യൻ ചാമ്പ്യന്മാരും ഉൾപ്പെടെ പൊന്ന് വിളയിക്കാൻ കരുത്തുള്ള ഒരുപിടി താരങ്ങളുമായാണ് ഇന്ത്യ ഗ്ലാസ്ഗോയിലെത്തിയത്. സ്വർണം ഉൾപ്പെടെ ഒളിമ്പിക്സിൽ രണ്ടുവട്ടം മെഡലണിഞ്ഞ ജാവലിൻ ത്രോയിലെ സൂപ്പർ താരം നീരജ് ചോപ്രതന്നെ ഇന്ത്യൻ സംഘത്തിലെ പ്രധാനം. ജാവലിനിൽ നിലവിലെ ഒളിമ്പിക്സ് ജേതാവ് പാകിസ്താന്റെ അർഷദ് നദീമും നീരജ് ചോപ്രയും മുഖാമുഖം മാറ്റുരക്കും. ഇരുവർക്കും വെല്ലുവിളിയായി ശ്രീലങ്കയും റുമേഷ് തരംഗ പതിരഗെയും എത്തുന്നതോടെ ജാവലിൻ ത്രോ ത്രികോണ പോരാട്ടമായി മാറും.
ലോങ് ജംപിൽ മലയാളി താരം എം. ശ്രീശങ്കർ, ഹൈജംപിൽ സർവേഷ് കുശാരെ, നൂറ് മീറ്ററിൽ പുതിയ ദേശീയ റെക്കോഡ് സൃഷ്ടിച്ച ഗുർവീന്ദർ സിങ് എന്നിവർ ഉൾപ്പെടെ താരനിരയുമായാണ് ഇന്ത്യ അത്റ്റിക്സ് പോരിനിറങ്ങുന്നത്.
ആദ്യ ദിനത്തിൽ ഹൈജംപിലാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷ. സർവേഷ് കുശാരെ, തേജസ്വിനി ശങ്കർ, ആദർശ് റാം എന്നിവർ ഇന്ത്യക്കായി ചാടാനിറങ്ങും. 2022 ബെർമിങ്ഹാം ഗെയിംസിൽ വെങ്കലം നേടിയ താരമാണ് തേജ്വസിനി. 2.25 മീറ്റർ ചാടി സ്വർണം നേടിയ ന്യൂസിലൻഡിന്റെ ഹാമിഷ് കെർ ഇത്തവണയും വെല്ലുവിളിയുമായി രംഗത്തുണ്ട്.
എം. ശ്രീശങ്കറും, സത്യനാഥനും ലോങ്ജംപിലും പൂജാ സിങ് വനിതാ ഹൈജംപിലും തിങ്കളാഴ്ച യോഗ്യതാ റൗണ്ടിൽ മത്സരിക്കും. 100 മീറ്റർ സ്പ്രിന്റിലും ഇന്നാണ് യോഗ്യതാ മത്സരം. നീരജിന്റെ ജാവലിൻ ത്രോ യോഗ്യതാ മത്സരം ജൂലൈ 30നും ഫൈനൽ, ആഗസ്റ്റ് ഒന്നിനുമാണ്.
കരിയറിലെ മികച്ച ഫോമിലാണ് മലയാളി എം. ശ്രീശങ്കർ കോമൺവെൽത്ത് ഗെയിംസിൽ ചാടാനിറങ്ങുന്നത്. ഭുവനേശ്വറിൽ നടന്ന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 8.38 മീറ്റർ ചാടി സീസണിലെ മിന്നും പ്രകടനവുമായാണ് മലയാളി താരം ഗ്ലാസ്ഗോയിലേക്ക് പറന്നതെന്നത് ഇന്ത്യയുടെ മെഡൽ തിളക്കത്തിന് പ്രതീക്ഷയാവുന്നു. 2022 ബെർമിങ്ഹാമിൽ ശ്രീശങ്കർ വെള്ളി നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

