ഓപൺ അത്‍ലറ്റിക്സ്; റൈസിങ് റോസി
text_fieldsബംഗളൂരു: ദിവസങ്ങൾക്കു മുമ്പ് ഗാന്ധിനഗറിൽ ദേശീയ ഗെയിംസിൽ കുറിച്ച റെക്കോഡ് തിരുത്തിയ റോസി മീന പോൾരാജിന്റെ പ്രകടനത്തോടെ ദേശീയ ഓപൺ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിന് ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ തുടക്കം.
ദേശീയ ഗെയിംസിലെ 4.20 മീറ്റർ എന്ന റെക്കോഡാണ് 4.21 മീറ്ററാക്കി റോസി പുതുക്കിയത്. മലയാളി താരം വി.എസ്. സുരേഖ 2014ൽ കുറിച്ച 4.15 മീറ്റർ എന്ന മീറ്റ് റെക്കോഡും പഴങ്കഥയായി.
തമിഴ്നാട് മെഡലുകൾ തൂത്തുവാരിയ വനിതകളുടെ പോൾവാൾട്ടിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ദേശീയ ഗെയിംസിലെ അതേ ഫലം പിറന്നപ്പോൾ റോസി മീന പോൾരാജ് സ്വർണവും പവിത്ര വെങ്കിടേഷ് (നാല് മീ.) വെള്ളിയും ഭരണിക്ക ഇളങ്കോവൻ (നാല് മീ.) വെങ്കലവും നേടി. കേരളത്തിന്റെ മരിയ ജയ്സൺ (3.8 മീ.) നാലാമതായി.
തന്റെ ദേശീയ റെക്കോഡ് തകർത്ത റോസിക്ക് അഭിനന്ദനവുമായി സുരേഖ സ്റ്റേഡിയത്തിലെത്തി. റോസിയുടെ പ്രകടനത്തിൽ ഏറെ സന്തോഷമുണ്ടെന്നും പോൾവാൾട്ടിൽ തമിഴ്നാട്ടിൽനിന്നുള്ള പുതിയ കുതിപ്പിൽ പ്രതീക്ഷയുണ്ടെന്നും സുരേഖ പറഞ്ഞു. തമിഴ്നാട് തഞ്ചാവൂർ സ്വദേശിയാണ് 25കാരിയായ റോസി. കോച്ച് ബർണാഡിന് കീഴിലാണ് റോസിയുടെയും പവിത്രയുടെയും പരിശീലനം.
ശനിയാഴ്ച നടന്ന വനിതകളുടെ ഡിസ്കസ് ത്രോ ഫൈനലിൽ റെയിൽവേസിന്റെ പരംജോത് കൗർ (50.81 മീറ്റർ) സ്വർണവും നിധി റാണി (50.29 മീറ്റർ) വെള്ളിയും യു.പിയുടെ നീതിക വർമ (49.7 മീറ്റർ) വെങ്കലവും നേടി.
20 കിലോമീറ്റർ നടത്തത്തിൽ പുരുഷ വിഭാഗത്തിൽ സൂരജ് പൻവാർ (ഉത്തരാഖണ്ഡ്), അക്ഷദീപ് സിങ് (പഞ്ചാബ്), പരംജീത് സിങ് (സർവിസസ്) എന്നിവരും വനിത വിഭാഗത്തിൽ രവീണ (റെയിൽവേസ്), വന്ദന (കർണാടക), മുനിത പ്രജാപതി (യു.പി) എന്നിവരും യഥാക്രമം മെഡൽ ജേതാക്കളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.