ദേശീയ ജൂനിയർ അത്ലറ്റിക്സിന് ഗുവാഹതിയിൽ ഇന്ന് തുടക്കം
text_fieldsഗുവാഹതി: ലോകമാകെ നിശ്ചലമാക്കിയ മഹാമാരിയെ പിടിച്ചുകെട്ടി, കൗമാര ഇന്ത്യയുടെ അത്ലറ്റിക് പോരാട്ടത്തിന് ഇന്ന് വെടിമുഴക്കം. കോവിഡ് കാരണം 2020ൽ പൂർണമായും മുടങ്ങിയ ദേശീയ ജൂനിയർ അത്ലറ്റിക്സിെൻറ 36ാമത് സീസണിന് അസമിലെ ഗുവാഹതി സർജുസാറായ് സ്റ്റേഡിയത്തിൽ ട്രാക്കുണരും. കരുതലിെൻറ ട്രാക്കിൽ, പഴുതടച്ച സുരക്ഷയോടെയാണ് ഇന്ത്യൻ കൗമാരം മാറ്റുരക്കുന്ന മീറ്റിന് ഗുവാഹതി ആതിഥേയത്വമൊരുക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അത്ലറ്റുകളെ, വിമാനത്താവളത്തിൽതന്നെ കോവിഡ് പരിശോധനക്ക് വിധേയരാക്കും. നെഗറ്റിവ് സർട്ടിഫിക്കറ്റുള്ളവർക്കു മാത്രമേ പ്രവേശനമുള്ളൂ.
കേരളം 51; ഹരിയാന 159
ജില്ലതല മീറ്റുകളുടെ അഭാവത്തിൽ, സംസ്ഥാന തലത്തിലെ ട്രയൽസിലൂടെ തിരഞ്ഞെടുത്ത 51 അംഗ സംഘവുമായാണ് കേരളമെത്തിയത്. ഏതാനും പേരൊഴികെ എല്ലാവരും ഗുവാഹതിയിലെത്തി. സ്റ്റേഡിയത്തോടുചേർന്ന് കേരള അത്ലറ്റിക് അസോസിയേഷൻ ബുക്ചെയ്ത ഹോട്ടലിലാണ് അത്ലറ്റുകൾക്കും പരിശീലകർക്കും താമസം. മാസ്ക് അണിഞ്ഞും സാമൂഹിക അകലം പാലിച്ചും എല്ലാവരും കരുതലോെടതന്നെ. അപർണ റോയ്, ജോസഫ് ടി.കെ എന്നിവരാണ് ടീം ക്യാപ്റ്റന്മാർ.
എ. അവിനാശ് കുമാർ ആണ് ചീഫ് കോച്ച്. അനൂപ് ജോസഫ്, അഭിലാഷ്, സി. കവിത എന്നിവരും പരിശീലക സംഘത്തിലുണ്ട്. കേരള ടീം 51ലൊതുങ്ങിയപ്പോൾ, പ്രധാന എതിരാളികളായ ഹരിയാനയും (159), തമിഴ്നാടും (150), ഉത്തർ പ്രദേശും (107) പതിവു പോലെ ജംബോ സംഘവുമായാണെത്തിയത്. തമിഴ്നാട് നേരേത്തതന്നെ ക്യാമ്പ് നടത്തി മികച്ച തയാറെടുപ്പോടെയാണ് എത്തിയത്. കിരീടത്തിൽ കേരളത്തിെൻറ കുത്തക തകർത്ത ഹരിയാന തുടർച്ചയായി നാലാം കിരീടമാണ് ലക്ഷ്യമിടുന്നത്. 2019 നവംബറിൽ ഗുണ്ടൂരിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കേരളവും തമിഴ്നാടും രണ്ടാം സ്ഥാനം പങ്കിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.