സ്വർണത്തിലാശാൻ
text_fields36ാമത് ദേശീയ ഗെയിംസിലും നീന്തൽക്കുളത്തിൽ തനിക്കൊത്ത എതിരാളികളില്ലെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം ഒളിമ്പ്യൻ സജൻ പ്രകാശ്. വെള്ളിയാഴ്ച മാത്രം രണ്ടു സ്വർണംകൂടി നേടി താരം.
400 മീറ്റർ ഫ്രീസ്റ്റൈലിലും 200 മീറ്റർ മെഡ് ലേയിലുമാണ് ഒന്നാമനായത്. ഇതോടെ ഇത്തവണത്തെ ദേശീയ ഗെയിംസിലെ സ്വർണസമ്പാദ്യം അഞ്ചായി. രണ്ടു വെള്ളിയും ഒരു വെങ്കലവും കഴിഞ്ഞ ദിവസങ്ങളിൽ നേടിയിട്ടുണ്ട്.
എല്ലാം വ്യക്തിഗത ഇനങ്ങളിലാണ്. 2015ൽ റിലേയിലെ ഒന്നടക്കം ആറു സ്വർണവും മൂന്നു വെള്ളിയുമാണ് സജൻ നീന്തിയെടുത്തത്. 100 മീ. ബട്ടർഫ്ലൈ, 200 മീ. ബട്ടർഫ്ലൈ സ്ട്രോക്ക്, 50 മീറ്റർ ബട്ടർഫ്ലൈ സ്വർണ മെഡലുകളും 200 മീറ്റർ ഫ്രീസ്റ്റെൽ, 400 മീറ്റർ മെഡ് ലെ വെള്ളിയും 800 മീ. ഫ്രീസ്റ്റൈൽ വെങ്കലവുമാണ് ഇപ്രാവശ്യത്തെ മറ്റു നേട്ടങ്ങൾ.
മിന്നുംപ്രകടനത്തോടെ ഇക്കുറിയും സജൻ വ്യക്തിഗത ചാമ്പ്യനാവുമെന്നുറപ്പായി. ഒരു മത്സരംകൂടി ബാക്കിയുണ്ട്. മെഡൽപട്ടികയിൽ കേരളത്തെ ഏഴാം സ്ഥാനത്തേക്ക് ഉയർത്താനും സജനായി. നിലവിൽ 15 വീതം സ്വർണവും വെള്ളിയും 11 വെങ്കലവുമാണുള്ളത്. 42 സ്വർണമടക്കം 100 മെഡലുമായി സർവിസസ് ഒന്നാംസ്ഥാനത്ത് ബഹുദൂരം മുന്നിലാണ്.
വാട്ടർപോളോയിൽ മെഡലുറപ്പ്
പുരുഷ വാട്ടർ പോളോയിൽ കേരളം ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ ബംഗാളിനെ 9-7നാണ് തോൽപിച്ചത്. ഫൈനൽ മത്സരം ശനിയാഴ്ച നടക്കും. അതേസമയം, സോഫ്റ്റ്ബാൾ വനിത വിഭാഗത്തിൽ ലീഗ് റൗണ്ടിൽ ഡൽഹിയുമായുള്ള കേരളത്തിന്റെ മത്സരം മഴയെ തുടർന്ന് നിർത്തിവെച്ചു.
ഫുട്ബാളിൽ കേരളം-കർണാടക, സർവിസസ് -ബംഗാൾ സെമി
അഹ്മദാബാദ്: അഞ്ച് മാസം മുമ്പ് നടന്ന സന്തോഷ് ട്രോഫി സെമി ഫൈനലിന്റെ തനിയാവർത്തനം ദേശീയ ഗെയിംസിലും. കേരളം അയൽക്കാരായ കർണാടകയെയാണ് ഞായറാഴ്ച നേരിടുന്നത്. മലപ്പുറം പയ്യനാട്ട് നടന്ന സെമിയിൽ 7-3നായിരുന്നു ആതിഥേയരുടെ ജയം.
അന്ന് സെമിയിലുണ്ടായിരുന്ന ബംഗാൾ ദേശീയ ഗെയിംസിലും അവസാന നാലിലുണ്ട്. എതിരാളികൾ പക്ഷേ, സർവിസസാണ്. സന്തോഷ് ട്രോഫിയിൽ സെമി കളിച്ച മണിപ്പൂരിനെ മറികടന്നാണ് സർവിസസ് എത്തിയിരിക്കുന്നത്. സർവിസസ്-ബംഗാൾ രണ്ടാം സെമിയും ഞായറാഴ്ച നടക്കും. ചൊവ്വാഴ്ചയാണ് കലാശപ്പോരാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.