‘മലിംഗ, ബ്രെറ്റ് ലീ -ആരുടെ പന്ത് നേരിടാനാണ് ആഗ്രഹം?’; കിടിലൻ മറുപടിയുമായി സ്റ്റാർ ഓപ്പണർ യശസ്വി ജയ്സ്വാൾ
text_fieldsഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ച്വറി നേടിയ രാജസ്ഥാൻ സ്റ്റാർ ഓപ്പണർ യശസ്വി ജയ്സ്വാളിനെ അഭിനന്ദിച്ച് വിരാട് കോഹ്ലി ഉൾപ്പെടെയുള്ള താരങ്ങൾ രംഗത്തുവന്നിരുന്നു. കൊൽക്കത്തക്കെതിരായ മത്സരത്തിൽ 13 പന്തിലാണ് താരം അർധ സെഞ്ച്വറി തികച്ചത്.
ട്വന്റി20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയുമാണിത്. മത്സരത്തിൽ യശസ്വി 47 പന്തിൽ 98 റൺസെടുത്ത് പുറത്താകാതെ നിന്നു. 13 ബൗണ്ടറിയും അഞ്ച് സിക്സുമടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ പ്രകടനം. രാജസ്ഥാൻ റോയൽസ് അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
കരിയറിന്‍റെ മികച്ച ഫോമിൽനിൽക്കുന്ന ലസിത് മലിംഗ, ബ്രെറ്റ് ലീ എന്നിവരിൽ ആരുടെ പന്ത് നേരിടാനാണ് ആഗ്രഹമെന്ന് സഹതരാമയ ധ്രുവ് ജുറേൽ ജയ്സ്വാളിനോട് ചോദിക്കുന്നതും താരം അതിനു മറുപടി നൽകുന്നതുമാണ് വിഡിയോ.
ഇരുതാരങ്ങളുടെയും പന്ത് നേരിടാൻ ഇഷ്ടമാണെന്നാണ് ജയ്സ്വാൾ ഇതിനു നൽകിയ മറുപടി. നേരത്തെ, ജയ്സ്വാൾ ഇന്ത്യക്കുവേണ്ടി കളിക്കുന്നത് കാണാനുള്ള ആഗ്രഹം രാജസ്ഥാൻ ബൗളിങ് കോച്ചായ മലിംഗ പ്രകടിപ്പിച്ചിരുന്നു. തന്‍റെ ഏറ്റവും പ്രിയപ്പെട്ട യുവ ഇന്ത്യൻ താരമാണ് രാജസ്ഥാൻ ബാറ്ററെന്നും മലിംഗ പറഞ്ഞിരുന്നു.
ഒസീസ് ലെജൻഡ് ബ്രെറ്റ് ലീയും ജയ്സ്വാളിനെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു. താരത്തെ ഇപ്പോൾ തന്നെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ബി.സി.സി.ഐയോട് ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും ചെയ്തു. 21കാരനായ ജയ്സ്വാൾ ഐ.പി.എൽ കരിയറിൽ ഇതുവരെ 35 മത്സരങ്ങളിൽനിന്നായി 1122 റൺസാണ് നേടിയത്. 33.00 ആണ് ശരാശരി. 124 റൺസാണ് ഉയർന്ന വ്യക്തിഗത സ്കോർ. കൂടാതെ, ഏഴ് അർധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.