'അവൻ എന്താണ് പറഞ്ഞതെന്നറിയില്ലെങ്കിൽ വിധിക്കാൻ നിൽക്കരുത്': വാക്കേറ്റത്തിൽ വിശദീകരണവുമായി യശസ്വി ജയ്‌സ്വാൾ
text_fieldsകൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ ലങ്കൻ പേസർ അസിത ഫെർണാണ്ടോയുമായുള്ള വാക്കേറ്റത്തിൽ വിശദീകരണവുമായി ഇന്ത്യൻ യുവതാരം യശസ്വി ജയ്‌സ്വാൾ. ഗ്രൗണ്ടിലെ രോഷപ്രകടനത്തിന്റെ പേരിൽ വലിയ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ്, സംഭവത്തിൽ തന്റെ ഭാഗം ന്യായീകരിച്ച് താരം രംഗത്തെത്തിയത്. എന്താണ് സംഭവിച്ചതെന്ന് പൂർണ്ണമായി മനസ്സിലാക്കാതെ ആരും പ്രതികരിക്കാൻ നിൽക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രമുഖ സ്‌പോർട്‌സ് പ്ലാറ്റ്‌ഫോമായ ക്രിക്ക്ബസ്സ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയാണ് യശസ്വി പ്രതികരണവുമായി എത്തിയത്. 'യശസ്വി അതിരുവിട്ടോ' എന്ന തലക്കെട്ടിൽ പ്രമുഖ കമന്റേറ്റർ ഹർഷ ഭോഗ്‌ലെ സംസാരിക്കുന്ന വീഡിയോയിലായിരുന്നു താരത്തിന്റെ കമന്റ്.
"അദ്ദേഹം എന്താണ് പറഞ്ഞതെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ, ദയവായി അതിനെക്കുറിച്ച് വിധിക്കാൻ നിൽക്കരുത്. ആരെങ്കിലും അതിരുകടന്നാൽ, ഈ ഇന്ത്യ പൊരുതുമെന്നും അവർക്ക് കൃത്യമായ മറുപടി നൽകുമെന്നും അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്," യശസ്വി കുറിച്ചു. താരത്തിന്റെ ഈ പ്രതികരണം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.
ടെസ്റ്റിന്റെ ഒന്നാം ദിവസം 17-ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അസിത ഫെർണാണ്ടോയുടെ ഓവറിൽ തുടർച്ചയായി മൂന്ന് ഫോറുകൾ നേടി യശസ്വി ആധിപത്യം സ്ഥാപിച്ചെങ്കിലും, അവസാന പന്തിൽ താരം ക്ലീൻ ബൗൾഡായി. 45 റൺസെടുത്ത് പുറത്തായ യശസ്വി പവലിയനിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെ അസിത ഫെർണാണ്ടോ പ്രകോപനപരമായി പ്രതികരിച്ചു (സെൻഡ്-ഓഫ്). ഇതോടെ പവലിയനിലേക്ക് തിരിഞ്ഞുനടന്ന യശസ്വി പെട്ടെന്ന് തിരികെ വന്ന് ഫെർണാണ്ടോയുമായി കൊമ്പുകോർത്തു. ഇരുവരും മുഖത്തോട് മുഖം നിൽക്കുകയും ഹെൽമെറ്റുകൾ തമ്മിൽ കൂട്ടിയിടിക്കുകയും ചെയ്തു.
തുടർന്ന് ലങ്കൻ ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവയും മറ്റ് താരങ്ങളും ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. പരിശീലകന്റെയും മുൻതാരങ്ങളുടെയും വിമർശനം
അതേസമയം, ജയ്‌സ്വാളിന്റെ മൈതാനത്തെ പ്രതികരണത്തെ വിമർശിച്ച് ഇന്ത്യൻ ബാറ്റിങ് പരിശീലകൻ സിതാൻഷു കോടക് രംഗത്തെത്തി. ആവേശത്തിന്റെ പുറത്ത് ബൗളർമാർ വിക്കറ്റ് നേടുമ്പോൾ സ്വാഭാവികമായും എന്തെങ്കിലും പറഞ്ഞേക്കാമെന്നും, എന്നാൽ ജയ്‌സ്വാൾ ബൗളറുടെ അത്രയും അടുത്തേക്ക് പോകാൻ പാടില്ലായിരുന്നു എന്നുമാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്. മുൻ താരങ്ങളായ അജയ് ജഡേജ, ചേതേശ്വർ പൂജാര എന്നിവരും യശസ്വിയുടെ പെരുമാറ്റത്തെ വിമർശിച്ചിരുന്നു. സംഭവത്തിൽ താരത്തിനെതിരെ ഐ.സി.സി നടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

