ലോകകപ്പ് സന്നാഹം: സമനില തെറ്റാതെ ഖത്തർ മുന്നോട്ട്
text_fieldsഎൽ സാൽവഡോറിനെതിരായ മത്സരത്തിൽ ഖത്തർ ജഴ്സിയിൽ തഹ്സിൻ മുഹമ്മദ്
ദോഹ: എൽ സാൽവഡോറിനെതിരെ ഗോൾരഹിത സമനില നേടിയ ഖത്തർ ഫിഫ ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു. അമേരിക്കയിലെ ലോസ് ആഞ്ചൽസിൽ നടന്ന അവസാന സന്നാഹ മത്സരത്തിൽ ഇരു ടീമുകൾക്കും ഗോളൊന്നും നേടാനായില്ലെങ്കിലും മികച്ച പ്രകടനമാണ് ഖത്തർ ടീം പുറത്തെടുത്തത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ആക്രമിച്ച് കളിച്ച ഖത്തർ മികച്ച മുന്നേറ്റങ്ങൾ നടത്തി. ആദ്യ പകുതിയിലെ പന്തടക്കത്തിലും ഖത്തറിനായിരുന്നു മുൻതൂക്കം. എന്നാൽ രണ്ടാം പകുതിയിൽ എൽ സാൽവഡോർ ആക്രമണം കടുപ്പിച്ചെങ്കിലും ഖത്തറിന്റെ പ്രതിരോധക്കോട്ട തകർന്നില്ല. ഇഞ്ചുറി ടൈം അടക്കം അവസാന മിനിറ്റുകളിൽ ഇരു ടൂമുകളും മികച്ച മുന്നേറ്റം നടത്തിയെങ്കിലും പന്ത് ഗോൾവര കടന്നില്ല. മത്സരം ഗോൾരഹിതസമനിലയിൽ അവസാനിച്ചു.
ലോകകപ്പിന് മുന്നോടിയായി ടീമിനെ കൂടുതൽ വിലയിരുത്താൻ ഈ സന്നാഹ മത്സരങ്ങൾ നിർണായകമാണ്. 19 കളിക്കാരെയാണ് പരിശീലകൻ ഹൂലൻ ലോപ്റ്റെഗി എൽ സാൽവഡോറിന് എതിരായ മത്സരത്തിൽ പരീക്ഷിച്ചത്. മലയാളിയായ തഹ്സിനുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. 78ാം മിനിറ്റിൽ എഡ്മിൽസൺ ജൂനിയറിന് പകരമായിട്ടാണ് തഹ്സിനെ കളത്തിലിറക്കിയത്. ഇതിന് മുമ്പ് അയർലൻഡിന് എതിരെ നടന്ന സൗഹൃദ മത്സരത്തിലും തഹ്സിനെ കളിപ്പിച്ചിരുന്നു. തുടർച്ചയായി തഹ്സിനെ ടീമിൽ ഉൾപ്പെടുത്തുന്നത് ലോകകപ്പിലും താരത്തെ നിർണായക ഭാഗമാക്കി മാറ്റുമെന്നാണ് കരുതുന്നത്. കോച്ച് ലോപ്റ്റെഗിയുടെ തന്ത്രങ്ങളിൽ തഹ്സിൻ മുഖ്യഘടകവുമാണ്. വേഗതയും കൃത്യമായ പാസിങ്ങും ഗോൾ മുഖത്തേക്കുള്ള അപ്രതീക്ഷിതമായ മുന്നേറ്റവുമാണ് തഹ്സിന്റെ കരുത്ത്.
ലോകകപ്പ് മത്സരങ്ങൾക്കായി കൂടുതൽ കരുത്തുറ്റ ടീമിനെ പരുവപ്പെടുത്തുമ്പോൾ ഏറ്റവും കായികക്ഷമത പുറത്തെടുക്കുന്ന കളിക്കാരെയാകും ആദ്യ ഇലവനിലും പകരക്കാരുടെ നിരയിലും പരിശീലകൻ ഉൾപ്പെടുത്തുക. അവസാന സന്നാഹ മത്സരത്തോടെ പരിശീലന ക്യാമ്പ് പൂർത്തിയാക്കിയ ഖത്തറിന് ജൂൺ 13ന് കരുത്തരായ സ്വിറ്റ്സർലൻഡിനെതിരെയാണ് ലോകകപ്പിലെ ആദ്യ മത്സരം. ജൂൺ 18ന് കാനഡ, ജൂൺ 24ന് ബോസ്നിയ ആൻഡ് ഹെർസഗോവിന എന്നിവർക്കെതിരെയുള്ള മത്സരത്തോടെ ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കും. 48 ടീമുകൾ പങ്കെടുക്കുന്ന ഇത്തവണത്തെ ലോകകപ്പിൽ ആദ്യ നോക്കൗട്ട് ഘട്ടത്തിലേക്ക് 32 ടീമുകൾക്ക് യോഗ്യത ലഭിക്കും. ശക്തരായ എതിരാളികളുള്ള ഗ്രൂപ്പിൽ മികച്ച പ്രകടനത്തോടെ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുക എന്നതാണ് ഖത്തറിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

