ജെമീമക്ക് അർധസെഞ്ച്വറി; ആദ്യ ട്വന്റി20യിൽ ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ
text_fieldsശ്രീലങ്കക്കെതിരായ മത്സരത്തിൽ ഇന്ത്യൻ താരം ജെമീമ റോഡ്രിഗസിന്റെ ബാറ്റിങ്
വിശാഖപട്ടണം: വനിത ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് അനായാസ ജയം. വിസാഗിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയെ ലങ്കയെ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റിന് 121 റൺസിലൊതുക്കി 14.4 ഓവറിൽ രണ്ട് വിക്കറ്റിന് ആതിഥേയർ ലക്ഷ്യം കണ്ടു.
പത്ത് ബൗണ്ടറികളുടെ അകമ്പടിയോടെ 44 പന്തിൽ 69 റൺസെടുത്ത് പുറത്താവാതെനിന്ന ജെമീമ റോഡ്രിഗസാണ് വിജയശിൽപി. ഓപണർമാരായ സ്മൃതി മന്ദാന 25 പന്തിൽ 25ഉം ഷഫാലി വർമ അഞ്ച് പന്തിൽ ഒമ്പതും റൺസ് നേടി മടങ്ങി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 16 പന്തിൽ 15 റൺസുമായി പുറത്താവാതെ നിന്നു. ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി. രണ്ടാം ഓവറിൽത്തന്നെ ഷഫാലിയെ കാവ്യ കവിന്ദി പറഞ്ഞുവിട്ടു.
സ്മൃതിയെ കൂട്ടിന് നിർത്തി ജെമീമ സ്കോർ ചലിപ്പിച്ചു. എന്നാൽ ഒമ്പതാം ഓവറിൽ സ്മൃതിയെ ഇനോക രണവീര മടക്കിയതോടെ രണ്ടിന് 67. തുടർന്ന് ജെമീമയും ഹർമനും ചേർന്ന് ജയത്തിലെത്തിച്ചു. 43 പന്തിൽ 39 റൺസെടുത്ത ഓപണർ വിഷ്മി ഗുണരത്നെ ശ്രീലങ്കയുടെ ടോപ് സ്കോറർ. ഇന്ത്യൻ ബൗളർമാരിൽ ക്രാന്തി ഗൗഡും ദീപ്തി ശർമയും ശ്രീചരണിയും ഓരോ വിക്കറ്റ് വീഴ്ത്തി.
മൂന്നാം ഓവറിൽ ലങ്കൻ സ്കോർ 18ൽ നിൽക്കെ ഓപണറും ക്യാപ്റ്റനുമായി ചമാരി അത്തപ്പത്തുവിനെ (12 പന്തിൽ 15) ബൗൾഡാക്കി പേസർ ക്രാന്തി. ദീപ്തി ശർമ എറിഞ്ഞ പത്താം ഓവറിൽ ഹസിനി പെരേര (23 പന്തിൽ 20) ക്രാന്തിയുടെ കൈകളിലെത്തി. 23 പന്തിൽ 21 റൺസ് ചേർത്ത ഹർഷിത സമരവിക്രമ 16ാം ഓവറിൽ ബൗൾഡായി.
ചരണിക്കായിരുന്നു വിക്കറ്റ്. മറുതലക്കലുണ്ടായിരുന്ന വിഷ്മി 18ാം ഓവറിൽ റണ്ണൗട്ടായതോടെ നാലിന് 103. തൊട്ടടുത്ത ഓവറിൽ നിലക്ഷിക സിൽവയും (8) റണ്ണൗട്ട്. ആറ് റൺസെടുത്ത കവിഷ ദിൽഹാരി ഇന്നിങ്സിലെ ആറാം പന്തിൽ ഡബിളിന് ശ്രമിക്കവെയാണ് വിക്കറ്റ് കളഞ്ഞത്. കൗശിനി നുത്യാംഗന ഒമ്പത് റൺസുമായി പുറത്താവാതെനിന്നു. ഇന്ത്യയുടെ അരങ്ങേറ്റക്കാരി സ്പിന്നർ വൈഷ്ണവി ശർമ നാല് ഓവറിൽ 16 റൺസ് മാത്രമാണ് വഴങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

