സൂപ്പർ എട്ടിൽ ശേഷിക്കുന്ന രണ്ട് കളി ജയിച്ചാലും ഇന്ത്യ പുറത്തായേക്കാം; എളുപ്പമല്ല സെമി പ്രവേശം
text_fieldsഅഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ മുന്നേറിയ ഇന്ത്യക്ക് സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റുവാങ്ങേണ്ടി വന്നത് കനത്ത തോൽവിയാണ്. 76 റൺസിനാണ് എയ്ഡൻ മാർക്രം നയിക്കുന്ന പ്രോട്ടീസ് പട സൂര്യകുമാർ യാദവിനെയും സംഘത്തെയും പരാജയപ്പെടുത്തിയത്. കനത്ത തോൽവി ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകളെ സങ്കീർണമാക്കിയിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കയോടേറ്റ 76 റൺസിന്റെ വമ്പൻ തോൽവി ഇന്ത്യയുടെ നെറ്റ് റൺ റേറ്റിനെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. നിലവിൽ -3.800 എന്ന മോശം റൺ റേറ്റുമായി ഇന്ത്യ സൂപ്പർ എട്ടിലെ ഒന്നാം ഗ്രൂപ്പിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. വരും മത്സരങ്ങളിൽ വലിയ മാർജിനിൽ ജയിച്ചാൽ മാത്രമേ ഈ റൺ റേറ്റ് തിരിച്ചുപിടിക്കാൻ സാധിക്കൂ.
ഇന്ത്യക്ക് ഇനി സിംബാബ്‌വെ, വെസ്റ്റിൻഡീസ് ടീമുകൾക്കെതിരെയാണ് മത്സരങ്ങൾ. ഈ രണ്ട് കളികളും ജയിച്ചാൽ ഇന്ത്യക്ക് നാല് പോയിന്റ് ലഭിക്കും. എന്നാൽ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് തുടങ്ങിയ ടീമുകളും ഇതേപോലെ നാല് പോയിന്റിൽ എത്തുകയാണെങ്കിൽ, സെമി ഫൈനലിലേക്ക് പോകുന്ന രണ്ട് ടീമുകളെ തീരുമാനിക്കുന്നത് നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ ഇന്ത്യയുടെ മോശം റൺ റേറ്റ് തിരിച്ചടിയാകും.
ദക്ഷിണാഫ്രിക്ക ഉയർത്തിയ വലിയ സ്കോർ പിന്തുടരുമ്പോൾ, ജയിക്കാൻ സാധിക്കില്ലെന്ന് ഉറപ്പായ ഘട്ടത്തിലും വിക്കറ്റുകൾ കാത്തുസൂക്ഷിച്ച് പരമാവധി ഓവറുകൾ കളിച്ച് തോൽവിയുടെ ആഘാതം കുറയ്ക്കാൻ ഇന്ത്യ ശ്രമിച്ചില്ല. പകരം 'ആക്രമിച്ചു കളിക്കുക' എന്ന തന്ത്രം പയറ്റിയതോടെ വേഗത്തിൽ പുറത്താവുകയും റൺ റേറ്റ് കുത്തനെ താഴുകയും ചെയ്തു.
ടീം ഇന്ത്യക്ക് ഇനി സ്വന്തം പ്രകടനം കൊണ്ട് മാത്രം സെമിയിൽ എത്താൻ സാധിക്കില്ല. ശേഷിക്കുന്ന രണ്ട് കളികളും വലിയ വ്യത്യാസത്തിൽ ജയിക്കുന്നതിനോടൊപ്പം ദക്ഷിണാഫ്രിക്കയോ വെസ്റ്റിൻഡീസോ അവരുടെ മത്സരങ്ങളിൽ പരാജയപ്പെടുകയും വേണം. ദക്ഷിണാഫ്രിക്ക അവരുടെ ബാക്കിയുള്ള മത്സരങ്ങളും ജയിച്ചാൽ അവർ ഒന്നാമന്മാരായി സെമിയിൽ എത്തും. അപ്പോൾ രണ്ടാം സ്ഥാനത്തിനായി ഇന്ത്യക്ക് വെസ്റ്റിൻഡീസുമായും സിംബാബ്‌വെയുമായും കടുത്ത പോരാട്ടം നടത്തേണ്ടി വരും. ഒന്നാം ഗ്രൂപ്പിലെ പോരാട്ടം കടുപ്പമേറിയതായതിനാൽ ഇന്ത്യക്ക് ഇനി ഓരോ പന്തും ഓരോ റണ്ണും സെമി ഫൈനൽ പ്രവേശനത്തിന് നിർണായകമാണെന്ന് ചുരുക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

