'ട്രോഫി വേണ്ട, ഇന്ത്യയെ തോൽപ്പിച്ചാൽ മതി'; വഹാബ് റിയാസിനോട് പാക് ആരാധകൻ്റെ വാക്കുകൾ വൈറലാകുന്നു
text_fieldsദുബൈ: 'ഞങ്ങൾക്ക് ഏഷ്യാ കപ്പ് ട്രോഫിയൊന്നും ആവശ്യമില്ല, ഇന്ത്യയെ പരാജയപ്പെടുത്തിയാൽ മാത്രം മതി'. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് 2026 വനിത ഏഷ്യാ കപ്പിനിടെ പാകിസ്താൻ ക്രിക്കറ്റ് ടീം പരിശീലകൻ വഹാബ് റിയാസിനോട് ഒരു പാക് ആരാധകൻ പറയുന്ന വാക്കുകളാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോടേറ്റ നാണംകെട്ട തോൽവിക്ക് പിന്നാലെയാണ് പരിശീലകനോട് ആരാധകൻ്റെ ഈ വൈകാരികമായ പ്രതികരണം.
ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഗ്രൂപ്പ് എയിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ ഹോങ്കോങ്ങിനെ 72 റൺസിന് പരാജയപ്പെടുത്തി പാകിസ്താൻ സെമി ഫൈനലിൽ പ്രവേശിച്ചിരുന്നു. ഈ വിജയത്തിന് ശേഷം ഗ്യാലറിയിലെത്തി ആരാധകരുമായി സംസാരിക്കുകയായിരുന്നു പാക് ടീം ഹെഡ് കോച്ചായ വഹാബ് റിയാസ്. ഇതിനിടെയാണ് പാക് ആരാധകൻ തങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം അദ്ദേഹത്തെ അറിയിച്ചത്.
"വഹാബ് സാഹിബ്, ഇന്ത്യക്കെതിരെ പരമാവധി ശ്രമിക്കണം. വഹാബ് ഭായ്, നമുക്ക് ഇന്ത്യയെ തോൽപ്പിക്കണം. ഞങ്ങൾക്ക് ട്രോഫിയൊന്നും വേണ്ട, ഇന്ത്യയെ വീഴ്ത്തണം, ഇന്ത്യയെ വെറുതെ വിടരുത്." - ആരാധകൻ പറയുന്നതിങ്ങനെ. ഇതിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകഴിഞ്ഞു. ഈ മനോഭാവമാണ് പാക് ക്രിക്കറ്റിന്റെ തകർച്ചയ്ക്ക് കാരണമെന്ന വിമർശനവുമായി നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റുകളുമായും രംഗത്തെത്തുന്നുണ്ട്.
നേരത്തെ, ഗ്രൂപ്പ് ഘട്ടത്തിൽ ചിരവൈരികളായ ഇന്ത്യയോട് പാകിസ്താൻ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. സെപ്റ്റംബർ അഞ്ചിന് നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താൻ വെറും 55 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒമ്പത് ഓവറിനുള്ളിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസ വിജയം സ്വന്തമാക്കി. ഈ നാണക്കേടിന് പകരം ചോദിക്കണമെന്നാണ് ആരാധകർ ഇപ്പോൾ ആവശ്യപ്പെടുന്നത്.
സെപ്റ്റംബർ 11-ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയാണ് പാകിസ്താന്റെ എതിരാളികൾ. ആദ്യ സെമി ഫൈനലിൽ ഇന്ത്യയും ഇറങ്ങുന്നുണ്ട്. ഇരു ടീമുകളും തങ്ങളുടെ സെമി പോരാട്ടങ്ങളിൽ വിജയിക്കുകയാണെങ്കിൽ, സെപ്റ്റംബർ 13-ന് ദുബായിൽ നടക്കുന്ന ഫൈനലിൽ ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ സ്വപ്ന പോരാട്ടത്തിന് ഒരിക്കൽക്കൂടി കളമൊരുങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

