ന്യൂഡൽഹി: ഇന്ത്യയുടെ മുൻ താരം വി.വി.എസ്. ലക്ഷ്മൺ നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി ചുതലയേൽക്കുമെന്ന് ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ലക്ഷ്മൺ എൻ.സി.എയിലെത്തുന്നത്.
വാർത്ത ഏജൻസിയായ എ.എൻ.ഐയോടാണ് ഗാംഗുലി ലക്ഷ്മൺ എൻ.സി.എ തലവനാകുമെന്ന കാര്യം സ്ഥിരീകരിച്ചത്.ഇന്ത്യൻ ക്രിക്കറ്റിന്‍റെ വളർച്ചക്ക് മുൻ താരങ്ങളുടെ സേവനം അത്യാവശ്യമാണെന്ന ഗാംഗുലിയുടെ നിലപാടാണ് ലക്ഷ്മണിനെ എൻ.സി.എയിൽ എത്തിക്കുന്നത്.
കുടുംബ പശ്ചാത്തലം പറഞ്ഞ് ലക്ഷ്മൺ ആദ്യം ഓഫർ നിരസിച്ചെങ്കിലും ഗാംഗുലിയുടെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു. ദ്രാവിഡുമായുള്ള ലക്ഷ്മണിന്റെ ഊഷ്മളമായ ബന്ധം ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി സുരക്ഷിതമാക്കുമെന്ന കണക്കുകൂട്ടലിലാണ് ദാദ.
ട്വന്‍റി20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. ന്യൂസിലൻഡിനെതിരെ നടക്കാൻ പോകുന്ന ട്വന്‍റി20, ടെസ്റ്റ് പരമ്പരകളാണ് ദ്രാവിഡിന് മുമ്പിലുള്ള ആദ്യ കടമ്പ. ട്വന്‍റി20യിൽ പുതിയ നായകനായ രോഹിത് ശർമയുടെ കീഴിലാകും ഇന്ത്യ ഇറങ്ങുക.