സചിന്‍റെ ആ റെക്കോഡും തകർത്തു, കോഹ്ലിക്കു മുന്നിൽ ഇനി റിക്കി പോണ്ടിങ് മാത്രം
text_fieldsരാജ്കോട്ട്: കരിയറിൽ ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറുടെ മറ്റൊരു റെക്കോഡ് കൂടി മറികടന്ന് സൂപ്പർതാരം വിരാട് കോഹ്ലി. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായി കോഹ്ലി. രാജ്കോട്ടിൽ കീവീസിനെതിരായ രണ്ടാം ഏകദിനത്തിലാണ് നേട്ടം സ്വന്തമാക്കിയത്.
പരമ്പരയിലെ ആദ്യ മത്സരത്തിൽ 93 റൺസെടുത്തതോടെയാണ് സചിന്‍റെ റെക്കോഡിനൊപ്പമെത്തിയത്. രാജ്കോട്ടിൽ ബാറ്റിങ്ങിനിറങ്ങി, ഒരു റണ്ണെടുത്തതോടെ താരം സചിനെ മറികടന്നു. ഏകദിനത്തിൽ കീവീസിനെതിരേ 42 മത്സരങ്ങളിൽ നിന്നായി 1750 റൺസാണ് സചിന്റെ സമ്പാദ്യം. 35 മത്സരങ്ങളിൽനിന്ന് കോഹ്ലി നേടിയത് 1773 റൺസും. 56.40 ആണ് ശരാശരി. 51 മത്സരങ്ങളിൽനിന്ന് 1971 റൺസ് നേടിയ മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങാണ് ന്യൂസിലൻഡിനെതിരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം.
വഡോദരയിൽ നടന്ന ആദ്യ ഏകദിനത്തിൽ സചിനെ മറികടന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗം 28,000 റൺസ് പിന്നിടുന്ന ബാറ്ററെന്ന റെക്കോഡ് കോഹ്ലി സ്വന്തമാക്കിയിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ 624 ഇന്നിങ്സുകളിൽനിന്നാണ് കോഹ്ലി 28,000 റണ്‍സിലെത്തിയത്. 644 ഇന്നിങ്സുകളിൽനിന്നാണ് സചിൻ 28,000 റൺസിലെത്തിയത്. രാജ്യാന്തര ക്രിക്കറ്റിൽ 28,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമാണു കോഹ്ലി. സചിനെ കൂടാതെ, മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാരയാണ് ഈ നേട്ടത്തിലെത്തിയത്. കരിയറിൽ 666 ഇന്നിങ്സുകൾ എടുത്താണ് സംഗക്കാര 28,000 റണ്‍സ് നേട്ടം പിന്നിട്ടത്.
ഏകദിന ഫോർമാറ്റിൽ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ 50ലധികം റൺസ് നേടിയ ശേഷമാണ് കോഹ്ലി രാജ്കോട്ടിൽ കളിക്കാനിറങ്ങിയത്. എന്നാൽ, 38 പന്തിൽ നാലു ഫോറടക്കം 24 റൺസിലൊതുങ്ങി താരത്തിന്‍റെ ഇന്നിങ്സ്. ഐ.സി.സിയുടെ ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ കോഹ്‌ലി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു. കരിയറിൽ 11ാം തവണയാണ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ 93 റൺസ് നേടിയതോടെയാണ് കോഹ്‌ലി ഒന്നാം സ്ഥാനത്തെത്തിയത്. നാല് വർഷത്തെ ഇടവേളക്കുശേഷമാണ് താരം വീണ്ടും ഒന്നാമനായത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ കോഹ്ലി രണ്ടാമതാണ്. 34,357 റൺസുമായി സചിനാണ് ഒന്നാമതുള്ളത്. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്നു വിരമിച്ച 37 വയസ്സുകാരനായ കോഹ്ലി നിലവിൽ ഏകദിനത്തിൽ മാത്രമാണ് ഇന്ത്യക്കുവേണ്ടി കളിക്കുന്നത്. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് വരെ ടീമിനൊപ്പം ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

