Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബി.സി.സി.ഐ ഇടപെടൽ...

ബി.സി.സി.ഐ ഇടപെടൽ ഫലിച്ചില്ല; ടെസ്റ്റിൽനിന്ന് പടിയിറങ്ങി കോഹ്ലിയും

text_fields
bookmark_border
ബി.സി.സി.ഐ ഇടപെടൽ ഫലിച്ചില്ല; ടെസ്റ്റിൽനിന്ന് പടിയിറങ്ങി കോഹ്ലിയും
cancel

മുംബൈ: ടെസ്റ്റിൽനിന്ന് പടിയിറങ്ങി ഇന്ത്യയുടെ സൂപ്പർതാരം വിരാട് കോഹ്ലി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വൈകാരിക കുറിപ്പിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.

താരത്തെ പിന്തിരിപ്പിക്കാനുള്ള ബി.സി.സി.ഐ ഇടപെടൽ ഫലംകണ്ടില്ല. ഏതാനും ദിവസങ്ങളായി താരം ടെസ്റ്റിൽനിന്ന് വിരമിച്ചേക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. പിന്നാലെ മുതിർന്ന താരങ്ങൾ വഴി ബി.സി.സി.ഐ താരത്തെ പിന്തിരിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. 14 വർഷം നീണ്ട ഐതിഹാസിക കരിയറിനാണ് ഇതോടെ കർട്ടൻ വീണത്.

ഇന്ത്യയുടെ ഏറ്റവും വിജയിച്ച ടെസ്റ്റ് നായകനാണ് ക്രിക്കറ്റിലെ അഞ്ചുനാൾ ഫോർമാറ്റിൽനിന്ന് താരം പാഡഴിച്ചത്. കഴിഞ്ഞ ദിവസം അപ്രതീക്ഷിത പ്രഖ്യാപനവുമായി രോഹിതും ടെസ്റ്റിൽനിന്ന് വിരമിച്ചിരുന്നു. ട്വന്റി20യിൽ നേരത്തെ ഇരുവരും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ഇരുവരും ദേശീയ ടീമിനൊപ്പം ഏകദിനത്തിൽ മാത്രമായി ചുരുങ്ങി.

36കാരനായ കോഹ്‌ലി ഇന്ത്യക്കായി 123 ടെസ്റ്റുകളിൽ പാഡണിഞ്ഞപ്പോൾ 68ഉം ക്യാപ്റ്റനായാണ്. അതിൽ വിജയം വരിച്ചത് 40 തവണ. ലോക ക്രിക്കറ്റിൽ ഗ്രെയിം സ്മിത്ത് (109ൽ 53), റിക്കി പോണ്ടിങ് 77ൽ 48, സ്റ്റീവ് വോ 57ൽ 41 എന്നിവർക്കുശേഷം ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങളുള്ള നായകൻ കൂടിയാണ് കോഹ്‍ലി.

ധോണി 60 കളികളിൽ നയിച്ചപ്പോൾ 27ൽ മാത്രമായിരുന്നു ജയം. ടെസ്റ്റ് കരിയറിൽ 46.85 ശരാശരിയിൽ 9230 റൺസാണ് കോഹ്‍ലിയുടെ സമ്പാദ്യം.

ഈ വർഷമാദ്യം ആസ്ട്രേലിയയിൽ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലാണ് കോഹ്‌ലിയും രോഹിത്തും ഇന്ത്യക്കായി ഒടുവിൽ വെള്ളക്കുപ്പായമണിഞ്ഞത്. ടൂർണമെന്‍റിൽ ഇരുവരും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ടെസ്റ്റിൽ നേടിയ സെഞ്ച്വറി മാത്രമാണ് കോഹ്‌ലിക്ക് ആശ്വസിക്കാനുള്ളത്. ഇതോടെ സീനിയർ താരങ്ങൾക്കുനേരെ വൻ വിമർശനമുയർന്നു. ഇരുവരും ടീമിന് ബാധ്യതയാണെന്നും പുതിയ താരങ്ങളുടെ അവസരം മുടക്കുന്നുവെന്നും വിമർശിച്ച് മുൻ താരങ്ങളടക്കം രംഗത്തുവന്നു.

സമീപകാലത്ത് വമ്പനടികൾക്കാകാതെ ഉഴറുകയാണെങ്കിലും ഐ.പി.എല്ലിൽ റണ്ണൊഴുക്കുന്നത് തുടരുകയാണ്. ഇംഗ്ലീഷ് പരമ്പരയിലും വെറ്ററൻ താരത്തിന്റെ പരിചയ മികവ് അനുകൂലമാകുമെന്നാണ് കണക്കുകൂട്ടൽ. പുതിയ ബി.സി.സി.ഐ കരാറിലും ഏറ്റവും മികച്ചവർക്കുള്ള എപ്ലസ് വിഭാഗത്തിലാണ് കോഹ്‍ലിയെ ബി.സി.സി.ഐ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആദ്യം അശ്വിനും പിറകെ രോഹിതും ഒടുവിൽ കോഹ്‍ലിയും പിന്മാറുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന്റെ താരമുദ്രകളായ വെറ്ററൻ നിരയിൽ ഇനി അവശേഷിക്കുന്നത് അപൂർവം ചിലർ. ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവർ ടീമിലില്ലാതിരിക്കുകയും മുഹമ്മദ് ഷമി പരിക്കുമാറി ഫോമിലെത്താൻ പ്രയാസപ്പെടുകയും ചെയ്യുന്ന ഘട്ടത്തിൽ ഇനി കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് ബാക്കിയുള്ളത്.

2024 നവംബറിലെ പെർത്ത് ടെസ്റ്റിൽ സെഞ്ച്വറി പൂർത്തിയാക്കുമ്പോൾ 2023 ജൂലൈക്കുശേഷം ടെസ്റ്റിലെ ആദ്യ സെഞ്ച്വറിയായിരുന്നു താരത്തിന്. 2019ൽ 55.10 ശരാശരിയുമായി ദക്ഷിണാഫ്രിക്കക്കെതിരെ പുറത്താകാതെ 254 അടിച്ചെടുത്ത താരം പക്ഷേ, അവസാന 24 മാസത്തിനിടെ ശരാശരി 32.56 ആയി ചുരുങ്ങി. കഴിഞ്ഞ അഞ്ച് വർഷത്തിൽ 37 മത്സരങ്ങളിൽ മൂന്ന് സെഞ്ച്വറി ഉൾപ്പെടെ 1990 റൺസാണ് നേടിയത്. ബോർഡർ ഗവാസ്കർ ട്രോഫിയിലെ അഞ്ച് മത്സരങ്ങളിൽ താരത്തിന്‍റെ ശരാശരി 23.75 ആണ്. ഏഴുതവണ ഓഫ് സ്റ്റമ്പിന് പുറത്തെ പന്തിൽ ബാറ്റുവെച്ച് പുറത്തായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Test CricketVirat KohliSports News
News Summary - Virat Kohli Announces Retirement From Test Cricket
Next Story