'നിങ്ങൾ ഒരേ രാജ്യക്കാരാണ്'...! ഐ.പി.എല്ലിനിടെ വാക്കേറ്റത്തിലേർപ്പെട്ട് വിരാടും രാഹുലും
text_fieldsഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസ്-റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു എന്നിവർ ഏറ്റുമുട്ടിയ മത്സരത്തിനിടെ വാക്കേറ്റത്തിൽ ഏർപ്പെട്ട് ഇന്ത്യൻ സൂപ്പർതാരങ്ങളായ വിരാട് കോഹ്ലിയും കെ.എൽ. രാഹുലും. എന്തിനാണ് ഇരുവരും വാക്കേറ്റത്തിൽ ഏർപ്പെട്ടതെന്ന് മനസിലായില്ലെങ്കിലും വിരാട് കോഹ്ലി രാഹുലിനോട് ദേഷ്യപ്പെടുന്നത് വ്യക്തമായിരുന്നു.
വിരാട് ബാറ്റ് ചെയ്യുന്നതിനിടെയാണ് വിക്കറ്റ് കീപ്പറായിരുന്ന രാഹുലിന് സമീപത്തെത്തി കുറച്ചുനേരം രോഷത്തോടെ സംസാരിച്ചത്. രാഹുലും തിരിച്ചുപറഞ്ഞതോടെ തർക്കമായി. ഇരുവരുടെയും വാക്കുതർക്കത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്. എന്നാൽ മത്സര ശേഷം ഇവർ സൗഹൃദം പങ്കെടുന്നതിന്‍റെ വീഡിയോയും പുറത്തുവന്നു.
അതേസമയം മത്സരത്തിൽ ബംഗളൂരു ആറ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. വിരാട് കോഹ്ലിയുടെയും (51) ക്രുനാൽ പാണ്ഡ്യയുടെയും (73*) ചെറുത്തുനിൽപ്പാണ് ബംഗളൂരുവിനെ അനായാസം വിജയത്തിലെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത ആതിഥേയർ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
താരതമ്യേന കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗളൂരുവിന്റെ തുടക്കം പിഴക്കുകയായിരുന്നു. 12 റൺസെടുത്ത് ഓപണർ ജേക്കബ് ബെതെലും റൺസൊന്നും എടുക്കാതെ ദേവ് ദത്ത് പടിക്കലും ആറ് റൺസെടുത്ത് രജത് പാട്ടിധാറും വീണതോടെ ഒരു ഘട്ടത്തിൽ മൂന്നിന് 26 റൺസ് എന്ന നിലയിലായിരുന്നു. എന്നാൽ വിരാട് കോഹ്ലിക്കൊപ്പം നിലയുറപ്പിച്ച ക്രുനാൽ പാണ്ഡ്യ ലക്ഷ്യം പൂർത്തിയാകുംവരെ ക്രീസിലുണ്ടായിരുന്നു. ജയിക്കാൻ 18 റൺസുള്ളപ്പോഴാണ് വിരാട് കോഹ്ലി പുറത്താവുന്നത്.
തുടർന്ന് ക്രീസിലെത്തിയ ടിം ഡേവിഡ് അഞ്ച് പന്തിൽ കളി അവസാനിപ്പിച്ചു. അഞ്ച് പന്തിൽ 19 റൺസാണ് ഡേവിഡ് നേടിയത്. 47 പന്തിൽ നാല് സിക്‌സും അഞ്ചു ഫോറും ഉൾപ്പെടെ 73 റൺസെടുത്ത് നാൽ പാണ്ഡ്യ പുറത്താവാതെ നിന്നു.
നേരത്തെ, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറിൻ്റെ മികച്ച ബൗളിങ്ങാണ് ഡൽഹിയെ 162 റൺസിലൊതുക്കിയത്. 41 റൺസെടുത്ത കെ.എൽ.രാഹുലാണ് ടോപ് സ്കോറർ.
അഭിഷേക് പൊരേൽ (28), ഫാഫ് ഡുപ്ലിസിസ് (22), അക്ഷർ പട്ടേൽ (15) വിപ്രജ് നിഗം (12) റൺസെടുത്ത് പുറത്തായി. കരുൺ നായരും (4) അശുദോശ് ശർമയും(2) നിരാശപ്പെടുത്തി. ജോഷ് ഹസൽവുഡ് രണ്ടുവിക്കറ്റ് വീഴ്ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.