ഹരാരെയിൽ വൈഭവിന്റെ സംഹാരതാണ്ഡവം, 80 പന്തിൽ 175; ഫൈനലിൽ ഇന്ത്യക്ക് ഗംഭീര തുടക്കം
text_fieldsഹരാരെ: വൈഭവ് സൂര്യവംശിയെന്ന പുത്തൻ താരോദയം ഹരാരെയുടെ നടുത്തളത്തിൽ കത്തിജ്വലിച്ചപ്പോൾ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ തകർപ്പൻ സ്കോറിലേക്ക്. വിസ്ഫോടനാത്മക ബാറ്റിങ്ങിന്റെ വൈഭവവുമായി ഇന്ത്യയുടെ കൗമാര സൂപ്പർ ഹീറോ വീണ്ടും അതിശയം വിതറിയപ്പോൾ ഇംഗ്ലണ്ടിനെതിരെ കലാശക്കളിയിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നീലപ്പട 25.3 ഓവർ പിന്നിടുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 251 റൺസെന്ന ശക്തമായ നിലയിലാണ്. ഏകദിനത്തിന്റെ ക്രീസിലും ട്വന്റി20യെ വെല്ലുന്ന വെടിക്കെട്ടുമായി വൈഭവ് 80 പന്തിൽ 175 റൺസെടുത്തു. 15 പടുകൂറ്റൻ സിക്സറുകളും അത്രതന്നെ ഫോറുകളുമാണ് പതിനാലുകാരന്റെ ബാറ്റിൽനിന്ന് പ്രവഹിച്ചത്.
ഓപണിങ്ങിൽ മലയാളി താരം ആരോൺ ജോർജിന്റെ (11 പന്തിൽ ഒമ്പത്) കൂട്ട് തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും മറുവശത്ത് വൈഭവിന്റെ സംഹാരതാണ്ഡവമായിരുന്നു. ക്യാപ്റ്റൻ ആയുഷ് മാത്രയെ കൂട്ടുനിർത്തിയായിരുന്നു പിന്നീടുള്ള അശ്വമേധം. ഹരാരെ സ്പോർട്സ് ക്ലബിന്റെ നടുമുറ്റത്ത് അടിച്ചുതകർക്കുകയെന്ന അജണ്ട മാത്രമേ ബിഹാറുകാരനുണ്ടായിരുന്നുള്ളൂ. പന്തെടുത്തവർക്കൊക്കെ വയറുനിറച്ച് പ്രഹരം കിട്ടിയപ്പോൾ ഇന്ത്യൻ സ്കോർ കുതിച്ചു. ടീം സ്കോർ 50ലെത്താൻ 48 പന്തുകളെടുത്തപ്പോൾ 13.2 ഓവറിൽ സ്കോർ 100ലെത്തി. 32 പന്തിൽ 50 കടന്ന വൈഭവിന് സെഞ്ച്വറിയിലെത്താൻ പിന്നീട് വേണ്ടിവന്നത് 23 പന്തുകൾ കൂടി മാത്രം.
വൈഭവിന് സ്ട്രൈക്ക് കൈമാറി കളിച്ച മാത്രെ അർധശതകം തികച്ചയുടൻ പുറത്തായി. 51 പന്തിൽ ഏഴു ഫോറും രണ്ടു സിക്സുമടക്കം 53ലെത്തിയ ഇന്ത്യൻ ക്യാപ്റ്റനെ കൂറ്റനടിക്കുള്ള ശ്രമത്തിൽ ബൗണ്ടറിക്കരികെ ബെൻ മായെസ് പിടിച്ച് പുറത്താക്കുകയായിരുന്നു.
രണ്ടിന് 162 റൺസെന്ന ഘട്ടത്തിൽ മറുതലക്കൽ വേദാന്ത് ത്രിവേദിയെ കാഴ്ചക്കാരനാക്കി വൈഭവ് കൂടുതൽ ആക്രമണകാരിയായി. മൂന്നാം വിക്കറ്റിൽ 18 പന്തിൽനിന്ന് ഇരുവരും 50 റൺസ് ചേർത്തപ്പോൾ അതിൽ 48 റൺസും വൈഭവിന്റെ ബാറ്റിൽനിന്നായിരുന്നു. 21.4 ഓവറിൽ ടീം സ്കോർ 200 കടന്നു. 25 ഓവറിൽ കൃത്യം 250ഉം. അടുത്ത ഓവറിലെ മൂന്നാം പന്തിൽ മാനി ലുംസ്ഡെണിനെതിരെ ഷോട്ടിന് ശ്രമിച്ച വൈഭവിനെ വിക്കറ്റിന് പിന്നിൽ തോസ് റ്യൂ പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

