വിവാദങ്ങൾക്കിടെ ട്വന്റി20 ലോകകപ്പിന് നാളെ തുടക്കം
text_fieldsവാംഖഡെ സ്റ്റേഡിയം
മുംബൈ: ഇന്ത്യ മുഖ്യ ആതിഥേയരായ ട്വന്റി20 ലോകകപ്പ് പത്താം പതിപ്പിന് ശനിയാഴ്ച തുടക്കമാവും. രണ്ട് വർഷം കൂടുമ്പോൾ നടക്കുന്ന ടൂർണമെന്റിൽ ഇക്കുറി 20 ടീമുകളാണ് പങ്കെടുക്കുന്നത്. ശ്രീലങ്കയിലും മത്സരങ്ങളുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ നാളെ വാംഖഡെ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന ആദ്യ കളിയിൽ യു.എസിനെ നേരിടും. കൊൽക്കത്തയിൽ സ്കോട്ട്ലൻഡിനുമായി വെസ്റ്റിൻഡീസും കൊളംബോയിൽ നെതർലൻഡ്സുമായി പാകിസ്താനും ഏറ്റുമുട്ടും.
ഇന്ത്യ, പാകിസ്കാൻ, നെതർലൻഡ്സ്, നമീബിയ, യു.എസ് ടീമുകളുൾപ്പെട്ടതാണ് ഗ്രൂപ് എ. ഇതിൽ ഫെബ്രുവരി 15ന് കൊളംബോയിൽ ഇന്ത്യക്കെതിരെ നടക്കേണ്ട മത്സരത്തിൽനിന്ന് പാകിസ്താൻ പിന്മാറിയിട്ടുണ്ട്. മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫും അറിയിച്ചു. വളരെ കൃത്യമായ പഠനത്തിന് ശേഷമാണ് ഇന്ത്യക്കെതിരെ കളിക്കില്ലെന്ന തീരുമാനമെടുത്തതെന്നും, കായികരംഗത്ത് രാഷ്ട്രീയം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീരുമാനത്തിൽ ഐ.സി.സി അതൃപ്തി രേഖപ്പെടുത്തി. ലോകകപ്പ് പോലുള്ള ആഗോള കായിക മാമാങ്കങ്ങളിൽ എല്ലാ ടീമുകളും ഒരുപോലെ പങ്കെടുക്കണമെന്നും, ‘തെരഞ്ഞെടുത്ത മത്സരങ്ങൾ മാത്രം കളിക്കുക’ എന്ന രീതി മത്സരത്തിന്റെ അന്തസ്സത്തക്ക് നിരക്കാത്തതാണെന്നും ഐ.സി.സി വ്യക്തമാക്കി. പാക് ക്രിക്കറ്റ് ബോർഡുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്ന് ഐ.സി.സി അറിയിച്ചു.
പാകിസ്താനെതിരായ മത്സരത്തിന് കൊളംബോയിൽ പോവും -സൂര്യ
മുംബൈ: ട്വന്റി20 ലോകകപ്പിൽ ഫെബ്രുവരി 15ന് പാകിസ്താനെതിരെ നടക്കേണ്ട മത്സരത്തിനായി ടീം കൊളംബോയിൽ പോവുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. മത്സരം ബഹിഷ്കരിക്കുന്നതായി പാകിസ്താൻ ആവർത്തിച്ച് പ്രഖ്യാപിച്ചിരിക്കെയാണ് സൂര്യയുടെ പ്രതികരണം.
സൂര്യകുമാർ
‘അവരുടെ (പാകിസ്താന്റെ) തീരുമാനങ്ങൾ എന്റെ നിയന്ത്രണത്തിലല്ല. ഞങ്ങൾ ഏഷ്യ കപ്പിലടക്കം മൂന്നുതവണ കളിച്ചു. ഞങ്ങളുടെ നിലപാട് വ്യക്തമാണ്. അവർക്കെതിരെ കളിക്കില്ലെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. ഐ.സി.സി ഫിക്സർ ഇട്ടിട്ടുണ്ട്. ഫ്ലൈറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ഞങ്ങൾ അവിടെ (കൊളംബോയിൽ) പോവും’’ -സൂര്യ കൂട്ടിച്ചേർത്തു. അതേസമയം, കാര്യങ്ങൾ തീരുമാനിക്കേണ്ടത് സർക്കാറാണെന്ന് പാക് ക്യാപ്റ്റൻ സൽമാൻ ആഗയും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

