‘മൊത്തം പട്ടിണിക്കാരാണെന്ന് തോന്നുന്നു’; മന്ത്രിയുടെ ‘കളി’ കാര്യമായി, കാര്യവട്ടത്തെ ഗാലറികൾ ശൂന്യം
text_fieldsതിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരം പുരാഗമിക്കുമ്പോൾ പരിഹാസവുമായി ട്രോളന്മാർ. കളിയുടെ ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുണ്ടായ വിവാദമാണ് ട്രോളുകൾക്ക് കാരണം. സ്റ്റേഡിയത്തിലെ ഒഴിഞ്ഞ ഗാലറികളാണ് പരിഹാസത്തിന് കാരണമായിരിക്കുന്നത്.
ഇന്ത്യ–ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റിന്റെ വിനോദ നികുതി കുത്തനെ ഉയർത്തിയതിനെ ന്യായീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞത് ‘പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ടതില്ല’എന്നാണ്. നികുതി കുറക്കാനാകില്ലെന്നും പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ടതില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. നികുതി കുറച്ചു കൊടുത്താലും അതിന്റെ ഇളവ് സാധാരണക്കാരന് കിട്ടുന്നില്ലെന്നും സംഘാടകർ അമിതലാഭം എടുക്കാതിരിക്കാനാണ് നികുതി കുറക്കാത്തതെന്നും മന്ത്രി പറഞ്ഞിരുന്നു.
മത്സരത്തിന്റെ ടിക്കറ്റിന് ജി.എസ്.ടിക്ക് പുറമെയുള്ള വിനോദ നികുതിയാണ് കുത്തനെ ഉയർത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക മത്സരത്തിൽ അഞ്ച് ശതമാനം ആയിരുന്ന വിനോദ നികുതിയാണ് ഇത്തവണ 12 ശതമാനമാക്കി വർധിപ്പിച്ചത്.
ഇതോടെ 1000 രൂപയുടെ ടിക്കറ്റിന് 120 രൂപയും 2000 രൂപയുടെ ടിക്കറ്റിന് 260 രൂപയും വിനോദ നികുതി ഇനത്തിൽ മാത്രം അധികം നൽകേണ്ടി വന്നു. ഇതിന് പുറമെ 18 ശതമാനം ജി.എസ്.ടിയും അടക്കം ആകെ നികുതി 30 ശതമാനം ആയി. നികുതി എത്ര ഉയർത്തിയാലും അതിന്റെ ബാധ്യത ടിക്കറ്റ് എടുക്കുന്നവരുടെ തലയിലായതിനാൽ ഇത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഗ്രീൻഫീൽഡിന്റെ ചരിത്രത്തിലെ ഏറ്റവും കുറവ് കാണികളുമായാണ് ഇപ്പോൾ മത്സരം നടക്കുന്നത്. ഒഴിഞ്ഞ ഗാലറികളുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.