അവന്‍റെ ബാറ്റിങ് പൊള്ളാഡിനെ അനുസ്മരിപ്പിക്കുന്നത്; യുവതാരത്തെ പുകഴ്ത്തി കുംബ്ലെ
text_fieldsമുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐ.പി.എൽ) ആവേശത്തിലേക്ക് കടക്കുകയാണ് ഇന്ത്യൻ കായിക ലോകം. പേരും രൂപവും മാറി കിരീടം ലക്ഷ്യമിട്ടാണ് ഇക്കുറി പഞ്ചാബ് കിങ്സിന്റെ വരവ്. ഒരുപിടി യുവതാരങ്ങളെ ടീമിലെത്തിച്ച പഞ്ചാബ് ഇതിഹാസ താരം അനിൽ കുംബ്ലെയെ പരിശീലകനാക്കി നിയമിച്ചിരുന്നു.
ഇതിനിടെ തമിഴ്നാടിന്റെ യുവതാരമായ ഷാറൂഖ് ഖാനെ വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റ്സ്മാൻ കീറൺ പൊള്ളാഡിനോട് ഉപമിച്ചിരിക്കുകയാണ് കുംബ്ലെ.
പരിമിത ഓവർ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാൻമാരിൽ ഒരാളായ പൊളളാഡ് നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസിന്‍റെ സുപ്രധാന കളിക്കാരനാണ്. വെടിക്കെട്ട് ബാറ്റിങ്ങും പാർട്ടൈം ബൗളിങ്ങുമായി മത്സരം ഒറ്റക്ക് തിരിക്കാൻ കെൽപുള്ള താരമാണ് പൊള്ളാഡ്. പൊള്ളാർഡിന്‍റെ അതേ കളിശൈലിയാണ് ഷാറൂഖിനെന്നാണ് കുംബ്ലെ പറയുന്നത്.
'അവൻ (ഷാറൂഖ്) എന്നെ പൊള്ളാഡിനെ കുറിച്ച് ഓർമിപ്പിക്കുന്നു. മുംബൈ ഇന്ത്യൻസിനോടൊപ്പമുണ്ടായിരുന്ന വേളയിൽ നെറ്റ്സിൽ പൊളളാഡ് ആക്രമണകാരിയായിരുന്നു. നെറ്റ്സിൽ ഇടക്ക് പന്തെറിയാറുണ്ടായിരുന്ന ഞാൻ സ്ട്രൈയിറ്റായി പന്തിനെ പ്രഹരിക്കരുതെന്നായിരുന്നു അവന് നൽകിയ ഉപദേശം' -പഞ്ചാബ് കിങ്സ് ട്വിറ്ററിൽ പങ്കുെവച്ച വിഡിയോയിൽ കുംബ്ലെ പറഞ്ഞു.
പ്രായം തളർത്തി തുടങ്ങിയതിനാൽ തന്നെ പഞ്ചാബ് നെറ്റ്സിൽ ഷാറൂഖിനെതിരെ പന്തെറിയുന്നില്ലെന്ന് കുംബ്ലെ പറഞ്ഞു.
20 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടിരുന്ന ഷാറൂഖിനെ ഫെബ്രുവരിയിൽ നടന്ന മിനി ലേലത്തിൽ 5.25 കോടി രൂപ നൽകിയാണ് പഞ്ചാബ് സ്വന്തമാക്കിയത്. ഡൽഹി കാപിറ്റൽസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഷാറൂഖിനായി രംഗത്തുണ്ടായിരുന്നു.
സയിദ് മുഷ്താഖ് അലി ട്രോഫിയിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഷാറൂഖ് ടീമിന് കപ്പ് സമ്മാനിക്കുന്നതിൽ നിർണായക പങ്ക്വഹിച്ചിരുന്നു. ഏപ്രിൽ 12ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് പഞ്ചാബിന്‍റെ ആദ്യ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.