'ഇന്ത്യയുടെ ടോപ് ഓർഡർ തകർത്തടിക്കുകയാണ്'; ഈ കളി ഭയപ്പെടുത്തുന്നുവെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് കോച്ച്
text_fieldsപുണെ: തോൽവി അറിയാതെ കുതിക്കുന്ന ഇന്ത്യൻ ടീമിനെതിരെ ഒരു സമ്പൂർണ ഗെയിമാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യ കളിക്കുന്ന രീതി ഭയപ്പെടുത്തുന്നുവെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് കോച്ച് ചന്ദിക ഹതുരുസിംഗ തുറന്നടിച്ചു.
എല്ലാ മേഖലകളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യക്കാവുന്നുണ്ടെന്നും ഫോമിലക്കുയർന്ന ബുംറയും പരിചയസമ്പന്നരായ സ്പിന്നർമാരും വെടിക്കെട്ട് ബാറ്റർമാരും ഇന്ത്യയുടെ കരുത്താണെന്നും ബംഗ്ലാദേശ് കോച്ച് വിലയിരുത്തി. ഹോം ഗ്രൗണ്ടിലെ ഈ ലോകകപ്പ് ഇന്ത്യ ആസ്വദിക്കുകയാണെന്നും സമ്മർദ്ദങ്ങളില്ലാതെ ഭയമില്ലാതെ കളിക്കുന്നത് ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"എല്ലാ മേഖലകളും അവർ കവർ ചെയ്തുവെന്ന് ഞാൻ കരുതുന്നു. അവർക്ക് സ്ട്രൈക്ക് ബൗളർമാരെ മുൻകൂട്ടി ലഭിച്ചു. മുൻകാലങ്ങളിൽ നമ്മൾ കണ്ടത് പോലെ ബുംറ തന്റെ ഏറ്റവും മികച്ച നിലയിലേക്ക് എത്തിയിരിക്കുന്നു. മധ്യ ഓവറുകളെ കൊണ്ടുപോകാൻ അവർക്ക് പരിചയസമ്പന്നരായ സ്പിന്നർമാരുണ്ട്. അവരുടെ ബാറ്റിങ്ങും, പ്രത്യേകിച്ച് ടോപ്പ് ഓർഡർ തകർത്തടിക്കുകയാണ്, ഈ ഘട്ടത്തിൽ അവർ ഭയമില്ലാതെ കളിക്കുന്നത് ഭയപ്പെടുത്തുന്നതാണ്, അവർ ഇപ്പോൾ അവരുടെ ക്രിക്കറ്റും അവരുടെ ഹോം ലോകകപ്പും ആസ്വദിക്കുന്നതായി തോന്നുന്നു, മൊത്തത്തിൽ ഞാൻ കരുതുന്നു ഇതൊരു നല്ല ടീമാണ്,"- ഹതുരുസിംഗ അദ്ദേഹം പറഞ്ഞു.
"ഇന്ത്യയ്ക്കെതിരെ സമീപകാലത്ത് ഞങ്ങൾ വിജയിച്ചിട്ടുണ്ട്, എന്നാൽ ലോകകപ്പിലേക്ക് വരുമ്പോൾ ഇത് തികച്ചും വ്യത്യസ്തമായ ഒരു ഗെയിമാണ്. ഞാൻ പറഞ്ഞതുപോലെ, ഞങ്ങൾ അവർക്കെതിരെ ഒരു സമ്പൂർണ്ണ കളിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങളുടെ കഴിവുകൾക്കനുസരിച്ച് പ്രകടനം നടത്തേണ്ടതുണ്ട്."- ഹതുരുസിംഗ പറയുന്നു.
മൂന്ന് മത്സരങ്ങളും ജയിച്ച് ഉജ്ജ്വല ഫോമിലുള്ള ഇന്ത്യയും മൂന്നിൽ രണ്ടെണ്ണത്തിലും തോറ്റ ബംഗ്ലാദേശും തമ്മിലുള്ള അങ്കം ഇന്ന് പൂണെയിലാണ്. ഇന്ത്യയും ബംഗ്ലാദേശും മുഖാമുഖം വരുമ്പോൾ രോഹിത് ശർമക്കും സംഘത്തിനും വിജയം പ്രവചിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. അഫ്ഗാനിസ്താന്റെയും നെതർലൻഡ്സിന്റെയും അട്ടിമറി ജയങ്ങൾ കണ്ടിട്ടും ബംഗ്ലാ കടുവകളിൽനിന്നൊരു അത്ഭുതം അധികമാരും പ്രതീക്ഷിക്കുന്നില്ല.
പക്ഷേ, സമീപകാലത്തെ ചില കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്യക്ക് കരുതിയിരുന്നേ പറ്റൂ. കാരണം കഴിഞ്ഞ പത്ത് മാസത്തിനിടെ ഇരു ടീമും നാല് തവണ ഏറ്റുമുട്ടിയതിൽ മൂന്നിലും വിജയം ബംഗ്ലാദേശിനായിരുന്നു. ഏറ്റവും ഒടുവിൽ ഈയിടെ ഇന്ത്യ ചാമ്പ്യന്മാരായ ഏഷ്യ കപ്പിലും അത് സംഭവിച്ചിട്ടുണ്ട്.
ചെന്നൈയിൽ ആസ്ട്രേലിയയെയും ഡൽഹിയിൽ അഫ്ഗാനിസ്താനെയും അഹ്മദാബാദിൽ പാകിസ്താനെയും ആധികാരികമായാണ് ഇന്ത്യ തകർത്തത്. ബാറ്റർമാരും ബൗളർമാരും ഫീൽഡർമാരും തങ്ങളുടെ ജോലികൾ ഭംഗിയായി നിർവഹിക്കുന്നു. ക്യാപ്റ്റൻ രോഹിത് ശർമ നയിക്കുന്ന ബാറ്റിങ് നിരയിൽ വിരാട് കോഹ് ലിയും കെ.എൽ. രാഹുലും ശ്രേയസ് അയ്യരുമെല്ലാം റൺസ് കണ്ടെത്തുന്നുണ്ട്.
ഡെങ്കിപ്പനി ബാധിതനായി ആദ്യ രണ്ട് കളിയിൽ ഇറങ്ങാതിരുന്ന ഓപണർ ശുഭ്മൻ ഗിൽ തിരിച്ചുവന്നതോടെ ഇശാൻ കിഷൻ പുറത്തായി. ഗിൽ നിരാശപ്പെടുത്തില്ലെന്നാണ് പ്രതീക്ഷ. ബാറ്റിങ് നിര സെറ്റാണെന്നതിനാൽ സൂര്യകുമാർ യാദവടക്കമുള്ളവർക്ക് അവസരം ലഭിക്കാൻ കാത്തിരിക്കേണ്ടിവന്നേക്കാം.
സമാനമാണ് ബൗളിങ്ങിലെയും കാര്യങ്ങൾ. ഒരു സ്പിന്നറെ അധികം കളിപ്പിക്കുന്നെങ്കിൽ മാത്രം ആർ. അശ്വിനെ ഇറക്കും. പേസർമാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും വിശ്വാസം കാക്കുന്നതിനാൽ മുഹമ്മദ് ഷമി ബെഞ്ചിൽ തുടരാനാണ് സാധ്യത. തുടർച്ചയായ മൂന്ന് ജയങ്ങളുടെ ആത്മവിശ്വാസം പേറുന്ന ടീം ഇന്ത്യ ചില പരീക്ഷണങ്ങൾക്ക് മുതിരുമോയെന്ന് കണ്ടറിയണം.
അഫ്ഗാനിസ്താനോട് ജയിക്കുകയും ഇംഗ്ലണ്ടിനോടും ന്യൂസിലൻഡിനോടും തോൽവി രുചിക്കുകയും ചെയ്ത ഷാക്കിബ് അൽ ഹസനും സംഘത്തിനും പിടിച്ചുനിൽക്കാൻ ജയം അനിവാര്യമാണ്. ഒരു ബാറ്ററെ കുറച്ച് ബൗളറെ അധികം കൊണ്ടുവരാനുള്ള ചർച്ചകൾ അവിടെ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

