‘മറ്റ് സിംഹങ്ങൾ വന്നെത്തട്ടെ... അവരുടെ വരവിനായി ഈ ഗുഹ കാത്തിരിക്കുന്നു’; സഞ്ജുവിനെയും കൂട്ടരെയും കാത്ത് ചെന്നൈ സൂപ്പർ കിങ്സ്
text_fieldsചെന്നൈ: മലയാളികളുടെ അഭിമാന താരം സഞ്ജു സാംസൺ അടക്കം ടീമിനൊപ്പം ചേരാനുള്ള പത്തു താരങ്ങളെ സ്വാഗതം ചെയ്ത് ചെന്നൈ സൂപ്പർ കിങ്സിന്റെ സമൂഹ മാധ്യമ പോസ്റ്റ്. ‘മറ്റ് സിംഹങ്ങൾ വന്നെത്തട്ടെ... അതുവരെ, അവരുടെ വരവിനായി ഈ ഗുഹ കാത്തിരിക്കുന്നു’ എന്ന തകർപ്പൻ കാപ്ഷനുമായാണ് പത്തുപേരുടെയും ചിത്രങ്ങൾ ഉൾപ്പെടുന്ന കാർഡ് തങ്ങളുടെ ഔദ്യോഗിക പേജിൽ ചെന്നൈ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സഞ്ജു സാംസൺ, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, അകീൽ ഹുസൈൻ, നൂർ അഹ്മദ്, മാറ്റ് ഹെന്റി, നഥാൻ എല്ലിസ്, ജാമീ ഓവർട്ടൺ, മാത്യു ഷോർട്ട്, സാക് ഫോൾക്സ് എന്നിവരെ തങ്ങൾ കാത്തിരിക്കുന്നതായാണ് പോസ്റ്റിലുള്ളത്. ടീമിനൊപ്പം ചേർന്ന മറ്റു താരങ്ങൾ പരിശീലനത്തിലേർപ്പെടുന്നതിന്റെ വിഡിയോകളും വ്യാഴാഴ്ച ചെന്നൈ തങ്ങളുടെ പേജിൽ പങ്കുവെച്ചിട്ടുണ്ട്.
ഈയിടെ നടന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ കിരീടനേട്ടത്തിലെത്തിച്ച സഞ്ജുവിന്റെ വരവാണ് ചെന്നൈ ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്നത്. സഞ്ജുവിന്റെ സാന്നിധ്യം കൊണ്ടുമാത്രം കഴിഞ്ഞ സീസണുകളിൽ രാജസ്ഥാൻ റോയൽസിനൊപ്പം നിലയുറപ്പിച്ച മലയാളികൾ അടക്കമുള്ള ലക്ഷക്കണക്കിന് ആരാധകരാണ് താരത്തോടൊപ്പം ചെന്നൈയിലേക്ക് ‘കൂടുമാറി’യിട്ടുള്ളത്. ലോകകപ്പിൽ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്‘ ആയി തെരഞ്ഞെടുക്കപ്പെട്ട സഞ്ജു സി.എസ്.കെയുടെ ബാറ്റിങ് നിരയ്ക്ക് ഏറെ കരുത്ത് പകരും. ചെന്നൈയുടെ ഓപണറായാവും സഞ്ജു ഇക്കുറി ക്രീസിലെത്തുക.
മാർച്ച് 30ന് രാജസ്ഥാൻ റോയൽസിനെതിരെയാണ് സീസണിൽ സി.എസ്.കെയുടെ ആദ്യ മത്സരം. തന്റെ പഴയ ടീമിനെതിരെ സഞ്ജു പുതുസീസണിൽ ചെന്നൈക്കുവേണ്ടി അരങ്ങേറുമെന്നതാണ് ഗുവാഹത്തിയിലെ കളിയെ സവിശേഷമാക്കുന്നത്. സഞ്ജുവിനെ ടീമിലെത്തിക്കാൻ രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻകാർക്ക് വിട്ടുനൽകിയിട്ടുണ്ട്.
ഈ സീസണിൽ ഋതുരാജ് ഗെയ്‌ക്‌വാദ് നയിക്കുന്ന ചെന്നൈ ടീമിൽ എം.എസ്. ധോണി, സഞ്ജു സാംസൺ, ശിവം ദുബെ, ഡെവാൾഡ് ബ്രെവിസ്, സർഫറാസ് ഖാൻ, രാഹുൽ ചഹാർ, ഖലീൽ അഹമ്മദ്, പ്രശാന്ത് വീർ, കാർത്തിക് ശർമ, മാത്യു ഷോർട്ട്, അക്കീൽ ഹുസൈൻ, മാറ്റ് ഹെൻറി, നൂർ അഹമ്മദ്, സാക് ഫോൾക്സ്, ആയുഷ് മാത്രേ, ഉർവിൽ പട്ടേൽ, അൻഷുൽ കാംബോജ്, ജേമി ഓവർട്ടൺ, രാമകൃഷ്ണ ഘോഷ്, അമൻ ഖാൻ, ഗുർജപ്നീത് സിങ്, നഥാൻ എല്ലിസ്, ശ്രേയസ് ഗോപാൽ, മുകേഷ് ചൗധരി എന്നിവരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

