ആസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനൊരുങ്ങി ടീം ഇന്ത്യ
text_fieldsലണ്ടൻ: മൂന്നു മാസത്തെ ഇടവേളക്കുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം വീണ്ടും അന്താരാഷ്ട്ര മത്സര തിരക്കിലേക്ക്. ഇന്ത്യൻ പ്രീമിയർ ലീഗിന് സമാപനമായതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ആസ്ട്രേലിയയെ നേരിടാനൊരുങ്ങുകയാണ് രോഹിത് ശർമയും സംഘവും. ജൂൺ ഏഴു മുതൽ ഓവലിലാണ് മത്സരം.
രണ്ടാം ശ്രമം; ഇന്ത്യൻ ലക്ഷ്യം ആദ്യ കിരീടം
ഏകദിന, ട്വന്റി20 ലോകകപ്പുകളിൽനിന്ന് വ്യത്യസ്തമായി മാരത്തൺ പ്രക്രിയയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്. 2013ലും 17ലും നടത്താൻ തീരുമാനിച്ചെങ്കിലും റദ്ദാക്കേണ്ടിവന്നു. 2019-21ലാണ് ആദ്യ ചാമ്പ്യൻഷിപ് നടക്കുന്നത്. ഈ സൈക്കിളിൽ ഉൾപ്പെടുത്തിയ പല മത്സരങ്ങളും കോവിഡ് ഭീഷണിയിൽ റദ്ദാക്കേണ്ടിവന്നു.
ന്യൂസിലൻഡ് ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമായി. പിന്നാലെ ഇന്ത്യയും. 2021 ജൂൺ 18 മുതൽ 21 വരെ ഇംഗ്ലണ്ടിലെ സതാംപ്ടൺ റോസ് ബൗൾ സ്റ്റേഡിയത്തിലായിരുന്നു കലാശക്കളി. ആദ്യത്തെയും അവസാനത്തെയും ദിവസം മഴയെടുത്തെങ്കിലും എട്ടു വിക്കറ്റ് ജയത്തോടെ കിവികൾ ആദ്യ കിരീടം സ്വന്തമാക്കി. ഇന്ത്യ ഇത്തവണയും ഫൈനലിലെത്തി. എതിരാളികളായി ഓസീസും.
പരിശീലനം ചൂടുപിടിക്കുന്നു
താരങ്ങൾ പല ബാച്ചുകളായി ഇതിനകം ഇംഗ്ലണ്ടിലെത്തി. ഐ.പി.എൽ ഫൈനൽ കളിച്ച ചെന്നൈ സൂപ്പർ കിങ്സ്, ഗുജറാത്ത് ടൈറ്റൻസ് ടീമുകളിലുണ്ടായിരുന്ന രവീന്ദ്ര ജദേജ, അജിൻക്യ രഹാനെ, മുഹമ്മദ് ഷമി, ശുഭ്മൻ ഗിൽ, കെ.എസ്. ഭരത് എന്നിവരാണ് വ്യാഴാഴ്ച ടീമിനൊപ്പം ചേർന്നത്. മുഴുവൻ പേരുമെത്തിയതോടെ പരിശീലനം പൂർണഘട്ടത്തിലേക്കു കടന്നു.
ക്യാപ്റ്റൻ രോഹിത്, വിരാട് കോഹ്ലി തുടങ്ങിയവർ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ മേൽനോട്ടത്തിൽ ബാറ്റിങ്ങിലും അക്സർ പട്ടേലും മുഹമ്മദ് സിറാജും ശാർദുൽ ഠാകുറും ബൗളിങ്ങിലും ആദ്യ പരിശീലന സെഷനുകൾ ഇതിനകം പൂർത്തിയാക്കി. ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും സാഹചര്യങ്ങൾ തീർത്തും വിഭിന്നമായതിനാലാണ് ഐ.പി.എല്ലിൽ തങ്ങളുടെ മത്സരങ്ങൾ അവസാനിക്കുന്ന മുറക്ക് താരങ്ങൾ ലണ്ടനിലേക്കു പറന്നത്.
രാഹുലില്ല; കരുത്തരുടെ നിര
ഐ.പി.എല്ലിനിടെ പരിക്കേറ്റ മുൻനിര ബാറ്റർ കെ.എൽ. രാഹുലിന്റെ അഭാവത്തിലും കരുത്തുറ്റ നിരയെയാണ് ഇന്ത്യ അണിനിരത്തുന്നത്. പേസർ ജയദേവ് ഉനദ്കടും പരിക്കു കാരണം ഐ.പി.എല്ലിൽനിന്ന് പുറത്തായെങ്കിലും പൂർണാരോഗ്യം വീണ്ടെടുത്ത് ടെസ്റ്റ് ടീമിനൊപ്പം ചേർന്നു. ചെന്നൈ സൂപ്പർ കിങ്സിനായി ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്തിയ ഓപണർ ഋതുരാജ് ഗെയ്ക്വാദ് ടീമിലുണ്ടായിരുന്നു. എന്നാൽ, വിവാഹം കാരണം പിന്മാറി.
രാജസ്ഥാൻ റോയൽസ് സൂപ്പർ താരം യശസ്വി ജയ്സ്വാളാണ് പകരക്കാരൻ. മറ്റു താരങ്ങളെല്ലാം ഐ.പി.എല്ലിൽനിന്നാണ് എത്തിയതെങ്കിൽ കൗണ്ടി ക്രിക്കറ്റിൽ തിളങ്ങിയശേഷമാണ് ബാറ്റർ ചേതേശ്വർ പുജാര ടീമിനൊപ്പം ചേർന്നിരിക്കുന്നത്. ഒന്നര വർഷത്തെ ഇടവേളക്കുശേഷം ബാറ്റർ അജിൻക്യ രഹാനെ തിരിച്ചെത്തിയതാണ് മറ്റൊരു സവിശേഷത.
ഇന്ത്യൻ സംഘം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി, അജിൻക്യ രഹാനെ, ഇഷാൻ കിഷൻ, കെ.എസ്. ഭരത്, രവീന്ദ്ര ജദേജ, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദുൽ ഠാകുർ, ജയദേവ് ഉനദ്കട്, ഉമേഷ് യാദവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.