സാഹിബ്സാദക്ക് സെഞ്ച്വറി, ഉസ്മാൻ താരിഖിന് നാലുവിക്കറ്റ്; നമീബിയയെ 102 റൺസിന് തകർത്ത് പാകിസ്താൻ സൂപ്പർ എട്ടിൽ
text_fieldsസെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന സാഹിബ്സാദ ഫർഹാൻ
കൊളംബോ: ട്വന്‍റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളുടെ അവസാന മത്സരത്തിൽ ജയിച്ച് പാകിസ്താൻ സൂപ്പർ എട്ടിൽ പ്രവേശിച്ചു. പാകിസ്താൻ ഉയർത്തിയ 200 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന നമീബിയയുടെ ഇന്നിങ്സ് - റൺസിൽ അവസാനിച്ചു. 102 റൺസിന്‍റെ വമ്പൻ ജയമാണ് പാകിസ്താൻ സ്വന്തമാക്കിയത്. 23 റൺസ് നേടിയ ലോറൻ സ്റ്റീൻകാമ്പാണ് നമീബിയൻ നിരയിലെ ടോപ് സ്കോറർ. 3.3 ഓവറിൽ 16 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ഉസ്മാൻ താരിഖ് പാക് ബൗളിങ് നിരയിൽ തിളങ്ങി. ഷദാബ് ഖാൻ മൂന്ന് വിക്കറ്റ് നേടി. സ്കോർ: പാകിസ്താൻ -20 ഓവറിൽ മൂന്നിന് 199, നമീബിയ -17.3 ഓവറിൽ 97ന് പുറത്ത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താൻ, ഓപണർ സാഹിബ്സാദ ഫർഹാന്‍റെ അപരാജിത സെഞ്ച്വറിക്കരുത്തിലാണ് മികച്ച സ്കോർ കണ്ടെത്തിയത്. 58 പന്തിൽ 11 ഫേറും നാല് സിക്സുമുൾപ്പെടെ100 റൺസ് നേടിയ ഫർഹാൻ പുറത്താകാതെ നിന്നു. സായിം അയൂബ് (14), ഖ്വാജ നഫായ് (അഞ്ച്) എന്നിവർ നിരാശപ്പെടുത്തി. ക്യാപ്റ്റൻ സൽമാൻ ആഗ 38 റൺസ് നേടി പുറത്തായി. 22 പന്തിൽ 36 റൺസ് നേടിയ ഷദാബ് ഖാൻ ബാറ്റിങ്ങിലും തിളങ്ങി. നമീബിയൻ ബൗളിങ് നിരയിൽ എല്ലാവരും പാക് ബാറ്റർമാരുടെ തല്ല് ഏറ്റുവാങ്ങി. നാലോവറിൽ 48 റൺസ് വഴങ്ങിയ ജാക്ക് ബ്രസലിനാണ് അയൂബിന്‍റെയും ആഗയുടെയും വിക്കറ്റുകൾ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയക്ക് ഓപണിങ് വിക്കറ്റിൽ 32 റൺസ് കണ്ടെത്താനായെങ്കിലും പിന്നീടങ്ങോട്ട് തുടരെ വിക്കറ്റുകൾ നഷ്ടമായി. നാലിന് 79 എന്ന നിലയിൽനിന്ന് 17 റൺസ് കൂടി ചേർക്കുന്നതിനിടെ ശേഷിച്ച ആറ് വിക്കറ്റുകളും നഷ്ടമായി. ഇന്ത്യയോട് തോൽവിയേറ്റ പാകിസ്താൻ ശേഷിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് സൂപ്പർ എട്ടിലേക്ക് പ്രവേശിക്കുന്നത്.
സൂപ്പർ എട്ടിൽ രണ്ടാം ഗ്രൂപ്പിലാണ് പാകിസ്താൻ. ഇംഗ്ലണ്ട് ന്യൂസിലൻഡ് ശ്രീലങ്ക എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകൾ. എ ഗ്രൂപ്പിൽ ഇന്ത്യക്കൊപ്പം ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, സിംബാബ്വെ ടീമുകളാണുള്ളത്. ഇരു ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമി ഫൈനലിൽ പ്രവേശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

