ട്വൻറി 20 ലോകകപ്പ്: ഇന്ത്യയുടെ മത്സരങ്ങൾക്ക് ടിക്കറ്റ് ഡിമാൻഡ്, ഷാർജ സ്റ്റേഡിയത്തിൽ നിരക്ക് കുറവ്
text_fieldsദുബൈ: ട്വൻറി20 ലോകകപ്പിൽ കൂടുതൽ ടിക്കറ്റ് നിരക്ക് ഇന്ത്യയുടെ മത്സരങ്ങൾക്ക്. പ്രാധാന്യം അനുസരിച്ച് ഓരോ മത്സരത്തിെൻറയും ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ട്. ചില മത്സരങ്ങൾക്ക് 30 ദിർഹം മാത്രം ടിക്കറ്റ് നിരക്കുള്ളപ്പോഴാണ് ഇന്ത്യയുടെ മത്സരത്തിന് 250 ദിർഹമിന് മുകളിലേക്ക് കുതിച്ചുയർന്നത്. 24ന് നടക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിെൻറ ടിക്കറ്റ് ആദ്യദിനം വിറ്റഴിഞ്ഞു. എന്നാൽ, കൂടുതൽ ടിക്കറ്റ് അനുവദിച്ചതോടെ വീണ്ടും വിൽപന തുടങ്ങി. ഏറ്റവും കുറഞ്ഞത് 300 ദിർഹമാണ്. ചില ടിക്കറ്റുകൾ ഒരാൾക്ക് മാത്രമായി എടുക്കാൻ കഴിയില്ല. അതിനാൽ 600 ദിർഹം നൽകി രണ്ട് ടിക്കറ്റ് എടുക്കണം.
ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന സൂപ്പർ 12ലെ ആദ്യ മത്സരത്തിൽ ദുബൈ സ്റ്റേഡിയത്തിൽ 200 ദിർഹം മുതൽ ടിക്കറ്റ് ലഭിക്കും. ഇന്ത്യ-അഫ്ഗാനിസ്താൻ മത്സരത്തിെൻറ ടിക്കറ്റുകൾ തീർന്നു എന്നാണ് കാണിക്കുന്നതെങ്കിലും കൂടുതൽ ടിക്കറ്റുകൾ അനുവദിച്ചേക്കും എന്ന് വെബ്സൈറ്റിൽ പറയുന്നുണ്ട്. ഒക്ടോബർ 31ന് നടക്കുന്ന ഇന്ത്യ- ന്യൂസിലൻഡ് മത്സരത്തിെൻറ കുറഞ്ഞ ടിക്കറ്റ് നിരക്ക് 250 ദിർഹം.
നവംബർ അഞ്ചിലെ ഇന്ത്യയുടെ മത്സരത്തിെൻറ എതിരാളികളെ തീരുമാനിച്ചിട്ടില്ലെങ്കിലും കുറഞ്ഞ നിരക്ക് 250 ദിർഹമാണ്. ആദ്യ റൗണ്ടിൽ ജയിച്ചുവരുന്ന ഏതെങ്കിലും ടീമായിരിക്കും എതിരാളികൾ. ബംഗ്ലാദേശിനാണ് സാധ്യത. അതിനാൽ, യു.എ.ഇയിൽ നിരവധി ബംഗ്ലാദേശ് ക്രിക്കറ്റ് ഫാൻസുള്ളതിനാലാണ് ഉയർന്ന നിരക്ക്. എന്നാൽ, നവംബർ എട്ടിന് നടക്കുന്ന ഇന്ത്യയുടെ മത്സരത്തിന് 100 ദിർഹം മാത്രമാണ് നിരക്ക്. യോഗ്യത റൗണ്ട് കഴിഞ്ഞുവരുന്ന ചെറിയ ടീമായിരിക്കും ഈ മത്സരത്തിൽ എതിരാളികൾ. ഇന്ത്യ കഴിഞ്ഞാൽ കൂടുതൽ ഡിമാൻഡ് പാകിസ്താെൻറ മത്സരങ്ങൾക്കാണ്.
അതേസമയം, ഷാർജ സ്റ്റേഡിയത്തിൽ ടിക്കറ്റ് നിരക്ക് പൊതുവെ കുറവാണ്. എതിരാളികളെ തീരുമാനമാകാത്ത ചില മത്സരങ്ങൾക്ക് 30 ദിർഹം മുതൽ ടിക്കറ്റ് ലഭിക്കും. വെസ്റ്റിൻഡീസിെൻറയും ദക്ഷിണാഫ്രിക്കയുടെയും ന്യൂസിലൻഡിെൻറയുമെല്ലാം മത്സരം 50 ദിർഹമിന് കാണാം. ദുബൈയിലെ സെമി ഫൈനലിന് 350, ഫൈനലിന് 400 ദിർഹമാണ് കുറഞ്ഞ നിരക്ക്. അബൂദബിയിലെ സെമിഫൈനലിെൻറ ടിക്കറ്റ് വിൽപന കഴിഞ്ഞതായി കാണിക്കുന്നുണ്ടെങ്കിലും വീണ്ടും തുടങ്ങിയേക്കാം എന്ന സൂചനയും നൽകുന്നുണ്ട്. ഐ.പി.എല്ലിനെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് കുറവാണ് ലോകകപ്പിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.