മുഷ്താഖ് അലി ട്രോഫി: കേരളത്തിന് 132 റൺസിന്‍റെ വമ്പൻ ജയം, രോഹന് സെഞ്ച്വറി
text_fieldsFile Photo
മുംബൈ: മുഷ്താഖ് അലി ട്രോഫിയിൽ സിക്കിമിനെതിരെ കേരളത്തിന് 132 റൺസിന്‍റെ വമ്പൻ ജയം. കേരളത്തിന്‍റെ തുടർച്ചയായ അഞ്ചാം ജയമാണിത്. രോഹൻ കുന്നുമ്മൽ (101 നോട്ടൗട്ട്) സെഞ്ച്വറി നേടി. സ്കോർ: കേരളം -20 ഓവറിൽ 3ന് 221. സിക്കിം-20 ഓവറിൽ 9ന് 89.
56 പന്തിൽ രണ്ട് സിക്സും 14 ഫോറും അടങ്ങിയതായിരുന്നു രോഹൻ കുന്നുമ്മലിന്‍റെ ഇന്നിങ്സ്. വിഷ്ണു വിനോദ് (79), അജ്നാസ് റഷീദ് (25) എന്നിവരും കേരളത്തിനായി മികവ് കാട്ടി. വിക്കറ്റ് കീപ്പർ വരുൺ നായനാർ ആറ് റൺസെടുത്ത് പുറത്തായി. അബ്ദുൽ ബാസിത്ത് (4) പുറത്താകാതെ നിന്നു. നായകൻ സഞ്ജു സാംസൺ ബാറ്റിംഗിനിറങ്ങിയില്ല.
വലിയ സ്കോർ പിന്തുടർന്ന സിക്കിമിന്‍റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. റണ്ണൊന്നുമെടുക്കാതെ സബിൻ ഛേത്രി മൂന്നാം പന്തിൽ പുറത്തായി. പിന്നീട് മികച്ച കൂട്ടുകെട്ടുകൾ പിറക്കാതായതോടെ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 89 റൺസിൽ ഇന്നിങ്സ് അവസാനിച്ചു. കേരളത്തിനായി ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ, പത്തിരിക്കാട്ട് മിഥുൻ, സിജോമോൻ ജോസഫ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വൈശാഖ് ചന്ദ്രനും സുരേഷ് വിശ്വേശറും ഓരോ വിക്കറ്റ് വീഴ്ത്തി.
നിലവിൽ പോയിൻറ് പട്ടികയിൽ ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരാണ് കേരളം. ചണ്ഡിഗഢ്, ബിഹാർ, സർവീസസ്, ഹിമാചൽ പ്രദേശ് എന്നീ ടീമുകളെ കഴിഞ്ഞ മത്സരങ്ങളിൽ കേരളം തോൽപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

