ക്രിക്കറ്റിൽ സ്ട്രൈക് റേറ്റ് അടിസ്ഥാനമാക്കി ബാറ്റ്സ്മാൻമാരുടെ കഴിവും സ്ഥിരതയും അളക്കുന്ന രീതി ഇപ്പോഴും നിലവിലുണ്ട്. എന്നാൽ, ഇന്ത്യയുടെ യുവതാരം ശുഭ്മാൻ ഗില്ലിന് അതിനോട് യോജിക്കാൻ കഴിയുന്നില്ല. സ്ട്രൈക് റേറ്റ് 'ഓവർറേറ്റഡാണെന്നാണ്' കെ.കെ.ആറിന്‍റെ വെടിക്കെട്ട് താരം പറയുന്നത്. പകരം വ്യത്യസ്തമായ മത്സര സാഹചര്യവുമായി പൊരുത്തപ്പെടാൻ ബാറ്റ്സ്മാന് സാധിക്കുകയാണ് വേണ്ടതെന്നും ഗില്ല് പറഞ്ഞു.
"നിങ്ങൾ ഒരു പ്രത്യേക സാഹചര്യവുമായി എങ്ങനെ പൊരുത്തപ്പെടുന്നു എന്നതിനാണ് പ്രാധാന്യം. 200 സ്ട്രൈക്ക് റേറ്റിൽ കളിക്കാൻ ടീം നിങ്ങളോട് ആവശ്യപ്പെടുകയാണെങ്കിൽ അതിന് നിങ്ങൾക്ക് കഴിയണം. 100 സ്ട്രൈക്ക് റേറ്റിലാണെങ്കിൽ അത് ചെയ്യുക. അത് മത്സര സാഹചര്യങ്ങളുമായി പൊരുത്തപ്പെടലാണ്. ശുഭ്മാൻ ഗിൽ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. നിങ്ങളുടെ ഗെയിമിന് ഒരു പ്രത്യേക രീതി മാത്രം പാടില്ല, അവിടെ നിങ്ങൾക്ക് ഒരുതരം ഗെയിം മാത്രമേ കളിക്കാൻ കഴിയൂ. ടീമിന്‍റെ ആവശ്യകതയനുസരിച്ച് ഒരു ബാറ്റ്സ്മാൻ തന്‍റെ പ്രകടനത്തിൽ മാറ്റം കൊണ്ടുവരികയാണ് വേണ്ടതെന്നും താരം കൂട്ടിച്ചേർത്തു.
യുഎഇയിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2020 എഡിഷനിൽ ഗില്ലിന്‍റെ കുറഞ്ഞ സ്ട്രൈക്ക് റേറ്റ് ചർച്ചയായിരുന്നു. പിന്നാലെ നടന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ താരത്തിന് ദേശീയ ടീമിലിടം ലഭിച്ചിരുന്നില്ല.