Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബംഗാളിൽ ഇനി ദാദ-ദീദി...

ബംഗാളിൽ ഇനി ദാദ-ദീദി പോരാട്ടമോ? സൗരവ് ഗാംഗുലി ബി.ജെ.പിയിലേക്കെന്ന അഭ്യൂഹം ശക്തം

text_fields
bookmark_border
‘Sourav Ganguli
cancel
camera_alt

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെ ബി.സി.സി.ഐ അധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനുമായ സൗരവ് ഗാംഗുലി സന്ദർശിച്ചപ്പോൾ

കൊൽക്കത്ത: നാല് മാസങ്ങൾക്ക് ശേഷം നടക്കുന്ന പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് ദാദ-ദീദി പോരാട്ടമാകുമോ എന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയ നിരീക്ഷകർ. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.സി.സി.ഐ അധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനുമായ സൗരവ് ഗാംഗുലി ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. സൗരവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുമെന്ന സൂചനയാണ് ബംഗാളിലെ ബി.ജെ.പി വൃത്തങ്ങൾ നൽകുന്നത്. 'ദാദ' എന്ന വിളിപ്പേരിൽ കളിക്കളം വാണരുളിയ സൗരവും ബംഗാളികളുടെ 'ദീദി'യായി രാഷ്ട്രീയക്കളത്തിൽ നിറഞ്ഞുനിൽക്കുന്ന മമത ബാനർജിയും തമ്മിലുള്ള പോരാട്ടമാകുമോ ബംഗാളിൽ നടക്കുകയെന്നാണ് രാഷ്ട്രീയ തൽപരരും ക്രിക്കറ്റ് പ്രേമികളും ഒരുപോലെ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ ദിവസം ഗാംഗുലി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെ രാജ്ഭവനിലെത്തി സന്ദർശിച്ചതിനെ തുടർന്നാണ് അദ്ദേഹം ബി.ജെ.പിയിലേക്ക് എന്ന അഭ്യൂഹം വീണ്ടും ശക്തമായത്. ഈ അഭ്യൂഹത്തിന് വർഷങ്ങളുടെ പഴക്കവുമുണ്ട്. ബി.ജെ.പി നേതാക്കളുമായി ഗാംഗുലി എപ്പോൾ കൂടിക്കാഴ്ച നടത്തിയാലും പരക്കുന്ന പ്രചാരണമാണിത്. ബി.ജെ.പി പല തവണ ഗാംഗുലിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹമത് സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ബംഗാളിൽ 'ദാദ-ദീദി പോരാട്ടം' ബി.ജെ.പി ലക്ഷ്യമിട്ടിരുന്നെങ്കിലും അത് വിജയിച്ചുമില്ല.

എന്നാല്‍, നിലവിൽ പശ്ചിമബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കലങ്ങി മറിഞ്ഞിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിലെ നേതാക്കൾ ബി.ജെ.പിയിലേക്ക് ഒഴുകിപ്പോകുന്നത് മമത ക്യാമ്പിനെ ആശങ്കയിലാക്കുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ മമതയുടെ കൈയിൽ നിന്നും ബംഗാൾ ഭരണം പിടിച്ചെടുക്കാൻ അരയും തലയും മുറക്കി ഇറങ്ങിയിരിക്കുന്നത് അമിത് ഷാ തന്നെയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ നിന്ന് ബി.ജെ.പി നേട്ടം കൊയ്ത സാഹചര്യത്തിൽ ഗാംഗുലി തീരുമാനം മാറ്റിയേക്കുമോ എന്ന കാത്തിരിപ്പിലാണ് പാർട്ടി നേതൃത്വം.

തന്‍റെ രാജ്ഭവന്‍ സന്ദര്‍ശനത്തെ 'ഉപചാരപൂര്‍വ്വമുള്ള ക്ഷണത്തിനുള്ള മറുപടി' എന്നാണ് ഗാംഗുലി വിശദീകരിക്കുന്നത്. വ്യത്യസ്തമായ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തുവെന്നാണ് ഗവര്‍ണര്‍ ധന്‍കര്‍ പറഞ്ഞത്. പക്ഷേ, കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഗാംഗുലി തയാറായിട്ടില്ല.'ഇന്ന് വൈകുന്നേരം ബി.സി.സിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുമായി വിവിധ വിഷയങ്ങളില്‍ ആശയവിനിമയം നടത്തി. 1864ല്‍ സ്ഥാപിതമായ രാജ്യത്തെ ഏറ്റവും പഴയ ക്രിക്കറ്റ് മൈതാനമായ ഈഡന്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാനുള്ള അദ്ദേഹത്തിന്‍റെ ക്ഷണം സ്വീകരിച്ചു'- എന്ന കാപ്ഷനോടെയാണ് ഗാംഗുലിക്കൊപ്പമുള്ള ഫോട്ടോ ധൻകർ ട്വിറ്ററിൽ പങ്കുവെച്ചത്.

സൗഹൃദ സന്ദർശനമെന്നാണ് ഗാംഗുലി പറയുന്നതെങ്കിലും തൃണമൂൽ കോൺഗ്രസുകാർ 'ബി.ജെ.പിയുടെ സംസ്ഥാന ഓഫിസ്' എന്ന് വിമർശിക്കുന്ന രാജ്ഭവനിൽ അദ്ദേഹം നടത്തിയ സന്ദർശനം ഏറെ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്. 'സംസ്ഥാനത്തെ ഗവർണർ വിളിച്ചാൽ ഞാൻ പോകേണ്ടതുണ്ട്. അതിനാലാണ് ഈ സന്ദർശനം. ഞങ്ങൾ ക്രിക്കറ്റിനെ കുറിച്ച് മാത്രമേ സംസാരിച്ചിട്ടുള്ളു. അദ്ദേഹം ഈഡൻ ഗാർഡൻസ് സന്ദർശിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനുള്ള ക്രമീകരണങ്ങൾ ഞങ്ങൾ ചെയ്യും' -ഗവർണറെ സന്ദർശിച്ച ശേഷം ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.

ഒരു സംസ്ഥാനത്തിന്‍റെ ഗവർണറും ആ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഒരു ദേശീയ താരവും തമ്മിലുള്ള കൂടിക്കാഴ്ച മാത്രമാണിതെന്നാണ് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗിയ ഇതേക്കുറിച്ച് പ്രതികരിച്ചത്്. ബി.സി.സിഐ പ്രസിഡന്‍റായി നാമനിർദേശ പത്രിക സമർപ്പിക്കും മുമ്പ് ഗാംഗുലി അമിത് ഷായെ കണ്ടപ്പോഴും അദ്ദേഹം ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു. അമിത്ഷായുടെ ഇടപെടൽ മൂലമാണ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്‍റ് ആയെതന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ബി.ജെ.പിയിൽ ചേരുമെന്ന ഉറപ്പിലല്ല താൻ ബി.സി.സി.ഐ പ്രസിഡന്‍റ് ആയതെന്ന് ഗാംഗുലി അന്നേ വ്യക്തമാക്കിയിരുന്നു. എന്നാൽ, അമിത്ഷായുടെ മകനും ബി.സി.സി.ഐ സെക്രട്ടറിയുമായ ജയ് ഷായുമായുള്ള ഗാംഗുലിയുടെ അടുപ്പവും ദുർഗ പൂജക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിൽ പങ്കെടുത്ത ചടങ്ങിൽ ഗാംഗുലിയുടെ ഭാര്യയും പ്രമുഖ ഒഡിസ്സി നർത്തകിയുമായ ഡോണ നൃത്തപരിപാടി അവതരിപ്പിച്ചതുമൊക്കെ 'ദാദ'യുടെ ബി.ജെ.പി പ്രവേശനത്തിന്‍റെ സുചനകളായി ബംഗാളിൽ കണക്കാക്കപ്പെടുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeebengal politicstrinamoolSourav GanguliBJP
Next Story