ന്യൂസിലാൻഡിലെത്തിയ പാക് ക്രിക്കറ്റ് ടീമിലെ ആറ് താരങ്ങൾക്ക് കോവിഡ്
text_fieldsവെല്ലിങ്ടൺ: ന്യൂസിലാൻഡ് പര്യടനത്തിനെത്തിയ പാകിസ്താൻ ക്രിക്കറ്റ് ടീമിലെ ആറ് കളിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവർ ഹോട്ടൽ മുറികളിൽ സമ്പർക്ക വിലക്കിൽ കഴിയുകയാണ്. ന്യൂസിലാൻഡിലേക്ക് പുറപ്പെടുന്നതിന് മുമ്പായി പാക് താരങ്ങൾ നാട്ടിൽ നാല് തവണ കോവിഡ് ടെസ്റ്റിന് വിധേയമായിരുന്നു. ഇവയിൽ നെഗറ്റീവ് റിസൽട്ട് ലഭിച്ച താരങ്ങളാണ് ന്യൂസിലാൻഡിൽ നടത്തിയ ടെസ്റ്റിൽ കോവിഡ് പോസിറ്റീവ് ആയത്.
ഇതോടെ പാക് ടീമിന്‍റെ പരിശീലനം താൽക്കാലികമായി ഒഴിവാക്കിയിരിക്കുകയാണ്.
അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരക്കായി ഒഫീഷ്യലുകൾ ഉൾപ്പെടെ 53 പേരുടെ സംഘമാണ് നവംബർ 24ന് ക്രൈസ്റ്റ് ചർച്ചിൽ എത്തിയത്. ലഹോറിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പും ഇവർ ടെസ്റ്റിന് വിധേയരായിരുന്നു. ഡിസംബർ 18നാണ് ആദ്യ ട്വന്‍റി-ട്വന്‍റി മത്സരം.
അതേസമയം, ചില പാക് താരങ്ങൾ ഹോട്ടലിൽ ക്വാറന്‍റീൻ നിബന്ധനകൾ ലംഘിച്ചതായി ന്യൂസിലാൻഡ് ക്രിക്കറ്റ് അധികൃതർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ടീമിന് മുന്നറിയിപ്പ് നൽകിയതായും അധികൃതർ അറിയിച്ചു.
ലോകത്ത് കോവിഡിനെ ഏറ്റവും ഫലപ്രദമായി നേരിട്ട രാജ്യങ്ങളിലൊന്നാണ് ന്യൂസിലാൻഡ്. കോവിഡ് മുക്തമായി പ്രഖ്യാപിച്ച് 100 ദിവസത്തിന് ശേഷം ഇവിടെ വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും വൻ തോതിലുള്ള വ്യാപനമുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.