അവനെ അവിടെ ഇറക്കുന്നത് മണ്ടത്തരം! രാജസ്ഥാനെതിരെ ആഞ്ഞടിച്ച് മുൻ ന്യൂസിലാൻഡ് താരം
text_fieldsഐ.പി.എല്ലിൽ തുടർച്ചയായി രണ്ടാം തോൽവിയേറ്റുവാങ്ങിയ രാജസ്ഥാൻ റോയൽസിന്റെ തന്ത്രങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ന്യൂസിലാൻഡ് താരവും കമന്‍റേറ്ററുമായ സൈമണ്‍ ഡൂള്‍. മധ്യ ഓവറുകളിൽ ബാറ്റിങ്ങിന്‍റെ അടിതെറ്റിയപ്പോൾ വെസ്റ്റ് ഇൻഡീസ് ബാറ്റർ ഷിമ്രോണ്‍ ഹെറ്റ്മെയറെ എട്ടാം സ്ഥാനത്ത് ബാറ്റിങ്ങിനയച്ച ദ്രാവിഡിന്റെ തീരുമാനത്തെ സൈമണ്‍ ഡൗള്‍ വിമർശിച്ചു.
ഇന്നലെ ഇമ്പാക്ട് പ്ലയെർ ആയ ശുഭം ദുബെയ്ക്കും ശേഷമാണ് ഹെറ്റ്മെയര്‍ ക്രീസിലെത്തിയത്. അതിനിടെ അവസാന പൊസിഷനുകളിലേക്ക് ഇറങ്ങാറുള്ള വാനിന്ദു ഹസരങ്കയെ വരെ പരീക്ഷിക്കുകയും ചെയ്തു. എട്ടാമനായി ക്രീസിലെത്തി ഹെറ്റ്മെയറാകട്ടെ എട്ട് പന്തില്‍ ഏഴ് റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു.
"അവർ എന്തിനാണ് ഷിമ്രോൺ ഹെറ്റ്മയറെ സംരക്ഷിക്കുന്നത്? എന്തിനാണ് അവർ അവനെ നിലനിർത്തിയത്, 11 കോടി രൂപയ്ക്ക് അവനെ നിലനിർത്തിയ ആൾ എട്ടാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. ഗയാനയ്ക്ക് വേണ്ടി വ്യത്യസ്ത സമയങ്ങളിൽ അവൻ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ആണ് ബാറ്റ് ചെയ്യുന്നത്. അതായത്, 'ഓ, അവൻ ഒരു ഫിനിഷറാണ്' എന്ന് പറഞ്ഞ് തള്ളിവിടാം എങ്കിലും അവൻ ഒരു പ്രോപ്പർ ബാറ്ററാണ്," ഡൗൾ പറഞ്ഞു.
ഹെറ്റ്മെയറിനെ ഇറക്കുന്നതിന് മുമ്പ് ഇമ്പാക്ട് സബ്ബ് ഇറക്കുന്നതിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ഒരു ടീമിന്‍റെ മോശം തന്ത്രമാണ് അതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
അതേസമയം മത്സരത്തിൽ രാജസ്ഥാൻ എട്ട് വിക്കറ്റിന് പരാജയപ്പെട്ടു. 61 പന്തിൽ പുറത്താകാതെ 97 റൺസെടുത്ത ക്വിൻഡൻ ഡികോക്കിന്റെ തകർപ്പൻ പ്രകടനമാണ് കൊൽക്കത്തയുടെ ജയം അനായാസമാക്കിയത്.
ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 151 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 17.3 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
61 പന്തുകൾ നേരിട്ട ഡികോക് ആറു സിക്‌സും എട്ടുഫോറും ഉൾപ്പെടെയാണ് 97 റൺസെടുത്തത്. 22 റൺസെടുത്ത രഘുവൻഷിയും ഡികോക്കിനൊപ്പം പുറത്താകാതെ നിന്നു.
അഞ്ച് റൺസെടുത്ത ഓപണർ മുഈൻ അലിയുടേയും ക്യാപ്റ്റൻ അജിങ്ക്യ രഹാനയുടെയും വിക്കറ്റ് മാത്രമാണ് നഷ്ടമായത്. നേരെത്ത, ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ റോയൽസ്, നൈറ്റ് റൈഡേഴ്‌സിനു മുന്നിൽ 152 റൺസിന്റെ വിജയലക്ഷ്യമുയർത്തി. 28 പന്തിൽ 33 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറെലാണ് റോയൽസിൻ്റെ ടോപ് സ്കോറർ.
രാജസ്ഥാൻ ടീമിനായി ഇന്നിങ്സ് ഓപൺ ചെയ്‌ത യശസ്വി ജയ്സ്വാളും സഞ്ജു സാംസണും ചേർന്ന് ആദ്യ വിക്കറ്റിൽ 33 റൺസ് നേടി. നാലാം ഓവറിൽ 13 റൺസ് നേടിയ സഞ്ജുവിൻ്റെ വിക്കറ്റ് നഷ്ടമായി. വൈഭവ് അറോറയുടെ യോർക്കർ ബാൾ അറ്റാക്ക് ചെയ്യാൻ ശ്രമിച്ച സഞ്ജു ക്ലീൻ ബോൾഡാവുകയായിരുന്നു. തകർപ്പനടികളുമായി കളംനിറഞ്ഞ റിയാൻ പരാഗിന് ഏറെനേരം പിടിച്ചുനിൽക്കാനായില്ല. 15 പന്തിൽ 25 റൺസ് നേടിയ താരത്തെ വരുൺ ചക്രവർത്തി വിക്കറ്റ് കീപ്പർ ഡീകോക്കിൻ്റെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ 29 റൺസ് നേടിയ യശസ്വി ജയ് സ്വാളും കൂടാരം കയറി. ഇതോടെ റോയൽസ് മൂന്നിന് 69 എന്ന നിലയിലായി.
മധ്യനിരയിൽ ജുറേലൊഴികെ മറ്റാർക്കും മികച്ച സ്കോർ കണ്ടെത്താനായില്ല. നൈറ്റ് റൈഡേഴ്‌സിനായി വൈഭവ് അറോറ, ഹർഷിത് റാണ, മോയീൻ അലി, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വീതവും സ്പെൻസർ ജോൺസൻ ഒരു വിക്കറ്റും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

