'ആദ്യം എന്നോട് ചോദിക്കണം'! അമ്പയറോട് ചൂടായി ശ്രേയസ് അയ്യർ
text_fieldsഐ.പി.എല്ലിലെ എക്കാലത്തെയും മികച്ച മത്സരങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സും- സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടിയ മത്സരം. പഞ്ചാബ് ഉയർത്തിയ 247 റൺസിനെ ടാർഗറ്റ് ഹൈദാരബാദ് രണ്ട് ഓവർ ബാക്കിയിരിക്കെ മറികടന്നു. സെഞ്ച്വറി നേടിയ അഭിഷേക് ശർമയാണ് (141) ഹൈദരാബാദിന്‍റെ വിജയശിൽപി. സീസണിൽ തുടർച്ചയായ നാല് തോൽവികൾക്കു ശേഷമാണ് സൺറൈസേഴ്‌സ് ജയിക്കുന്നത്. സ്കോർ: പഞ്ചാബ് കിങ്സ് 20 ഓവറിൽ ആറിന് 245, സൺറേസേഴ്‌സ് ഹൈദരാബാദ് - 18.3 ഓവറിൽ രണ്ടിന് 247.
ഐ.പി.എൽ ചരിത്രത്തിൽ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ സ്കോറാണിത്. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 262 റൺസ് ചേസ് ചെയ്‌ത് ജയിച്ച പഞ്ചാബാണ് ഇക്കാര്യത്തിൽ ഒന്നാമത്.
മത്സരത്തിനിടയിൽ പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ അമ്പയറോട് ചൂടാകുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. എസ്.ആർ.എച്ചിന്‍റെ ബാറ്റിങ്ങിന്‍റെ അഞ്ചാം ഓവറിലാണ് സംഭവം. ബൗൾ ചെയ്യുകയായിരുന്ന ഗ്ലെൻ മാക്സ്വെൽ ട്രാവിസ് ഹെഡിന്‍റെ വിക്കറ്റിന് വേണ്ടി എൽ.ബി.ഡബ്ല്യുവിന് വേണ്ടി അപ്പീൽ ചെയ്തു. അമ്പയർ ഔട്ട് നൽകാതിരുന്നപ്പോൾ മാക്സ്വെൽ റിവ്യുവിന് വേണ്ടി അപ്പീൽ ചെയ്തു. അമ്പയർ ഉടനെ തന്നെ തേർഡ് അമ്പയറിന് വേണ്ടി അയച്ചു.
ക്യാപ്റ്റനായ തന്നോട് ചോദിക്കാതെയാണ് റിവ്യു നൽകുന്നതെന്ന് ഫീൽഡ് ചെയ്യുകയായിരുന്ന ക്യാപ്റ്റൻ അയ്യർ അമ്പയറോട് ചൂടായി ചോദിച്ചു. ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അതേസമയം കൂറ്റൻ സ്കോർ പിന്തുടരാൻ ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സ് തുടക്കം മുതൽ തകർത്തടിച്ചാണ് തുടങ്ങിയത്.
പവർപ്ലേയിൽ 83 റൺസടിച്ച ഹൈദരാബാദ് ഓപണർമാർ 7.3 ഓവറിൽ സ്കോർ 100 കടത്തി. 11-ാം ഓവറിൽ സ്കോർ 150 പിന്നിട്ടു.
ഒന്നാം വിക്കറ്റിൽ അഭിഷേകിനൊപ്പം 171 റൺസിൻ്റെ പാർട്‌നർഷിപ് സൃഷ്ടിച്ച ട്രാവിസ് ഹെഡാണ് ആദ്യം പുറത്തായത്. 37 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്‌സും സഹിതം 66 റൺസാണ് ഹെഡ് അടിച്ചെടുത്തത്. സീസണിൽ ഏറ്റവുമുയർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 19 പന്തിൽ അർധ സെഞ്ച്വറി പിന്നിട്ട അഭിഷേകിന് സെഞ്ച്വറിയിലെത്താൻ പിന്നീട് 21 പന്തുകൾ കൂടിയേ വേണ്ടിവന്നുള്ളൂ. 40 പന്തിലാണ് താരം സെഞ്ച്വറിയടിച്ചത്. ഹെയ്ന്റിച്ച് ക്ലാസനെ കൂട്ടുപിടിച്ച് 200 കടത്തിയ അഭിഷേക്, 17-ാം ഓവറിലാണ് പുറത്തായത്. 55 പന്തിൽ 14 ഫോറും 10 സിക്‌സറും സഹിതം 141 റൺസാണ് ഹൈദരാബാദ് ഓപണറുടെ ബാറ്റിൽനിന്ന് പിറന്നത്. ക്ലാസനും (14 പന്തിൽ 21*) ഇഷാൻ കിഷനും (6 പന്തിൽ 9*) ചേർന്ന് ഒമ്പത് പന്ത് ബാക്കി നിൽക്കെ കളി തീർത്തു.
മുന്നിൽനിന്ന് നയിച്ച നായകൻ ശ്രേയസ് അയ്യർക്കൊപ്പം മുൻനിര ബാറ്റർമാർ കൂടി ചേർന്നതോടെയാണ് പഞ്ചാബ് സൺറൈസേഴ്‌സിനു മുന്നിൽ 246 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയത്. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 245 റൺസ് അടിച്ചെടുത്തത്. 82 റൺസ് നേടിയ ശ്രേയസാണ് അവരുടെ ടോപ് സ്കോറർ. ഹൈദരാബാദിനായി ഹർഷൽ പട്ടേൽ നാല് വിക്കറ്റു നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.