ശൈഖ് ഹംദാന് ഇന്ത്യൻ ടീമിന്‍റെ സമ്മാനം ‘ദുബൈ 11’ ജഴ്സി; താരങ്ങളുമായി കൂടിക്കാഴ്ച നടത്തി ദുബൈ കിരീടാവകാശി-വിഡിയോ
text_fieldsമുംബൈ: ദുബൈ കിരീടാവകാശി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തി. ദ്വിദിന സന്ദർശനത്തിനെത്തിയ യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമാണ് മുംബൈയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ, ട്വന്‍റി20 നായകൻ സൂര്യകുമാർ യാദവ്, സൂപ്പർതാരം ഹാർദിക് പാണ്ഡ്യ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. കൂടാതെ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ ജയ് ഷായെയും കണ്ടു.
ദുബൈ കിരീടാവകാശിക്ക് സമ്മാനമായി ‘ദുബൈ 11’ എന്നെഴുതിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ജഴ്സി രോഹിത് സമ്മാനിച്ചു. ഇതിന്‍റെ ചിത്രങ്ങൾ ദുബൈ കിരീടാവകാശി ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ‘ടീം ഇന്ത്യയുമായുള്ള അവിസ്മരണീയ കൂടിക്കാഴ്ച’ എന്ന് ഹിന്ദിയിൽ എഴുതിയ കുറിപ്പും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്‍റെ താരങ്ങളായ രോഹിത്തും ഹാർദിക്കും സൂര്യയും ടീം ക്യാമ്പിൽനിന്നാണ് ദുബൈ കിരീടാവകാശിയെ കാണാനെത്തിയത്. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ശൈഖ് ഹംദാൻ ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത അദ്ദേഹം വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞവർഷം യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ‘വൈബ്രന്‍റ് ഗുജറാത്ത്’ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. തൊട്ടുപിന്നാലെ കഴിഞ്ഞ സെപ്റ്റംബറിൽ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാനും ഇന്ത്യയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇതിന്‍റെ തുടർച്ചയാണ് ശൈഖ് ഹംദാന്‍റെ സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

