6, 6, 6, 4! ലോകകപ്പ് അരങ്ങേറ്റത്തിൽ തകർപ്പൻ തുടക്കം, പിന്നാലെ ക്യാച്ച് സമ്മാനിച്ച് മടങ്ങി സഞ്ജു
text_fieldsനമീബിയക്കെതിരെ സിക്സറടിക്കുന്ന സഞ്ജു
ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പിൽ തന്‍റെ അരങ്ങേറ്റ മത്സരത്തിൽ ഹാട്രിക് സിക്സടിച്ച് തുടങ്ങിയ സഞ്ജു സാംസണ് പക്ഷേ ആയുസ് ഏറെയുണ്ടായിരിന്നില്ല. എട്ട് പന്തുകൾ മാത്രം നേരിട്ട താരം 22 റൺസുമായി കൂടാരം കയറി. സിക്സടിക്കാമായിരുന്ന പന്തിൽ, അൽപം ആശയക്കുഴപ്പവും ആത്മവിശ്വാസക്കുറവും സഞ്ജുവിന് വിനയായി. രണ്ടാം ഓവറിലെ അവസാന പന്തിൽ ഡീപ് മിഡ് വിക്കറ്റിൽ ലോറെൻ സ്റ്റീൻകാമ്പിന് ക്യാച്ച് സമ്മാനിച്ചാണ് സഞ്ജു മടങ്ങിയത്. ബെൻ ഷിക്കോംഗോക്കാണ് വിക്കറ്റ്. ലോകകപ്പ് ഇലവനിൽ ആദ്യമായി ലഭിച്ച അവസരം എട്ട് പന്തിൽ അവസാനിച്ചു.
മത്സരത്തിലെ ആദ്യ ഓവറിലെ അവസാന പന്ത് സിക്സറടിച്ചാണ് സഞ്ജു സ്കോറിങ് ആരംഭിച്ചത്. നേരിട്ട നാലാം പന്ത് സൈറ്റ് സ്ക്രീനിലേക്ക് പറത്തിയ സഞ്ജു, തൊട്ടടുത്ത ഓവറിലും തുടർച്ചയായി സിക്സറുകൾ പറത്തി. രണ്ടാം ഓവറിലെ ആദ്യ രണ്ട് പ്നതുകൾ നേരിട്ടത് ഇഷാൻ കിഷൻ. പിന്നാലെ അടുത്ത രണ്ട് പന്തുകൾ മിഡ് വിക്കറ്റിന് മുകളിലൂടെ ഗാലറിയിലെത്തിച്ച് ഹാട്രിക് സിക്സ് തികച്ചു. പിന്നാലെ എക്സ്ട്രാ കവറിലൂടെ മനോഹരമായ ഫോർ. അവസാന പന്തിൽ അൽപം കൂടി പവർ നൽകിയെങ്കിൽ വീണ്ടും ഗാലറിയിൽ ആരവുമുയർന്നേനേ. എന്നാൽ സ്റ്റീൻകാമ്പിന്‍റെ കൈപ്പിടിയിൽ പന്ത് ഒതുങ്ങിയതോടെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയും നിശ്ശബ്ദതയിലാഴ്ന്നു.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അഭിഷേക് ശർമക്ക് വിശ്രമം നൽകിയതോടെയാണ് സഞ്ജുവിന് ഇന്ന് അവസരം ലഭിച്ചത്. ന്യൂസിലൻഡിനെതിരായ അഞ്ച് കളികളിലും പ്ലേയിങ് ഇലവനിലുണ്ടായിട്ടും ദയനീയ ഫോം തുടർന്ന ബാറ്ററാണ് സഞ്ജു. അങ്ങനെയൊരാൾക്ക് വീണുകിട്ടിയ അവസരം ഫലപ്രദമായി ഉപയോഗിക്കുന്നതിൽ വീണ്ടും വീഴ്ച പറ്റിയോ എന്ന കാര്യം പരിശോധിച്ചാകും സഞ്ജുവിന്‍റെ ഭാവി. കഴിഞ്ഞ ദിവസം ദീർഘനേരം നെറ്റ്സിൽ പരിശീലനം നടത്തിയിരുന്നു സഞ്ജു. എന്നാൽ ക്രീസിൽ ആത്മവിശ്വാസത്തോടെ ബാറ്റുവീശാൻ താരത്തിന് കഴിഞ്ഞിട്ടില്ല.
അതേസമയം മത്സരത്തിൽ ടോസ് നേടിയ ടോസ് നേടിയ നമീബിയ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് സിറാജിന് പകരം സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും അന്തിമ ഇലവനിലേക്ക് തിരിച്ചെത്തി. 15ന് പാകിസ്താനെ നേരിടാൻ കൊളംബോയിലേക്ക് പറക്കാനിരിക്കുന്ന മെൻ ഇൻ ബ്ലൂവിന് നമീബിയക്കെതിരായ കളി മികച്ചൊരു വാംഅപ്പായിരിക്കും. ആദ്യമത്സരത്തിൽ യു.എസിനെതിരെ ബാറ്റിങ്ങിന്റെ തുടക്കത്തിൽ പതറിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെ തകർപ്പൻ പ്രകടനത്തോടെ തരക്കേടില്ലാത്ത സ്കോറിലെത്തിയിരുന്നു. മുഹമ്മദ് സിറാജിന്റെ നേതൃത്വത്തിൽ ബൗളർമാരും റോൾ ഭംഗിയാക്കിയതോടെ അധികം വിയർക്കാതെത്തന്നെ വിജയം നേടാനുമായി.
അസുഖബാധിതനായി വിശ്രമത്തിലായിരുന്ന പേസർ ജസ്പ്രീത് ബുംറ പൂർണാരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. നമീബിയ ആദ്യ കളിയിൽ നെതർലൻഡ്സിനോട് തോറ്റിരുന്നു. ഇന്ത്യ എ ടീമിനെതിരായ സന്നാഹമത്സരത്തിൽ വെറും 67 റൺസിന് പുറത്തായും ദയനീയ പരാജയം ഏറ്റുവാങ്ങി. ഏഴോവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 104 റൺസ് നേടിയിട്ടുണ്ട്. ഇഷാൻ കിഷനൊപ്പം തിലക് വർമയാണ് ക്രീസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

