‘റോയൽ സഞ്ജു’; പഞ്ചാബിനെ 50 റൺസിന് വീഴ്ത്തി രാജസ്ഥാൻ
text_fieldsമുല്ലൻപൂർ: നായകത്തൊപ്പിയിൽ തിരിച്ചുവരവ് രാജകീയമാക്കി ക്യാപ്റ്റൻ സഞ്ജു. ബാറ്റിങ്ങിലും ബൗളിങ്ങിലും താളം തിരിച്ചു പിടിച്ച് കരുത്തരായ പഞ്ചാബിനെ 50 റൺസിന് തകർത്തുവിട്ടാണ് സഞ്ജുവിനു കീഴിൽ രാജസ്ഥാൻ ടീം റോയലാണെന്ന് തെളിയിച്ചത്. യശസ്വി ജയ്സ്വാൾ അർധ സെഞ്ച്വറി കുറിച്ച കളിയിൽ സഞ്ജുവും റിയാൻ പരാഗും മികച്ച ബാറ്റിങ് കെട്ടഴിച്ചു. ജൊഫ്ര ആർച്ചർ മൂന്നു വിക്കറ്റും നേടി. സ്കോർ രാജസ്ഥാൻ 205/4, പഞ്ചാബ് 155/9.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ നിരയിൽ ഓപണർമാർ ഗംഭീര തുടക്കമാണ് നൽകിയത്. ജയ്സ്വാൾ 45 പന്തിൽ അഞ്ച് സിക്സും മൂന്ന് ഫോറുമടക്കം 67 റൺസുമായി മുന്നിൽ നിന്നപ്പോൾ കൂട്ടുനൽകിയ സഞ്ജു 26 പന്തിൽ ആറ് ബൗണ്ടറികളടക്കം 38 റൺസും നേടി. ഇരുവരെയും ഫെർഗുസണാണ് മടക്കിയത്.
ടീം സ്കോർ 89ൽ നിൽക്കെ സഞ്ജുവിനെ ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച ന്യൂസിലൻഡ് താരം ജയ്സ്വാളിനെ ബൗൾഡാക്കുകയായിരുന്നു. വൺഡൗണായിറങ്ങിയ റിയാൻ പരാഗ് 25 പന്തിൽ 43 റൺസുമായി പുറത്താകാതെ നിന്നു.
ഹെറ്റ്മെയർ 20ഉം നിതീഷ് റാണ 12ഉം റണ്ണെടുത്തു. അഞ്ചു പന്തു മാത്രം നേരിട്ട ധ്രുവ് ജുറെൽ ഒരു ഫോറും ഒരു സിക്സുമടക്കം 13 റണ്ണെടുത്ത് പുറത്താകാതെ നിന്നു. 20 ഓവറിൽ നാലു വിക്കറ്റിന് 205 റൺസായിരുന്നു രാജസ്ഥാന്റെ സമ്പാദ്യം.
മറുപടി ബാറ്റിങ്ങിൽ ഒരു ഘട്ടത്തിലും പഞ്ചാബിന് മേൽക്കൈ ലഭിച്ചില്ല. പുതുമുഖം നെഹാൽ വധേര അർധ സെഞ്ച്വറി (62) നേടിയത് മാത്രമായിരുന്നു ഏക ആശ്വാസം. രാജസ്ഥാൻ ബൗളിങ്ങിൽ ആർച്ചർ മൂന്നു പേരെ മടക്കി കളിയിൽ തിരിച്ചെത്തിയപ്പോൾ സന്ദീപ് ശർമ, മഹീഷ് തീഷ്ണ എന്നിവർക്ക് രണ്ടുവീതം വിക്കറ്റും ലഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.